കുഞ്ഞിനെയെങ്കിലും ഞങ്ങള്‍ക്കു തരണം; ഐഎസ് പെണ്‍കുട്ടിയുടെ കുടുംബം
Mail This Article
ലണ്ടന്‍∙ ഐഎസ് പെണ്‍കുട്ടിക്ക് അടുത്തിടെയുണ്ടായ കുഞ്ഞിനെയെങ്കിലും ബ്രിട്ടനിലേക്കു കൊണ്ടുവരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു പെണ്‍കുട്ടിയുടെ കുടുംബം സര്‍ക്കാരിനു മുന്നില്‍. ഷമീമ ബീഗത്തിന്റെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഷമീമയെ കുഞ്ഞിനൊപ്പം ബ്രിട്ടനിലേക്കു കടക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനെതുടർന്നു ഷമീമയുടെ അഭിഭാഷകന്‍ അവര്‍ ഇപ്പോള്‍ കഴിയുന്ന വടക്കന്‍ സിറിയയിലെ അഭയാര്‍ഥി ക്യാംപിലെത്തി അമ്മയെയും നവജാതശിശുവിനെയും കാണാനുള്ള നീക്കത്തിലാണ്. ഷമീമയുടെ പൗരത്വം റദ്ദാക്കിയ നടപടി നീണ്ട നിയമയുദ്ധങ്ങള്‍ക്കു വഴിവയ്ക്കുമെന്നതിനാല്‍ ജെറാ എന്നു പേരിട്ട കുഞ്ഞിനെയെങ്കിലും ബ്രിട്ടനില്‍ എത്തിക്കാനുള്ള ഒരുക്കമാണ് കുടുംബം നടത്തുന്നത്.
ഷമീമയുടെ പൗരത്വം റദ്ദാക്കിയെങ്കിലും അവര്‍ക്കു പൗരത്വം ഉള്ള സമയത്തു കുഞ്ഞ് ജനിച്ചതിനാല്‍ ജെറാ ബ്രിട്ടിഷ് പൗരനാണെന്ന് ഹോം സെക്രട്ടറി സാജിദ് ജാവേദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും സര്‍ക്കാരിന് അന്തിമതീരുമാനമെടുക്കാന്‍ അധികാരമുണ്ട്. തനിക്കൊപ്പമല്ലാതെ കുഞ്ഞിനെ ബ്രിട്ടനിലേക്ക് അയയ്ക്കില്ലെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ഷമീമ പറഞ്ഞിരുന്നു. സിറിയയില്‍ ആഹാരം പോലും കിട്ടാതെ കുഞ്ഞിനൊപ്പം വലയുകയാണെന്നും അവര്‍ പറയുന്നു. സിറിയയിലെ അഭയാര്‍ഥി ക്യാംപില്‍ കഴിഞ്ഞ ശനിയാഴ്ച ഐഎസ് ഭീകരന്റെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനായിരുന്നു ബ്രിട്ടനിലേക്കു മടങ്ങിയെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കാന്‍ ഹോം ഓഫിസ് തീരുമാനിച്ചത്. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണു നടപടി.
ഷെമീമയുടെ പൗരത്വം തിരിച്ചെടുക്കുന്നതായി കാണിച്ച് ഹോം ഓഫിസിന്റെ ഈസ്റ്റ് ലണ്ടനിലുള്ള അവരുടെ അമ്മയ്ക്ക് കത്തയച്ചു. തീരുമാനം മകളെ അറിയിക്കാനും അമ്മയോടു കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പൗരത്വം റദ്ദാക്കിയ നടപടി ചോദ്യം ചെയ്യാന്‍ ഷെമീമയ്ക്ക് അധികാരമുണ്ടെന്നും കത്തില്‍ വിവരിക്കുന്നു. പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഷെമീമ ബീഗം കുഞ്ഞിനെ പ്രസവിക്കാനായി ബ്രിട്ടനിലേക്കു മടങ്ങിയെത്തണമെന്നു കഴിഞ്ഞയാഴ്ച ആഗ്രഹം പ്രകടിപ്പിച്ചപ്പോഴേ ഇതു തടയാന്‍ മടിക്കില്ലെന്ന് ഹോം സെക്രട്ടറി മുന്നറിയിപ്പു നല്‍കിയിരുന്നു. പിന്നീടു രണ്ടു ദിവസങ്ങള്‍ക്കകം അഭയാര്‍ഥി ക്യാംപില്‍ വച്ച് കുഞ്ഞിനു ജന്മം നല്‍കിയ ഷെമീമ മകനെ ഇസ്ലാമില്‍തന്നെ വളര്‍ത്തുമെന്നും ഐഎസിന്റെ ചെയ്തികളെ തള്ളിപ്പറയാന്‍ ഒരുക്കമല്ലെന്നും ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളോടു വെളിപ്പെടുത്തി. യുകെയിലേക്കു മടങ്ങിയെത്താന്‍ അനുവദിച്ചാല്‍ ജയിലില്‍ പോകാന്‍ പോലും തനിക്കു മടിയില്ലെന്നും അവര്‍ വ്യക്തമാക്കി.
ബ്രിട്ടന്‍ ഐഎസിനു നേരേ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള പ്രതികാരമായിരുന്നു മാഞ്ചസ്റ്റര്‍ അരീനയില്‍ നടത്തിയ സ്‌ഫോടനമെന്നും അവര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇതിനു തൊട്ടുപിന്നാലെയാണു പൗരത്വം റദ്ദാക്കുന്ന കടുത്ത നടപടിയിലേക്ക് ബ്രിട്ടന്‍ കടന്നത്. 1981ലെ ബ്രിട്ടിഷ് നാഷനാലിറ്റി ആക്ടില്‍ ഹോം സെക്രട്ടറിക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണു നടപടി. പൊതു താല്‍പര്യത്തിന് അനിവാര്യമെന്നു കണ്ടെത്തിയാല്‍ ഒരാളുടെ പൗരത്വം റദ്ദാക്കാന്‍ നാഷനാലിറ്റി ആക്ടില്‍ ഹോം സെക്രട്ടറിക്ക് അധികാരമുണ്ട്. ഇതിലൂടെ ഒരു വ്യക്തിക്ക് എവിടെയെങ്കിലും താമസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടാന്‍ പാടില്ലെന്നു മാത്രമേയുള്ളൂ. ബംഗ്ലദേശില്‍നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബത്തില്‍പ്പെട്ടതാണ് ഷെമീമ. ഇവര്‍ക്ക് ഇരട്ട പൗരത്വമുണ്ട്. ഈ സാഹചര്യത്തിലാണ് ഹോം സെക്രട്ടറി തന്റെ പ്രത്യേക അധികാരമുപയോഗിച്ച് ബ്രിട്ടിഷ് പൗരത്വം തിരിച്ചെടുത്തത്. വിവിധ ഭീകരസംഘടനകള്‍ക്കു പിന്തുണയുമായി രാജ്യവിട്ട നൂറോളം പേരുടെ പൗരത്വം ഇത്തരത്തില്‍ റദ്ദാക്കിയിട്ടുണ്ടെന്നും ഹോം ഓഫിസിന്റെ കണക്കുകള്‍ പറയുന്നു.
എന്നാല്‍ തനിക്ക് ബംഗ്ലദേശി പാരമ്പര്യമുണ്ടെങ്കിലും പാസ്‌പോര്‍ട്ട് ഇല്ലെന്നും ഒരിക്കല്‍പോലും ബംഗ്ലദേശില്‍ പോയിട്ടില്ലെന്നുമാണ് ഷെമീമ മാധ്യമങ്ങളോടു പറഞ്ഞത്. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 2015ലാണ് ഷെമീമ ബീഗം മറ്റു രണ്ട് കൂട്ടുകാരികള്‍ക്കൊപ്പം ഈസ്റ്റ് ലണ്ടനില്‍നിന്നും സിറിയയിലേക്ക് കടന്നത്. ബെത്‌നള്‍ ഗ്രീന്‍ അക്കാദമി സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്ന 15 വയസ്സുകാരായ ഷെമീമ ബീഗവും അമീറ അബേസും ഖദീജ സുല്‍ത്താന(16) എന്ന മറ്റൊരു വിദ്യാര്‍ഥിക്കൊപ്പമാണ് സിറിയയിലേക്ക് പുറപ്പെട്ടത്. ഇവരില്‍ ഒരാള്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് എന്തുപറ്റിയെന്ന് കൃത്യമായ വിവരമില്ലെന്നാണ് ഷെമീമ പറയുന്നത്.
ഐഎസില്‍ ചേര്‍ന്നതിലും അവരുടെ ആശയങ്ങളെയും ചെയ്തികളെയും പിന്തുണയ്ക്കുന്നതിലും ഖേദമില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടാണു കഴിഞ്ഞദിവസം നാട്ടിലേക്കു തിരിച്ചെത്താനുള്ള ആഗ്രഹം അവര്‍ പ്രകടിപ്പിച്ചത്. ഛേദിക്കപ്പെട്ട ശിരസുകള്‍ ബിന്നുകളിലും മറ്റും കിടക്കുന്നതുപോലും താന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അവയൊന്നും തന്നെ അസ്വസ്ഥയാക്കിയിട്ടില്ലെന്ന് ഇപ്പോഴും തുറന്നു പറയുന്ന അവര്‍ ഒരിക്കലും തന്റെ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കാനും തയാറായില്ല. ലണ്ടനിലെ ഗാട്ട്വിക്കു വിമാനത്താവളത്തില്‍നിന്നും തുര്‍ക്കിയിലേക്കാണ് ഇവര്‍ മൂന്നുപേരും ആദ്യം പോയത്. പിന്നീട് തുര്‍ക്കി അതിര്‍ത്തി കടന്ന് സിറിയയിലെത്തി. ഐഎസ് ഭീകരരുടെ വധുക്കളാകാന്‍ എത്തിയവര്‍ക്കൊപ്പം ഒരു വീട്ടിലാണ് ആദ്യം താമസിച്ചത്.
20 വയസിനു മുകളില്‍ പ്രായമുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ വിവാഹം കഴിക്കാനാണ് അപേക്ഷിച്ചത്. പത്തു ദിവസത്തിനു ശേഷം ഇസ്ലാമിലേക്കു മതം മാറിയ ഒരു ഡച്ചുകാരനെ വരനായി ലഭിച്ചു. ഇരുപത്തേഴു വയസായിരുന്നു പ്രായം. ഇയാള്‍ക്കൊപ്പമാണു പിന്നീട് കഴിഞ്ഞത്. കിഴക്കന്‍ സിറിയയിലെ ഐഎസിന്റെ അവസാന താവളമായിരുന്ന ബാഗൂസില്‍നിന്ന് രണ്ടാഴ്ചമുന്‍പു രക്ഷപ്പെട്ടാണ് അഭയാര്‍ഥി ക്യാംപിലെത്തിയത്. സിറിയന്‍ പട്ടാളത്തിനു മുന്നില്‍ ഭര്‍ത്താവു കീഴടങ്ങിയപ്പോഴാണു വടക്കന്‍ സിറിയയിലെ അഭയാര്‍ഥി ക്യാംപിലേക്കു പോരാന്‍ നിര്‍ബന്ധിതയായത്. ഇപ്പോള്‍ 19 വയസുള്ള ഷെമീമയുടെ മൂന്നാമത്തെ കുട്ടിയാണ് കഴിഞ്ഞ ശനിയാഴ്ച പിറന്നത്. നേരത്തേ അവര്‍ രണ്ട് കുട്ടികള്‍ക്കു ജന്മം നല്‍കിയെങ്കിലും ഇരുവരും മരണപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.