ADVERTISEMENT

തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശന വിഷയം തിരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണ വിഷയമാകുമെന്ന് ഉറപ്പായി. ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കരുതെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശമെങ്കിലും ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുമെന്നാണു നേതാക്കളുടെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നത്. ശബരിമലയിലെ ആചാരം, വിശ്വാസം എന്നിവ സംബന്ധിച്ചു ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്താന്‍ കഴിയില്ലെന്നും യുവതീപ്രവേശനവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉന്നയിക്കുന്നതിനു തടസമില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ വ്യക്തമാക്കി.

ശബരിമലയുടെയൊ അയ്യപ്പന്റെയൊ പേരോ ഫോട്ടോയോ വിഡിയോയോ ഉപയോഗിച്ചു പ്രചാരണം നടത്താനാകില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തില്‍ ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇതു നിരീക്ഷിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് പരിശോധിച്ചു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തിരഞ്ഞെടുപ്പ് കമ്മിഷനാണു തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത്.

തിരഞ്ഞെടുപ്പ് മതേതര പ്രക്രിയയാണെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. ‘മതപരമായ കാര്യങ്ങള്‍ ഉപയോഗിച്ചു പ്രചാരണം പാടില്ല. ഇക്കാര്യം പാലിക്കാനുള്ള ബാധ്യത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ്. ശബരിമലയെക്കുറിച്ച് എന്തു പറഞ്ഞാലും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാകില്ല. യുവതീപ്രവേശന വിഷയം പറയാം. ജനങ്ങള്‍ക്കിടയില്‍ മതപരമായി ഭിന്നിപ്പുണ്ടാക്കുന്ന തരത്തില്‍ പ്രചാരണമുണ്ടായാല്‍ നടപടി വരും’ - അദ്ദേഹം പറഞ്ഞു.

എന്നാല്‍ ശബരിമല പ്രചാരണ വിഷയമാകുന്നതില്‍ തടസമില്ലെന്ന് യോഗത്തിനുശേഷം ബിജെപി നേതാക്കള്‍ പറഞ്ഞു. ശബരമലയിലെ യുവതീപ്രവേശന വിഷയവും സര്‍ക്കാര്‍ നിലപാടുകളും ജനത്തോടു വിശദീകരിക്കുന്നതിനു തടസമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. അയോധ്യാപ്രശ്നം, ചര്‍ച്ച് ആക്ട് എല്ലാം മതപരമാണ്. അതു പറയുമ്പോള്‍ ജനങ്ങളെ ദോഷകരമായി ബാധിക്കാന്‍ പാടില്ല. അതുപോലെയാണ് ശബരിമലയും. ശബരിമലയുടെ ചിത്രം പ്രചാരണത്തിന് ഉപയോഗിച്ചാല്‍ തിരഞ്ഞെടുപ്പ് അസാധുവാകും. ബിജെപി പ്രവര്‍ത്തകര്‍ക്കു പ്രചാരണ വിഷയങ്ങളുടെ ലക്ഷ്മണ രേഖ അറിയാം. നിയമത്തിന് ഉള്ളില്‍ നില്‍ക്കുന്ന കാര്യങ്ങളേ അവര്‍ ചെയ്യൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ശബരില വിഷയം ബിജെപി ഉന്നയിച്ചാല്‍ പാര്‍ട്ടിക്ക് അതിനെ പ്രതിരോധിക്കേണ്ടിവരുമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. മോദിയുടെ ഭരണത്തിലെ പ്രശ്നങ്ങളും, സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുമാണ് എല്‍ഡിഎഫിന്റെ മുഖ്യ പ്രചാരണ വിഷയങ്ങള്‍. ശബരിമല വിഷയം ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചാല്‍ പാര്‍ട്ടി അതിനെ പ്രതിരോധിക്കും’ - അദ്ദേഹം പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും തിരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാക്കാമെന്ന നിലപാടാണു യുഡിഎഫിനുള്ളതെന്നു കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി പറഞ്ഞു.

English Summary: Teekaram Meena, CEC on Sabarimala issue, election guidelines etc

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com