ADVERTISEMENT

കണ്ണൂർ∙ കൊട്ടിയൂർ പീഡനക്കേസിൽ ശക്തമായ വിധിയുമായി കോടതി. ഫാ. റോബിൻ വടക്കുംചേരിക്ക് 20 വർഷം കഠിന തടവും 3 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ശനിയാഴ്ച രാവിലെ ഫാ. റോബിൻ വടക്കുംചേരി കുറ്റക്കാരനാണെന്ന് അഡിഷനൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ഉച്ചയോടെ ശിക്ഷ വിധിക്കുകയും ചെയ്തു. 3 വകുപ്പുകളിലായി 60 വർഷമാണു ശിക്ഷ. ഇത് ഒറ്റത്തവണ 20 വർഷമായി അനുഭവിച്ചാൽ മതി.

പിഴത്തുകയില്‍ പകുതി പെൺകുട്ടിക്കു നൽകണം. കോടതിയിൽ വ്യാജമൊഴി നൽകിയതിന് പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ വിശദീകരണം തേടും. ഇതു തൃപ്തികരമല്ലെങ്കിൽ ശിക്ഷാ നടപടി സ്വീകരിക്കും. പെൺകുട്ടി ജന്മം നൽകിയ കുട്ടിക്ക് സംരക്ഷണം നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കണ്ണൂർ ലീഗൽ സർവീസ് അതോറിറ്റിയോടു കോടതി നിർദേശിച്ചു.

kerala-priest-kottiyoor-rape-1
ഫാ. റോബിൻ വടക്കുംചേരിയെ തലശേരി കോടതിയിലെത്തിച്ചപ്പോള്‍. ചിത്രം: ധനേഷ് അശോകൻ

കേസിലെ മറ്റ് ആറു പ്രതികളെയും വിട്ടയച്ചു. ഇവർക്കെതിരായ കുറ്റം തെളിയിക്കാനായില്ലെന്നു കോടതി നിരീക്ഷിച്ചു. തലശ്ശേരി പോക്സോ കോടതിയുടേതാണു വിധി. വൈദികന്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. ഇടവകാംഗമായ തങ്കമ്മ നെല്ലിയാനി, മാനന്തവാടി ക്രിസ്തുദാസ് കോൺവെന്റിലെ സിസ്റ്റർ ലിസ്മരിയ, കല്ലുമുട്ടി കോൺവെന്റിലെ  സിസ്റ്റർ അനീറ്റ, വയനാട് ശിശുക്ഷേമസമിതി മുൻ അധ്യക്ഷൻ ഫാദർ തോമസ് ജോസഫ് തേരകം, വയനാട് ശിശുക്ഷേമ സമിതി അംഗം ഡോക്ടർ സിസ്റ്റർ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇൻഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റർ ഒഫിലിയ എന്നിവരെയാണ് വിട്ടയച്ചത്.

ഫാ. റോബിന് നൽകിയ ശിക്ഷ മാതൃകാപരമെന്ന് മാനന്തവാടി രൂപത പ്രതികരിച്ചു. ഗൂഢാലോചന ആരോപിച്ചു നിരപരാധികളെയാണു പ്രതി ചേർത്തത്. അവരെ വെറുതെവിട്ടതു സന്തോഷകരമെന്നും രൂപത അറിയിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന്‍ റോബിൻ വടക്കുംചേരിയും പീഡനവിവരം മറച്ചുവച്ച ആറുപേരുമടക്കം ഏഴുപേരായിരുന്നു പ്രതികൾ. കംപ്യൂട്ടർ പഠിക്കാനെത്തിയ കുട്ടിയെ സ്വന്തം മുറിയിൽ വച്ചാണ് ഫാദർ റോബിൻ പീഡിപ്പിച്ചത്. കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലായിരുന്നു പെൺകുട്ടിയുടെ പ്രസവം.  ചൈൽഡ് ലൈന് ലഭിച്ച രഹസ്യ വിവരം പൊലീസിനു കൈമാറിയതോടെ കേസ് റജിസ്റ്റർ ചെയ്തു. തൊട്ടുപിന്നാലെ ആശുപത്രി അധികൃതരുടെ സഹായത്തോടെ പെൺകുട്ടിയെയും കുഞ്ഞിനെയും വയനാട്-വൈത്തിരി ദത്തെടുക്കൽ കേന്ദ്രത്തിലാക്കി.  

2017 ഫെബ്രുവരിയിൽ ഫാദർ റോബിനെ കസ്റ്റഡിയിലെടുത്തു, പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. ആശുപത്രി അധികൃതർ അടക്കം ആകെ പത്ത് പേർ അറസ്റ്റിലായി. എന്നാൽ ക്രിസ്തുരാജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെയും അഡ്മിനിസ്ട്രേറ്ററെയും വിടുതൽ ഹർജി അംഗീകരിച്ച് സുപ്രീംകോടതി കുറ്റവിമുക്തരാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസവവിവരം മറച്ചുവെച്ചു എന്നായിരുന്നു ഇവർക്കെതിരെയുള്ള കുറ്റം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com