തച്ചങ്കരി പടിയിറങ്ങിയതോടെ ബസ് ഡേയും പൊളിഞ്ഞു; ഒന്നരക്കോടി വരുമാനക്കുറവ്
Mail This Article
തിരുവനന്തപുരം ∙ കെഎസ്ആർടിസിയിൽ സിഐടിയു ആഹ്വാനം ചെയ്ത ബസ് ഡേ ആചരണം പരാജയപ്പെട്ടതായി ആരോപണം. പ്രതിദിനം ഏഴുകോടി രൂപ വരുമാനം ലക്ഷ്യമിട്ടായിരുന്നു ദിനാചരണം. എന്നാൽ ഇന്നലത്തെ കളക്‌ഷൻ 5.56 കോടി മാത്രമായിരുന്നു, ഒന്നര കോടിയുടെ കുറവ്. ടോമിൻ ജെ.തച്ചങ്കരിയുടെ കാലത്ത് 2019 ജനുവരി ഏഴിന് 8.54 കോടി ആയിരുന്നു ഏറ്റവും മികച്ച കളക്‌ഷനെന്നു തൊഴിലാളികൾ ചൂണ്ടിക്കാട്ടി.
അന്നു നാലായിരത്തോളം എംപാനൽ ജീവനക്കാർ പുറത്താക്കപ്പെടുകയും ആയിരത്തോളം ബസുകൾ സർവീസ് നടത്താതിരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും റൂട്ടുകൾ ക്രമീകരിച്ചു യൂണിയനുകളുടെ പ്രത്യേക സഹായമില്ലാതെ മികച്ച കളക്‌ഷൻ നേടിക്കൊണ്ടിരുന്നു. തച്ചങ്കരി പോയശേഷം പ്രതിദിനം ശരാശരി 20 മുതൽ 50 ലക്ഷം രൂപയുടെ വരുമാനക്കുറവ് ഉണ്ടാകുന്നുണ്ട്. പ്രതിമാസം 13 കോടിയുടെ നഷ്ടം. എംപാനൽ ജീവനക്കാരുടെയും ബസുകളുടെയും അന്നത്തെ അതേനില തന്നെയാണ് ഇപ്പോഴും.
ബസ് ഡേയിൽ 5.56 കോടി രൂപ ലഭിച്ചപ്പോൾ കഴിഞ്ഞ ബുധനാഴ്ച 6.05 കോടിയായിരുന്നു കളക്‌ഷൻ. ട്രേഡ് യൂണിയനുകൾ പരസ്പരം പഴിചാരലിലൂടെ വിഘടിച്ചു നിൽക്കുകയാണെന്നും ഇതാണു കെഎസ്ആർടിസിയുടെ സാമ്പത്തിക നഷ്ടത്തിനു കാരണമെന്നും തൊഴിലാളികൾ പറയുന്നു.