തലയ്ക്കടിച്ചത് കൊല്ലാന്‍; ഒപ്പമുള്ളവർ വെട്ടി: കോടതിയിൽ പൊലീസ്
Mail This Article
കാഞ്ഞങ്ങാട്∙ പെരിയ ഇരട്ടക്കൊലപാതകക്കേസ് പ്രതി എ. പീതാംബരനെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേസിൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്ന് പൊലീസ് കോടതിയില്‍ ബോധിപ്പിച്ചു. കൂടുതൽ പ്രതികളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം പ്രതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കരുതെന്നു കോടതി നിർദേശിച്ചു. പെരിയ കൊലപാതകം സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചെന്ന് പൊലീസ് റിപ്പോർട്ട്. ഇരുമ്പ് പൈപ്പ് കൊണ്ട് ആദ്യം തലയ്ക്കടിച്ചതു കൊല്ലണമെന്ന ഉദ്ദേശത്തോടെയാണെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സിപിഎം പ്രവർത്തകരാണ് മരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിയതെന്ന് കസ്റ്റഡി അപേക്ഷയില്‍ പൊലീസ് അറിയിച്ചു. പീതാംബരൻ ഇരുമ്പ് പൈപ്പ് കൊണ്ടു തലയ്ക്കടിച്ചതു കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ്. പീതാംബരന്റെ ഒപ്പമുള്ളവർ വെട്ടുകയും ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തൽ.
ആയുധങ്ങള്‍ പ്രതി തിരിച്ചറിഞ്ഞു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കൊലനടന്ന കല്ല്യോട്ട് എത്തിച്ചാണു തെളിവെടുത്തത്. തുടര്‍ന്നായിരുന്നു പ്രതിയെ കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കിയത്. ചൊവ്വാഴ്ചയാണ് പീതാംബരനെ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാൾക്കു വേണ്ടി പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന ആറംഗ സംഘവും കസ്റ്റഡിയിലുണ്ട്. പീതാംബരനും കസ്റ്റഡിയിലുള്ള രണ്ടുപേരുമാണു കൊലനടത്തിയതെന്ന് ഇവർ മൊഴി നൽകിയിരുന്നു. ക്വട്ടേഷൻ സംഘമല്ലെന്നും പ്രാദേശിക സംഘമാണ് കൊലനടത്തിയതെന്നും പൊലീസ് പറയുന്നു.