പണത്തിന് ബിസിനസ്, സിന്ധുവിൽ മൂന്ന് ദ്വീപുകൾ; പാക്ക് മണ്ണില്‍ ജയ്ഷ് സുഖവാസം
Mail This Article
ന്യൂഡൽഹി∙ പ്രവർത്തനച്ചെലവിനായി സംഭാവനകളെയും സഹായങ്ങളെയും ആശ്രയിച്ചിരുന്ന ജയ്ഷെ മുഹമ്മദ് പണം സമ്പാദിക്കാൻ തേടുന്നതു പുതിയ വഴികൾ. ഇന്ത്യയുൾപ്പെടെയുള്ള രാഷ്ട്രങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിനായി സ്വന്തം നിലയിൽ ബിസിനസ്സുകൾ നടത്തുകയാണു ഭീകരസംഘടന. 2007 മുതൽ റിയൽ എസ്റ്റേറ്റ്, ഗൃഹോപയോഗ വസ്തുക്കളുടെ ഉൽപാദനം, വിതരണം, കച്ചവടം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചുവരുന്നതായി ഇന്ത്യ, യുഎസ് ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
പിടിച്ചെടുക്കൽ ഒഴിവാക്കുന്നതിനായി ജയ്ഷ് ഇപ്പോൾ ബാങ്കുകളിൽ പണം സൂക്ഷിക്കുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കു ഉപകരിക്കുമെന്നതിനാൽ പാക്ക് ചാരസംഘടന ഐഎസ്ഐയും പാക്ക് സൈന്യവും ജയ്ഷ് നീക്കങ്ങൾക്കു പൂർണ പിന്തുണ നൽകുകയാണെന്നു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ‘മതപരമായ’ കാര്യങ്ങൾക്കെന്നു കാണിച്ചു ഭീമൻ സംഭാവനകളാണ് ജയ്ഷിനു ലഭിക്കുന്നത്. ഇതിനു പുറമേയാണു വിവിധ വ്യാപാരങ്ങളിലൂടെ ലഭിക്കുന്ന വരുമാനം. അൽ റഹ്മത് ട്രസ്റ്റ്, അൽ റാഷിദ് ട്രസ്റ്റ് എന്നീ ട്രസ്റ്റുകളിലൂടെയാണ് ഭീകരസംഘടന ഫണ്ട് സ്വരൂപിക്കുന്നത്.
പാക്കിസ്ഥാനിലെ തൊഴിലില്ലായ്മ, ഭരണകൂടത്തിന്റ സ്വാധീനക്കുറവ് തുടങ്ങിയ കാരണങ്ങളാൽ ജയ്ഷിനു രാജ്യത്തു ശക്തി വര്‍ധിപ്പിക്കാൻ സാധിച്ചു. ആയുധങ്ങൾ, വെടിമരുന്ന്, പണം എന്നിവ യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ പാക്കിസ്ഥാനിൽ സംഘടനയ്ക്കു ലഭിക്കുന്നുണ്ട്. പരിശീലനം ലഭിച്ച 1,000 ഭീകരരും ആയിരക്കണക്കിന് അനുയായികളുമാണ് ജയ്ഷിനുള്ളത്. പാക്കിസ്ഥാനിലെ തെക്കൻ പഞ്ചാബിലുൾപ്പെടെ രാജ്യത്തിന്റെ എല്ലാ ഭാഗത്തും സംഘടനയ്ക്ക് റിക്രൂട്ട്മെന്റിനു മാർഗങ്ങളുണ്ട്. ലഷ്കറെ ജങ്‍വി, ലഷ്‍കറെ തയ്ബ, അൽഖ്വയ്ദയുടേയും താലിബാന്റെയും വിവിധ വിഭാഗങ്ങൾ തുടങ്ങിയ ഭീകരസംഘടനകളും പാക്കിസ്ഥാനിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നു.
ഇതിനു പുറമേ സിന്ധു നദിയിലെ മൂന്ന് ചെറു ദ്വീപുകളുടെ പൂർണ നിയന്ത്രണം ജയ്ഷിനാണ്. തെക്കൻ പഞ്ചാബിലെ രജൻപൂർ, സിന്ധിലെ കഷ്മോര, ബലൂചിസ്ഥാനിലെ ദേരാ ബുഗ്തി ജില്ലകൾക്കിടയിലെ പ്രദേശങ്ങൾ കുറ്റവാളികളുടെയും ജിഹാദി ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമാണെന്നാണ് ബ്രസൽസ് കേന്ദ്രമായ രാജ്യാന്തര ക്രൈസിസ് ഗ്രൂപ്പ് വ്യക്തമാക്കുന്നത്.
English Summary: Jaish Into Real Estate Trading To Fund Activites