സിപിഎമ്മിന്റെ വോട്ട് വാങ്ങേണ്ട കാര്യം കോൺഗ്രസിനില്ല: മുല്ലപ്പള്ളി
Mail This Article
മലപ്പുറം ∙ കേരളത്തിൽ സിപിഎമ്മിന്റെ വോട്ട് വാങ്ങേണ്ട കാര്യം കോൺഗ്രസിനില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎമ്മുമായി ഒരു തിരഞ്ഞെടുപ്പുധാരണയും നീക്കുപോക്കുമില്ല. അതില്ലാതെത്തന്നെ സംസ്ഥാനത്ത് കോൺഗ്രസ് ശക്തമാണ്. സിപിഎമ്മുമായി രാഷ്ട്രീയധാരണയുണ്ടാക്കുമെന്ന് പറഞ്ഞിട്ടില്ല.
സിപിഎമ്മുമായി രാഷ്ട്രീയമായ ചർച്ച നടത്തണമെങ്കിൽ അവർ അക്രമം ഉപേക്ഷിക്കണം എന്നാണു പഞ്ഞത്. അതും ലോക്സഭാ തിരഞ്ഞെടുപ്പും തമ്മിൽ ബന്ധമില്ല. ഫാഷിസ്റ്റ് ശക്തികൾക്കെതിരായ ജനാധിപത്യ മതനിരപേക്ഷ വേദിയുണ്ടാക്കുമ്പോഴാണ് സിപിഎമ്മുമായി ചർച്ചയ്ക്കുള്ള സാധ്യത പോലുമുണ്ടാകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. ജനമഹായാത്രയ്ക്ക് കുറ്റിപ്പുറത്ത് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അക്രമരാഷ്ട്രീയം അവസാനിപ്പിച്ചാൽ സിപിഎമ്മുമായി കേരളത്തിലും രാഷ്‌ട്രീയധാരണയ്‌ക്ക് കോൺഗ്രസ് തയാറാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം മഞ്ചേരിയിൽ പറഞ്ഞിരുന്നു.സിപിഎം ആയുധം താഴെ വയ്ക്കാൻ തയാറാകണം. അക്രമം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ അടുത്ത നിമിഷം അവരുമായി കോൺഗ്രസ് ചർച്ചയ്ക്കു തയാറാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാൾ ഉൾപ്പെടെ ഒരിടത്തും കോൺഗ്രസുമായി സഖ്യത്തിനില്ലെന്നു സിപിഎം പാർട്ടി കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്നു പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. കേരളത്തിൽ ഇടതു മുന്നണിക്കെതിരെ നല്ല രീതിയിൽ മത്സരിക്കാനുള്ള ശേഷി കോൺഗ്രസിനും യുഡിഎഫിനും ഇപ്പോഴുമുണ്ടെന്നാണു വിശ്വാസം. സിപിഎമ്മുമായി എന്തെങ്കിലും ധാരണയുണ്ടാക്കേണ്ട ആവശ്യമില്ല. മുല്ലപ്പള്ളി ഇങ്ങനെ പറയേണ്ട അവസ്ഥയിലേക്കു കോൺഗ്രസ് എത്തിയോ എന്നറിയില്ലെന്നും എം.എ. ബേബി പറഞ്ഞു. ഇതിനെത്തുടർന്നാണ് വിശദീകരണവുമായി മുല്ലപ്പള്ളി രംഗത്തെത്തിയത്.