പകല്‍ മതേതരത്വവും രാത്രി വര്‍ഗീയതയും; ലീഗിനെതിരെ ആഞ്ഞടിച്ച് പി.വി. അന്‍വർ
Mail This Article
മലപ്പുറം∙ എസ്ഡിപിഐയുമായി ചര്‍ച്ച നടത്തിയ മുസ്‌ലിം ലീഗിനെതിരെ പി.വി. അന്‍വര്‍. പകല്‍ മതേതരത്വവും രാത്രി വര്‍ഗീയതയും സംസാരിക്കുന്ന പാർട്ടിയാണ് ലീഗ്. പൊന്നാനിയില്‍ വര്‍ഗീയത പറഞ്ഞും ജയിക്കാനാണ് ലീഗിന്റെ ശ്രമം. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ആര്‍എസ്എസുമായും ലീഗ് കൂട്ടുകൂടും. ജനങ്ങളോടോ സമൂഹത്തോടോ ആത്മാര്‍ഥതയില്ലാത്ത നിലപാടാണു ലീഗിന്‍റേതെന്നും അൻവർ ആരോപിച്ചു.
മാത്രമല്ല, യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടെയാണു ലീഗ് നേതാക്കൾ എസ്ഡിപിഐ നേതൃത്വവുമായി ചർച്ച നടത്തിയതെന്നും പി.വി. അൻവർ കൂട്ടിച്ചേർത്തു. യുഡിഎഫ് കൺവീനർ ബെന്നി ബഹനാനും ചർച്ചക്കെത്തിയിരുന്നു. ആർഎസ്എസുമായും ചർച്ച നടത്തിയിട്ടുണ്ട്. ലീഗിന്റെ വർഗീയ മുഖമാണു ചർച്ചയിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം മലപ്പുറം കോട്ടയ്ക്കലിൽ പറഞ്ഞു.
ചർച്ച നടത്തിയില്ലെന്ന് ലീഗ് ആവർത്തിക്കുമ്പോഴും വിഷയം വലിയ രാഷ്ട്രീയ ചർച്ചയാകുകയാണ്. കെടിഡിസിയുടെ ഉടമസ്തയിലുള്ള കൊണ്ടോട്ടിയിലെ ടാമറിൻഡ് ഹോട്ടലിലെ സിസിടിവിയിലാണു ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, എസ്ഡിപിഐ നേതാക്കളായ നാസറുദ്ദീൻ എളമരം, അബ്ദുൽ മജീദ് ഫൈസി എന്നിവരുടെ ദൃശ്യങ്ങൾ വ്യക്തമാവുന്നത്. ഹോട്ടലിനുള്ളിലൂടെ നടന്നു നീങ്ങുന്ന നാസറുദ്ദീൻ എളമരത്തിനും അബ്ദുൽ മജീദ് ഫൈസിക്കും 10 മീറ്റർ മുൻപെ നടക്കുന്ന ഇ.ടി. മുഹമ്മദ് ബഷീർ എംപിയുടെ ദൃശ്യങ്ങളും വ്യക്തമാണ്.
മുൻകൂട്ടി ആസൂത്രണം ചെയ്യാത്ത ചർച്ചയവിടെ നടന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി പറഞ്ഞു. എന്നാൽ എസ്ഡിപിഐ നേതാക്കളുമായി ചർച്ച നടത്തിയെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നു പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടിയെ കാണാൻ ഹോട്ടലിൽ കാത്തിരിക്കുമ്പോൾ അപ്രതീക്ഷിതമായാണ് എസ്ഡിപിഐ നേതാക്കളെ കണ്ടതെന്നാണു ലീഗ് നേതാക്കൾ പറയുന്നത്. എന്നാൽ വലിയ ആസൂത്രണങ്ങളില്ലാതെ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും രാഷ്ട്രീയ സാഹചര്യം മനസിലാക്കി പിന്തുണ അഭ്യർഥിച്ചാണു ലീഗ് നേതൃത്വം എത്തിയതെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി പറഞ്ഞു.