ADVERTISEMENT

മുംബൈ∙ ഭര്‍ത്താവിന്റെ മൂന്നാം ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാം ഭാര്യയും ആദ്യഭാര്യയിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ടുമക്കളും അറസ്റ്റില്‍. നല്ല സൊപാറ മേഖലയിലെ ഒരു മാളിനു സമീപം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 

നാല്‍പ്പത്തിയഞ്ചുകാരനായ ഭര്‍ത്താവ് സുശീല്‍ മിശ്രയ്‌ക്കൊപ്പം ലിങ്ക് റോഡ് അപ്പാര്‍ട്ട്‌മെന്റില്‍ കഴിയുന്ന യോഗിത(35)യെന്ന യുവതിയാണു കൊല്ലപ്പെട്ടതെന്നു പൊലീസ് ആദ്യ അന്വേഷണത്തില്‍ കണ്ടെത്തി. ലേബര്‍ കോണ്‍ട്രാക്ടറായ സുശീലിനു രണ്ടു ഭാര്യമാര്‍ കൂടിയുണ്ടെന്നും വ്യക്തമായി. ഉത്തര്‍പ്രദേശില്‍ കഴിയുന്ന ആദ്യഭാര്യയില്‍ സുശീലിനു രണ്ടു പെണ്‍മക്കളുണ്ട്. രണ്ടാം ഭാര്യ പാര്‍വതി മുംബൈയില്‍ തന്നെയാണു താമസിച്ചിരുന്നത്. 

2017ല്‍ പാര്‍വതിയെ വിവാഹം കഴിച്ച മിശ്ര ആദ്യവിവാഹത്തിലെ രണ്ടു പെണ്‍മക്കള്‍ക്കൊപ്പം ഡോണ്‍ റോഡിലെ അപ്പാര്‍ട്ട്‌മെന്റിലാണു താമസിച്ചിരുന്നത്. കുറച്ചു നാളുകള്‍ക്കുശേഷം യോഗിതയെ കണ്ടുമുട്ടിയ മിശ്ര അവരെ വിവാഹം കഴിച്ചു. ഇതോടെ പാര്‍വതിക്കും കുട്ടികള്‍ക്കും നല്‍കിയിരുന്ന സാമ്പത്തിക സഹായം മുടങ്ങി. യോഗിതയ്ക്കു മുന്നില്‍ വച്ച് മിശ്ര അപമാനിക്കുക കൂടി ചെയ്തതോടെ പാര്‍വതിയുടെ പക വര്‍ധിച്ചു. 

മിശ്ര ബിസിനസ് ആവശ്യങ്ങള്‍ക്കായി ഗുജറാത്തിനു പോയ തക്കം നോക്കി പാര്‍വതിയും മിശ്രയുടെ ആദ്യവിവാഹത്തിലെ രണ്ടു മക്കളും ചേര്‍ന്ന് യോഗിതയെ ഒഴിവാക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു. ഒരു പെണ്‍കുട്ടിയുടെ കാമുകനും ഇവരെ സഹായിക്കാന്‍ തയാറായി. ഇവര്‍ നാലു പേരും ചേര്‍ന്ന് ലിങ്ക് റോഡിലെ അപ്പാര്‍ട്ട്‌മെന്റിലെത്തി യോഗിതയെ കൊലപ്പെടുത്തിയെന്നാണു പൊലീസ് ഭാഷ്യം.

അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മദ്യം നല്‍കി പാട്ടിലാക്കിയാണ് ഇവര്‍ യോഗിതയുടെ അടുത്തെത്തിയത്. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ഫ്‌ളാറ്റിന്റെ കതക് തുറന്ന സംഘം ഉറങ്ങിക്കിടന്ന യോഗിതയെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. തുടര്‍ന്നു മൃതദേഹം പുതപ്പില്‍ കെട്ടി മാളിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. 

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച പൊലീസ് യോഗിതയുടെ മൃതദേഹം ഓട്ടോറിക്ഷയിലാണ് അവിടേക്ക് എത്തിച്ചതെന്നു വ്യക്തമായി. ഏതാണ്ട് നാലായിരത്തോളം ഓട്ടോറിക്ഷകള്‍ പരിശോധിച്ചതിലൂടെ മൃതദേഹം എത്തിച്ച ഓട്ടോയുടെ ഡ്രൈവറെ പൊലീസ് കണ്ടെത്തി.

ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. യോഗിതയ്ക്ക് അസുഖമാണെന്നും ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് നാലംഗ സംഘം ഓട്ടോ വിളിച്ചതെന്നു ഡ്രൈവര്‍ പറഞ്ഞു. പുതപ്പു ചുറ്റിയ നിലയില്‍ യോഗിതയുടെ മൃതദേഹം ഓട്ടോയില്‍ കയറ്റിയതിനാല്‍ ഡ്രൈവര്‍ക്കു മനസിലായില്ല. ഒഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ അതേപോലെ തന്നെ നാലുപേരും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്ത് ഡ്രൈവര്‍ അറിയാതെ ഉപേക്ഷിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറും മിശ്രയുടെ ഒരു മകളും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

English Summary: Mumbai police arrest woman for murdering husband's third wife 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com