ADVERTISEMENT

മൂന്നാർ∙ ദേവികുളം സബ് കലക്ടർ ഡോ. രേണുരാജിനെ അധിക്ഷേപിച്ച സിപിഎം എംഎൽഎ എസ്.രാജേന്ദ്രനെതിരെ സിപിഎം – സിപിഐ ജില്ലാ സെക്രട്ടറിമാർ. രാജേന്ദ്രനോടു വിശദീകരണം തേടുമെന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ അറിയിച്ചു. കയ്യേറ്റവുമായി ബന്ധപ്പെട്ട നിയമപരമായ നടപടികളില്‍ ഇടപെടില്ലെന്നും ജയചന്ദ്രന്‍ കൂട്ടിച്ചേർത്തു. രാജേന്ദ്രന്റെ നടപടി ശരിയായില്ലെന്നു സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും വ്യക്തമാക്കി. 

എസ്. രാജേന്ദ്രൻ എംഎൽഎ പിന്തുണയ്ക്കുന്നത് അനധികൃത നിർമാണത്തെയാണെന്ന് സിപിഐ പറഞ്ഞു. സബ് കലക്ടറുടെ നടപടി തികച്ചും നിയമപരമാണെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ഉദ്യോഗസ്ഥയ്ക്കെതിരെ ഒരുതരത്തിലുള്ള നടപടിയും ആവശ്യമില്ല. മറ്റാർക്കെങ്കിലും വീഴ്ചയുണ്ടായോ എന്ന് അവർ അന്വേഷിക്കട്ടേയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എംഎൽഎയുടെ ഭീഷണിയിൽ കുലുങ്ങാതെ രേണുരാജ്

മൂന്നാറിലെ അനധികൃത നിര്‍മാണം തടഞ്ഞതിനെ എതിര്‍ത്ത് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടും കുലുങ്ങാതെ ദേവികുളം സബ് കലക്ടര്‍ രേണു രാജ്. നടപടിയെടുക്കാനെത്തിയ റവന്യുസംഘത്തെ തടഞ്ഞവര്‍ക്കെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അനധികൃതനിർമാണം കോടതിയെ അറിയിക്കും. കോടതി വിധിയുടെ ലംഘനമുണ്ടായെന്ന് റിപ്പോർട്ട് നൽകും. എംഎല്‍എയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും രേണു രാജ് അറിയിച്ചു. രാജേന്ദ്രന്‍ എംഎല്‍എ സബ്കലക്ടറെ അതിരൂക്ഷമായി അധിക്ഷേപിച്ചതിനെതിരെയും പ്രതിഷേധം ശക്തമാകുകയാണ്.

പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചു പഴയ മൂന്നാറിലെ മുതിരപ്പുഴയാറിനോടു ചേര്‍ന്ന സ്ഥലത്താണു വനിതാ വ്യാവസായ കേന്ദ്രം നിർമിക്കുന്നത്. 2010ലെ ഹൈക്കോടതി ഉത്തരവു പ്രകാരം കലക്ടറുടെ അനുമതിയില്ലാതെയാണു നിര്‍മാണം. പുഴയാറിന്റെ തീരം കയ്യേറിയാണു നിര്‍മാണമെന്നും ആരോപണമുണ്ട്. നിര്‍മാണം തടയാനെത്തിയ തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ ദേവികുളം എംഎല്‍എയുടെ നേതൃത്തില്‍ മടക്കിയയച്ചു. പിന്നീടാണു സബ് കലക്ടര്‍ രേണു രാജിനെതിരെ എസ്. രാജേന്ദ്രന്‍ എംഎല്‍എ പരസ്യമായി അധിക്ഷേപം നടത്തിയത്.

അധിക്ഷേപങ്ങള്‍ വകവയ്ക്കാതെ നിയമപരമായി മുന്നോട്ടുപോകാനാണു സബ് കലക്ടറുടെ തീരുമാനം. കയ്യേറ്റം അനുവദിക്കില്ലെന്നാണു നിലപാട്. സബ് കലക്ടറെ പരസ്യമായി ആക്ഷേപിച്ച എസ്. രാജേന്ദ്രന്‍ എംഎല്‍എക്കെതിരെയും പ്രതിഷേധം ശക്തമാകുന്നുണ്ട്.

ദേവികുളം സബ്‌ കലക്ടറെ എംഎല്‍എ ശകാരിച്ചതില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നു കെപിസിസി പ്രസിഡ‍ന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. സ്ത്രീകളെ അപമാനിക്കുന്നതാണു സിപിഎം നടത്തുന്ന വനിതാ ശാക്തീകരണം. മൂന്നാറിലെ ഭൂമികയ്യേറ്റത്തില്‍ എംഎല്‍എയുടെ പങ്കിനെക്കുറിച്ച് ഉയരുന്ന ആരോപണങ്ങളില്‍ അന്വേഷണത്തിനു സര്‍ക്കാര്‍ തയാറുണ്ടോയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മലപ്പുറത്ത് ചോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com