സമാനതകളില്ലാത്ത നേതാവെന്ന് മോദി; തിങ്കളാഴ്ച ദേശീയ ദുഃഖാചരണം
Mail This Article
ന്യൂഡല്‍ഹി ∙ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും. അങ്ങേയറ്റം വേദനിപ്പിക്കുന്ന വിയോഗമാണു പരീക്കറുടേതെന്നു രാഷ്ട്രപതി റാംനാഥ് കോവിന്ദ് പറഞ്ഞു. മികച്ച പ്രതിച്ഛായ സൂക്ഷിച്ച, ജനങ്ങളെ നന്നായി സേവിച്ച പരീക്കറെ ഇന്ത്യയ്ക്കും ഗോവയ്ക്കും മറക്കാനാവില്ല– രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
സമാനതകളില്ലാത്ത നേതാവാണു പരീക്കറെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. യഥാർഥ രാജ്യസ്നേഹി. എല്ലാവരാലും അംഗീകരിക്കപ്പെട്ട വ്യക്തിത്വം. രാജ്യത്തിനായി അദ്ദേഹം ചെയ്ത സേവനങ്ങൾ തലമുറകളോളം ഓർമിക്കപ്പെടും. ആധുനിക ഗോവയുടെ ശിൽപി. പ്രതിരോധമന്ത്രി ആയിരുന്നപ്പോൾ രാജ്യസുരക്ഷയ്ക്കായും മറ്റും സുപ്രധാനമായ തീരുമാനങ്ങളാണ് അദ്ദേഹം കൈകൊണ്ടത്– മോദി പറഞ്ഞു.
പരീക്കറുടെ വിയോഗത്തെ തുടർന്നു തിങ്കളാഴ്ച രാജ്യത്തു ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യ തലസ്ഥാനത്തും എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും തലസ്ഥാനത്തും ദുഃഖസൂചകമായി ദേശീയപതാക പകുതി താഴ്‍ത്തിക്കെട്ടും. തിങ്കളാഴ്ച കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേകം യോഗം ചേരും.