വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം; കുട്ടികളെ സർക്കാർ പഠിപ്പിക്കും: മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ വയനാട് സ്വദേശി വി.വി. വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭാര്യയ്ക്ക് 15 ലക്ഷം രൂപയും മാതാവിന് 10 ലക്ഷം രൂപയും നല്‍കും.
കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കും. കുടുംബത്തിന് പുതിയ വീട് നിര്‍മിച്ചു നല്‍കും. വസന്തകുമാറിന്റെ ഭാര്യ വെറ്ററിനറി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയാണ്. അത് സ്ഥിരപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഹർത്താൽ നിയന്ത്രിക്കാന്‍ സർവകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാർട്ടപ്പുകള്‍ ദേശീയതലത്തിൽ മുൻനിരയിലെത്തി. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റി. ലോകകേരള സഭ നേട്ടങ്ങൾ കൊണ്ടുവരും. വ്യാവസായിക മുന്നേറ്റത്തിന് ചട്ടങ്ങൾ മാറ്റി. സർക്കാർ 1000 ദിവസം തികയ്ക്കുന്നതിന്റെ ആഘോഷം നാളെ കോഴിക്കോട് തുടങ്ങും. 27 ന് തിരുവനന്തപുരത്ത് സമാപിക്കും. വിവിധ പദ്ധതികൾ സംസ്ഥാനത്തിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.