സംഝോത സർവീസ് നിർത്തി പാക്കിസ്ഥാൻ; യാത്രക്കാർ അട്ടാരിയിൽ കുടുങ്ങി
Mail This Article
ലാഹോർ∙ അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെ അട്ടാരിയിലേക്കുള്ള സംഝോത എക്സ്പ്രസ് പാക്കിസ്ഥാൻ നിർത്തി. ഇതോടെ അട്ടാരിയിലേക്ക് പുറപ്പെട്ട യാത്രക്കാർ ലാഹോർ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങി. അടുത്ത ഒരറിയിപ്പുണ്ടാകുന്നതുവരെയാണ് രണ്ടാഴ്ചയിൽ ഒരിക്കൽ സർവീസ് നടത്തുന്ന സംഝോത എക്സ്പ്രസ് പാക്കിസ്ഥാൻ നിർത്തിയതെന്ന് ‘ഡോൺ’ റിപ്പോർട്ട് ചെയ്യുന്നു.
ഡൽഹിയിൽനിന്ന് ബുധനാഴ്ച രാത്രിയിലാണ് സംഝോത എക്സ്പ്രസ് യാത്രതിരിച്ചത്. നിലവിൽ അട്ടാരിയിലെ കസ്റ്റംസ് പോയിന്റിലാണ് ട്രെയിൻ. പാക്കിസ്ഥാൻ സർവീസ് പുനഃരാരംഭിച്ചാൽ മാത്രമേ യാത്രക്കാർക്ക് പാക്കിസ്ഥാനിൽ എത്താൻ സാധിക്കൂ. അതേസമയം, സ്ഥിതിഗതികൾ സാകൂതം നിരീക്ഷിക്കുകയാണെന്നും യാത്രക്കാരെ ബസിലും മറ്റു യാത്രമാർഗങ്ങളിലൂടെയും വാഗാ അതിർത്തിയിൽ തിരിച്ചെത്തിക്കാമെന്നും ഇന്ത്യൻ അധികൃതർ അറിയിച്ചു.
ഇന്ത്യൻ സംഝോത എക്സ്പ്രസിന്റെ ഏറ്റവും അവസാനത്തെ സ്റ്റോപ്പാണ് അട്ടാരി. ഇവിടെനിന്ന് പാക്ക് സംഝോതയിലാണ് യാത്ര തുടരേണ്ടത്. ആറു സ്ലീപ്പർ കോച്ചുകളും ഒരു ത്രീ–ടയർ എസി കോച്ചുമാണ് സംഝോതയിലുള്ളത്. 1976 ജൂലൈ 22ന് ഷിംല ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ആരംഭിച്ചതാണിത്. 2001 ഡിസംബർ 13ന് ഇന്ത്യൻ പാർലമെന്റിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ 2002 ജനുവരി ഒന്നിന് സർവീസ് നിർത്തിയിരുന്നു. പിന്നീട് 2007ൽ ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ടതിനു പിന്നാലെയും ട്രെയിൻ താൽക്കാലികമായി നിർത്തി.
English Summary: Passengers Stranded in Lahore as Pakistan Suspends Samjhauta Express