ആദിവാസി വിദ്യാർഥി പനി ബാധിച്ചു മരിച്ചു; ചികിത്സ നൽകിയില്ലെന്ന് പരാതി
Mail This Article
മലപ്പുറം∙ നിലമ്പൂർ ഇന്ദിരാഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ആദിവാസി വിദ്യാർഥി പനി ബാധിച്ചു മരിച്ചു. മുണ്ടേരി അപ്പൻകാപ്പ് കോളനിയിലെ സുന്ദരൻ– ശാന്ത ദമ്പതികളുടെ മകൻ സതീഷ് (16) ആണ് മരിച്ചത്. പ്ലസ് വൺ വിദ്യാർഥിയാണ്. മതിയായ ചികിത്സ നൽകിയില്ലെന്നാരോപിച്ച് ബന്ധുക്കൾ സ്കൂളിലെത്തി പ്രതിഷേധിച്ചു.
കഴിഞ്ഞ ഏതാനും ആഴ്ചയായി സതീഷിന് അസ്വാസ്ഥ്യമുണ്ടായിരുന്നതായി കൂട്ടുകാർ പറയുന്നു. പനി ബാധിച്ചതിനെത്തുടർന്ന് ഈ മാസം എട്ടിന് ഡോക്ടറെ കാണിച്ചു തിരിച്ചെത്തിച്ചു. 14ന് സ്കൂളിൽനിന്ന് മൈസൂരുവിലേക്ക് പഠനയാത്ര പോയ സംഘത്തിൽ സതീഷുമുണ്ടായിരുന്നു. പനി കൂടിയപ്പോൾ മൈസൂരുവിലെ ഡോക്ടറെ കാണിച്ചതായി പറയുന്നു.
16ന് പുലർച്ചെ തിരിച്ചെത്തിയതോടെ പനി കലശലായി. ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിലും അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. ശനിയാഴ്ച രാത്രി 11ന് മരിച്ചു. കാട്ടുനായ്ക്കർ വിഭാഗക്കാരനായ സതീഷ്, ഒന്നാം ക്ലാസ് മുതൽ ഇതേ സ്കൂളിൽ താമസിച്ച് പഠിക്കുകയായിരുന്നു.