ഇനി ‘ജലയുദ്ധം’; പാക്കിസ്ഥാനുമായി നദീജലം പങ്കുവയ്ക്കില്ലെന്ന് ഇന്ത്യ
Mail This Article
ന്യൂഡൽഹി∙ പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ വീണ്ടും കടുത്ത നടപടിയുമായി ഇന്ത്യ. പാക്കിസ്ഥാനുമായി ഇന്ത്യ നദീജലം പങ്കുവയ്ക്കില്ലെന്നു കേന്ദ്ര ജലവിഭവ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഇതിന്‍റെ ഭാഗമായി രവി, സത്‌ലജ്, ബിയാസ് നദികളിലെ വെള്ളം ജമ്മു കശ്മീരിലേക്കും പഞ്ചാബിലേക്കും വഴിതിരിച്ചുവിടും.
‘പാക്കിസ്ഥാനുമായി ജലം പങ്കുവയ്ക്കുന്നത് അവസാനിപ്പിക്കാൻ നമ്മുടെ സർക്കാർ തീരുമാനിച്ചു. കിഴക്കൻ നദികളിൽ നിന്നു വരുന്ന വെള്ളം ജമ്മു കശ്മീർ, പഞ്ചാബ് സംസ്ഥാനങ്ങളിലേക്ക് വഴിതിരിച്ചുവിടും.’ നിതിൽ ഗഡ്കരി ട്വിറ്ററിൽ കുറിച്ചു.
1960–ലെ സിന്ധു നദീജല കരാർ പ്രകാരം, പോഷകനദികളായ രവി, സത്‌ലജ്, ബിയാസ് എന്നിവടങ്ങളിലെ ജലം ഇന്ത്യക്കും ചിനാബ്, ഝലം, സിന്ധു നദികളിലെ ജലം പാക്കിസ്ഥാനുമാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ കരാർ പ്രകാരമുള്ള 93–94 ശതമാനം ജലം മാത്രമാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ബാക്കി പാക്കിസ്ഥാനിലേക്ക് ഒഴുകിപോവുകയാണ്.
ഇനിമുതൽ ഈ ജലം നൽകാതിരിക്കാനാണ് ജലവിഭവ വകുപ്പിന്റെ നടപടി. 2016–ലെ ഉറി ഭീകരാക്രമണത്തിനു ശേഷം ഈ ജലം തടയുന്നതിനു വേണ്ടിയുള്ള അണക്കെട്ട് നിർമാണം ഇന്ത്യ വേഗത്തിലാക്കിയിരുന്നു.