തീപ്പൊരിയാണവൾ മെഹബൂബ, വോട്ടിൽ കുതിക്കുമോ കശ്മീരിന്റെ പെൺപുലി?
Mail This Article
കശ്മീർ താഴ്‌വരയിൽ നിന്ന് ഇന്ത്യ കാതോർത്ത സ്ത്രീശബ്ദങ്ങളിൽ ശക്തയാര്? കണ്ണടച്ചു പറയാം അതാണ് മെഹബൂബ മുഫ്തി. ‘ജമ്മു കശ്മീർ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാർട്ടി’ സ്ഥാപകൻ മുഫ്തി മുഹമ്മദ് സയ്യിദിന്റെ മകൾ. ഈ മേൽവിലാസത്തിൽ നിന്ന് ജമ്മു കശ്മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രിപദത്തിലേക്കു ചുവടുവച്ചവളാണ് മെഹബൂബ.
സാമൂഹിക ബന്ധനത്തിന്റെ കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് മെഹബൂബ നടന്നു കയറിയത് ഇന്ത്യയുടെ ചരിത്രത്തിലേക്കു തന്നെയാണ്. സ്വതന്ത്ര ഇന്ത്യയിൽ ഇസ്‌ലാം മത വിശ്വാസിയായ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായി അന്ന് മെഹബൂബ, അതും കശ്മീർ പോലെ രാജ്യത്ത് എന്നും പ്രശ്നകലുഷിതമായ ഒരു സംസ്ഥാനത്ത്. തന്റെ അറുപതാം ജന്മദിനം വരുന്ന ഈ വർഷം മേയ് 22 ന് തൊട്ടടുത്ത ദിവസം ലോകത്തിനു മുന്നിൽ ഇന്ത്യയുടെ ജനവിധി പ്രഖ്യാപിക്കുമ്പോൾ മെഹബൂബയുടെ മനസിൽ ലഡു പൊട്ടുമോ? കാത്തിരുന്നു കാണാം.
കളമറിഞ്ഞു കളിക്കാൻ അറിയാവുന്ന മെഹബൂബയെ സംബന്ധിച്ച് 2019 ലോക്സഭാ തിരഞ്ഞെടുപ്പ് ഏറെ നിർണായകം. ഗവർണർ ഭരണത്തിലായ കശ്മീരിലെ നിയമസഭയിലേക്കു ഈ വർഷം തന്നെ നടക്കുമെന്നു വിലയിരുത്തപ്പെടുന്ന, കശ്മീർ കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിപദം പിടിച്ചെടുക്കണമെങ്കിൽ എന്തു വിലകൊടുത്തും ലോക്സഭാ തിരഞ്ഞെടുപ്പിൽ കശ്മീരിലെ രണ്ടു സീറ്റിലും വിജയമുറപ്പിക്കണം എന്നു മെഹബൂബയെ ആരും പറഞ്ഞു പഠിപ്പിക്കേണ്ടതില്ല.
ഒരോ കാലത്തും ഓരോ രാഷ്ട്രീയ പാർട്ടിയുമായി സഖ്യമുണ്ടാക്കിയായിരുന്നു കശ്മീരിൽ മെഹബൂബയുടെ നീക്കങ്ങളത്രയും. 1996 ൽ കോൺഗ്രസ് ടിക്കറ്റിലാണ് മെഹബൂബ ആദ്യം കശ്മീർ നിയമസഭയിലെത്തിയത്. പിതാവ് മുഫ്തി മുഹമ്മദ് സയ്യിദ് പിന്നീട് കോൺഗ്രസുമായി ഇടഞ്ഞു. ഇതോടെ 1999 ൽ മുഫ്തി സ്വന്തം കക്ഷിയായി പിഡിപി (പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി) രൂപീകരിച്ചപ്പോൾ മെഹബൂബ പ്രസിഡന്റ് ആകുമെന്നായിരുന്നു പൊതുവിലയിരുത്തല്‍. എന്നാല്‍ പാർട്ടി ഉപാധ്യക്ഷയായാണ് മെഹബൂബ രംഗത്തെത്തിയത്.
കോൺഗ്രസിൽ നിന്നും പിരിഞ്ഞതോടെ നിയമസഭാ സീറ്റ് രാജിവച്ച് നാഷനൽ കോൺഗ്രസിന്റെ ഒമർ അബ്ദുള്ളയ്ക്കെതിരെ പാർലമെന്റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2002 ലെ തിരഞ്ഞെടുപ്പിൽ ജയിച്ച് വീണ്ടും നിയമസഭയിൽ. 2004 ലും 2014 ലും അനന്ത്നാഗ് മണ്ഡലത്തിൽ നിന്നും പാർലമെന്റിൽ. എന്താണ് കശ്മീരില്‍ ഇനി മെഹബൂബയെ കാത്തിരിക്കുന്നതെന്നു കണ്ടറിയണം. ബിജെപിയുമായുള്ള സഖ്യം അവസാനിച്ചപ്പോഴും, മുഖ്യമന്ത്രി പദം നഷ്ടമായപ്പോഴും മെഹബൂബ പതറിയില്ല. സ്വന്തം നിലപാടിൽ എന്തെല്ലാം വിമർശനം നേരിടേണ്ടി വന്നപ്പോഴും പദവി നഷ്ടമായപ്പോഴും ആ എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കാനുള്ള ചങ്കുറപ്പ്. അതാണ് അവരെ കശ്മീരിന്റെ വീരനായികയാക്കുന്നത്.
നിലപാടുകൾ ശരിയോ തെറ്റോ എന്നതു മെഹബൂബയ്ക്കു രണ്ടാമത്തെ കാര്യം. അതു തീരുമാനിക്കേണ്ടത് കശ്മീരി ജനതയെന്നു കൂടി ഉറപ്പിച്ചു പറയും അവർ. കശ്മീരിൽ ജമാഅത്തേ ഇസ്‌ലാമിയെ നിരോധിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു മെഹബൂബ നടത്തിയത്. കേന്ദ്ര നീക്കത്തിനെതിരെ മെഹബൂബ നയിച്ച റാലി ഏറെ ചർച്ചയാവുകയും ചെയ്തു.
ഹുറിയത് കോണ്‍ഫറൻസ് നേതാവ് മിർവായിസ് ഉമർ ഫാറൂഖിനെതിരായ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) നീക്കത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഈ തിരഞ്ഞെടുപ്പു കാലത്തും മെഹബൂബ കാശ്മീർ രാഷ്ട്രീയത്തിൽ കളംനിറയുകയാണ്. ന്യൂനപക്ഷങ്ങളുടെ മതപരമായ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ എൻഐഎ ശ്രമിക്കുന്നതായാണ് മെഹബൂബയുടെ വിമർശനം. വിശ്വാസത്തിനു നേരെയുള്ള കടന്നുകയറ്റമാണ് ഇത്. മിർവായിസ് ഉമർ ഫാറൂഖ് വിഘടനവാദിയല്ല, അദ്ദേഹം കശ്മീരി ഇസ്‌ലാം മതവിശ്വാസികളുടെ ആത്മീയഗുരുവാണെന്നും മെഹബൂബ പറയുന്നു.
കൃത്യമായും കശ്മീരിലെ ജയം മുൻനിർത്തിയാണ് ഈ നീക്കങ്ങളെല്ലാം. ഭൂരിപക്ഷം വരുന്ന ഇസ്‌ലാം മത വിശ്വാസികൾക്കിടയിൽ ആഴത്തിൽ സ്വാധീനം ചെലുത്താനുളള നീക്കങ്ങളാണ് മെഹബൂബയിൽ നിന്നുണ്ടാകുന്നത്. 2016 ൽ പിതാവിന്റെ മരണശേഷം പാർട്ടിയിലെ പ്രധാന നേതാക്കളുടെ അതൃപ്തി മറികടന്നാണ് മെഹബൂബ ബിജെപിയുമായി സഖ്യമുണ്ടാക്കി കാശ്മീരിന്റെ മുഖ്യമന്ത്രിയായത്. പൊരുത്തക്കേടുകളുടെ ഈ സഖ്യത്തിൽ ഒരിക്കലും ഒരുമിച്ചു പോകാൻ കഴിയില്ലെന്നു ബോധ്യപ്പെട്ടപ്പോൾ പിരിഞ്ഞു. ബിജെപിയുമായി പിരിഞ്ഞത് കശ്മീരിലെ ഇസ്‌ലാം മതവിശ്വാസികൾക്കിടയിൽ മെഹബൂബയുടെ സ്വീകാര്യത വർധിപ്പിച്ചതായാണ് വിലയിരുത്തൽ.
കശ്മീർ ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന നിലപാടല്ല കേന്ദ്ര സർക്കാരിന്റെതെന്നാണ് മെഹബൂബയുടെ പക്ഷം. പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങളിൽ ക്രിയാത്മക ഇടപെടലുകൾ ഉണ്ടാകുന്നില്ല. വിഘടനവാദികളോടും പാക്കിസ്ഥാനോടുമുള്ള സമീപനത്തിൽ ഇന്ത്യന്‍ സർക്കാർ മാറ്റം വരുത്തിയില്ലെങ്കിൽ താഴ്‌വരയിൽ ഇനിയും ശവം വീഴുമെന്ന വസ്തുത കേന്ദ്രം മുഖവിലയ്ക്കെടുക്കണമെന്നാണ് മെഹബൂബയുടെ അഭ്യർഥന.
കശ്മീരിലെ ഭൂരിപക്ഷത്തെയും തനിക്കൊപ്പം നിർത്താൻ സ്വന്തം നിലപാടിലൂടെ മെഹബൂബയ്ക്കായിട്ടുണ്ട് ബിജെപിയെ സംബന്ധിച്ചിടത്തോളം ഇതാണ് ആശങ്കാജനകം. അടിയൊഴുക്കുകള്‍ ഒന്നും ഉണ്ടായില്ലെങ്കിൽ മെഹബൂബയുടെ പിഡിപിക്കു തന്നെ ഇത്തവണയും കശ്മീരിൽ വിജയം ഉറപ്പിക്കാം. പക്ഷേ, ബാലാക്കോട്ടിനും പുൽവാമയ്ക്കും ശേഷം ജനവികാരം എന്തെന്നുള്ളതിൽ ഇനിയും വ്യക്തതയില്ല.
എന്തുവിലകൊടുത്തും ഈ തിരഞ്ഞെടുപ്പിൽ ജയിക്കേണ്ടത് മെഹബൂബയ്ക്കും പിഡിപിക്കും അനിവാര്യം. അതിന് ഏതറ്റം വരെയും കശ്മീരിന്റെ ഈ പെൺപുലി സഞ്ചരിക്കും, അതു തീർച്ച.
English Summary: Jammu and Kashmir lok sabha polls crucial for Mehbooba Mufti