വോട്ട് പോര, വീട്ടുകാരുടെ മിസ്ഡ് കോളും വേണം: ബിജെപിക്കാര്ക്കു പിടിപ്പതു പണി
Mail This Article
പാലക്കാട് ∙ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പ്രവർത്തകർക്കു ചില്ലറ പണിയൊന്നുമല്ല കേന്ദ്രം നൽകിയിരിക്കുന്നത്. വീടുവീടാന്തരം പട്ടികനോക്കി വോട്ടു തേടണം. തീർന്നില്ല, വോട്ടു ചോദിച്ചു ചെല്ലുന്ന വീട്ടുകാരുടെ മൊബൈലിൽനിന്നു കേന്ദ്ര നമ്പറിലേക്കു മിസ്ഡ് കോൾ അടിപ്പിക്കണം. കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെയും മിസ്ഡ്കോൾ അംഗങ്ങളെയും നേരിട്ടുകാണുന്ന മഹാസമ്പർക്ക പരിപാടി ഫലത്തിൽ ബിജെപി പ്രവർത്തകർക്കു പിടിപ്പിതു പണിയായി.
മിസ്ഡ് കോൾ മിസ്സാക്കാമെന്നു കരുതിയാൽ പാർട്ടി കേന്ദ്രകമ്മിറ്റി ഐടി സെൽ പിടികൂടും. താഴെത്തട്ടുമുതൽ പണിയെടുക്കാതെ ആരും ആളാകേണ്ടെന്നാണു മുന്നറിയിപ്പ്. 15 ലക്ഷം ഗുണഭോക്താക്കൾ, 22 ലക്ഷം മിസ്ഡ് കോൾ അംഗങ്ങൾ എന്നിവരെയാണു പ്രവർത്തകർ നേരിട്ടു കാണേണ്ടത്. ഗുണഭോക്താക്കളുടെ പേര്, വിലാസം, ഫോൺ നമ്പർ, പദ്ധതി പേര്, ഏരിയ, ബൂത്ത് നമ്പർ എന്നിവ ഉൾപ്പെടുന്ന വിശദമായ പട്ടിക കേന്ദ്രകമ്മിറ്റി സംസ്ഥാന ഘടകത്തിനു കൈമാറി.
ഈ പട്ടിക ഏറ്റുവാങ്ങുന്നതുമുതൽ പാക്കറ്റുകളാക്കി ബൂത്ത് ഭാരവാഹികളെ ഏൽപ്പിക്കുന്നതുവരെയുളള നടപടികൾ ഫോട്ടോ എടുത്തു മേൽഘടകങ്ങൾക്കു അയക്കണം. പട്ടിക ഏറ്റുവാങ്ങുന്ന ജില്ലാ നേതാക്കൾ കേന്ദ്രകമ്മിറ്റി നൽകിയ മൊബൈൽ നമ്പറിലേക്കു മിസ്ഡ് കോൾ അടിക്കണം. താഴെത്തട്ടിൽ പാക്കറ്റ് ഏറ്റെടുക്കുന്ന മണ്ഡലം പ്രസിഡന്റുമാരും ബൂത്തു പ്രസിഡന്റുമാരും ഇങ്ങനെ ചെയ്യണം. ഇല്ലെങ്കിൽ ഈ ഘടകങ്ങളിൽ ക്യാംപെയ്ൻ നടക്കുന്നില്ലെന്നു രേഖപ്പെടുത്തി തുടർ നടപടി സ്വീകരിക്കും.
ഗുണഭോക്താക്കളുടെയും അംഗങ്ങളുടെയും വീട്ടിലെത്തി പദ്ധതിയെക്കുറിച്ച് അവരുടെ വിലയിരുത്തലും വിമർശനവും കേൾക്കണം. വീട്ടുകാരുടെ മൊബൈലിൽ നിന്നുതന്നെ വേണം കേന്ദ്ര മൊബൈലിലേക്കു മിസ്ഡ് കോൾ കൊടുക്കാൻ. പ്രവർത്തകർ വീടുകളിലെത്തി എന്നു ഉറപ്പാക്കാനാണിത്. ഗുണഭോക്താവ് നേരിടുന്ന തടസ്സങ്ങൾ, ആവശ്യങ്ങൾ തുടങ്ങിയവ നിശ്ചിത ഫോറത്തിൽ രേഖപ്പെടുത്തണം. കഴിഞ്ഞദിവസം തുടങ്ങിയ സമ്പർക്ക പരിപാടി മാർച്ച് 12ന് പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്.