ADVERTISEMENT

ബിഹാർ ജാതിരാഷ്ട്രീയത്തിന്റെ ചാവുനിലമാണ്. അതീവശ്രദ്ധയോടെ ചുവടുവച്ചില്ലെങ്കിൽ ചവിട്ടടിയിലെ മണ്ണൊലിക്കും. ജാതികളും ഉപജാതികളും ചേർന്നു സൃഷ്ടിക്കുന്ന സങ്കീർണതകൾ തന്നെ ബിഹാർ ഉയർത്തുന്ന പ്രധാന വെല്ലുവിളി.

എൻഡിഎ സഖ്യം

സീറ്റു വിഭജനത്തിന്റെ ചതുരംഗക്കളിയിൽ ബിജെപിയുടെ നീക്കമായിരു‌ന്നു ശ്രദ്ധേയം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 22 സീറ്റു ജയിച്ചു സംസ്ഥാനത്തു ചുവടുറപ്പിച്ച പാർട്ടി, ഇത്തവണ 17 സീറ്റിൽ മാത്രമാണു രംഗത്ത്. ബാക്കി സീറ്റുകളിൽ 17 സഖ്യകക്ഷിയായ ഐക്യജനതാദളിന് (ജെഡിയു). ആറെണ്ണം റാംവിലാസ് പസ്വാന്റെ എൽജെപിക്ക്. 2014ൽ ഒറ്റയ്ക്കു മത്സരിച്ച നിതീഷ്കുമാറിന്റെ ജെഡിയു ജയിച്ചതു 2 സീറ്റിൽ മാത്രമായിട്ടും ബിജെപി ത്യാഗത്തിനു മുതിർന്നതു മാറിയ രാഷ്ട്രീയസാഹചര്യം തിരിച്ചറിഞ്ഞാണ്. കഴിഞ്ഞ തവണ പാർട്ടിക്കു മോദി തരംഗത്തിന്റെ പിൻബലമുണ്ടായിരുന്നു. ഇത്തവണ അതില്ല. അതീവശ്രദ്ധ അനിവാര്യം.

Bihar-Constituency-2014-Seat-Share

എന്നും മാറുന്ന സാഹചര്യം തിരിച്ചറിഞ്ഞുള്ള ചുവടുകളാണു കുശാഗ്രബുദ്ധിയായ നിതീഷ്കുമാറിന്റേതും. 2013 വരെ എൻഡിഎയുടെ ഭാഗമായിരുന്നു ജെഡിയു. സഖ്യം വിട്ടു ലോക്സഭാ തിരഞ്ഞെടുപ്പിനിറങ്ങി അടിതെറ്റിയതിനു പിന്നാലെ ബദ്ധവൈരികളായ ആർജെഡിയോടും കോൺഗ്രസിനോടും ചേർന്നു പുതിയ സഖ്യമുണ്ടാക്കി.

2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ജെഡിയു – ആർജെഡി – കോൺഗ്രസ് കൂട്ടുകെട്ട്, യുപിയിലെ എസ്പി – ബിഎസ്പി കൂട്ടുകെട്ടിനു സമാനമായിരുന്നു. മഹാസഖ്യത്തിന്റെ ബാനറിൽ സംസ്ഥാനത്തു ഭരണം പിടിച്ചെങ്കിലും നിതീഷ് ചുവടുമാറ്റാൻ വൈകിയില്ല. ആർജെഡിയെയും കോൺഗ്രസിനെയും ഉപേക്ഷിച്ചു മറുപാളയത്തിലെത്തിയ അദ്ദേഹം ബിജെപിയോടു ചേർന്നു സംസ്ഥാന ഭരണത്തിൽ തുടർന്നു.

നിതീഷിന്റെ രാഷ്ട്രീയ, സാമൂഹ്യ പരീക്ഷണ മികവു മാറ്റുരയ്ക്കപ്പെടുന്ന തിരഞ്ഞെടുപ്പു കൂടിയാണിത്. കേന്ദ്രത്തിലും സംസ്ഥാനത്തും എൻഡിഎ അധികാരത്തിലിരിക്കുന്നു. ഭരണവിരുദ്ധ വികാരത്തെ എങ്ങനെ തടഞ്ഞുനിർത്തും? പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ്കുമാറും തന്നെ സഖ്യത്തിന്റെ മുഖ്യ പ്രചാരകർ. ഭരണനേട്ടങ്ങളും ദേശീയതയും മുന്നോട്ടു വച്ചു ബിഹാർ നിലനിർത്തുകയെന്ന സംയുക്ത ദൗത്യമാണ് ഇരുവരും ഏറ്റെടുക്കുന്നത്.

പ്രതിപക്ഷ മഹാസഖ്യം

ആർജെഡി, കോൺഗ്രസ്, എൻഡിഎയിൽ അടുത്ത നാൾ വരെ കേന്ദ്ര മന്ത്രിയായിരുന്ന ഉപേന്ദ്ര ഖുശ്‌വാഹയുടെ രാഷ്ട്രീയ ലോക് സമത പാർട്ടി (ആർഎൽഎസ്പി), മുൻ മുഖ്യമന്ത്രി ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) ശരദ് യാദവിന്റെ ജനതാ ദൾ എന്നിവ ചേർന്നതാണു പ്രതിപക്ഷത്തിന്റെ മഹാഗഡ്ബന്ധൻ (മഹാസഖ്യം). കോൺഗ്രസ് 11 സീറ്റിൽ മത്സരിക്കുമെന്നു ധാരണയായി. സഖ്യത്തിനു നേതൃത്വം നൽകുന്ന ആർജെഡിയും മറ്റു പാർട്ടികളും തമ്മിൽ സീറ്റു വിഭജനം പൂർത്തിയായിട്ടില്ല. ‌‌

ലാലു പ്രസാദ് യാദവിന്റെ അഭാവത്തിൽ ആർജെഡിയുടെ മുഖം പുത്രൻ തേജസ്വി യാദവാണ്. യുവാക്കൾക്കും വിവിധ വിഭാഗങ്ങൾക്കുമിടയിൽ കുറഞ്ഞ കാലം കൊണ്ടു തേജസ്വി നേടിയ സ്വീകാര്യത തിരഞ്ഞെടുപ്പിൽ പ്രധാനമാകും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനക്കൂട്ടങ്ങളെ ആകർഷിച്ച രാഹുൽ ഗാന്ധി മഹാസഖ്യത്തിന്റെ വിജയത്തിൽ മുഖ്യ പങ്കു വഹിച്ചിരുന്നു. സംഘടന ശക്തമല്ലെങ്കിലും യുപിയിലേതു പോലെ, ബിഹാറിലും കോൺഗ്രസ് ഒളിച്ചിരിക്കുന്നുവെന്നതിനു തെളിവായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പു ഫലം.

തിരഞ്ഞെടുപ്പു വിഷയങ്ങൾ

മഹാസഖ്യത്തിന്റെ ഭാഗമായി ഭരണത്തിലെത്തിയ നിതീഷിന്റെ രാഷ്ട്രീയ ചാഞ്ചാട്ടം പ്രതിപക്ഷത്തിനു മുഖ്യവിഷയമാണ്. കാർഷിക പ്രതിസന്ധി, സംസ്ഥാനത്തു വഷളാകുന്ന ക്രമസമാധാന നില, നോട്ട് നിരോധനം, ജിഎസ്ടി, പാക്കിസ്ഥാനെതിരായ വ്യോമാക്രമണം, എന്നിവയും സജീവ ചർച്ചയാകും.

ദേശീയതയും ഭരണനേട്ടങ്ങളുമാകും നരേന്ദ്ര മോദിയുടെ പ്രധാന വിഷയങ്ങൾ. പാവപ്പെട്ടവർക്കു സൗജന്യനിരക്കിൽ പാചകവാതകം നൽകുന്ന ഉജ്വല യോജന, എല്ലാവർക്കും പാർപ്പിടം, ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി, അടിസ്ഥാനസൗകര്യ വികസനം എന്നിവ ബിഹാറിന്റെ വിദൂരഗ്രാമങ്ങളിലുമെത്തിയിരിക്കുന്നുവെന്നാണ് എൻഡിഎയുടെ അവകാശവാദം. ക്രമസമാധാന നില വഷളായിരിക്കുന്നതു നിതീഷിനു തലവേദനയാണ്. എന്നാൽ, ക്ഷേമപദ്ധതികളുടെ കാര്യക്ഷമ നിർവഹണം അദ്ദേഹത്തിന് അനുകൂല ഘടകം.

ജാതിയും ഉപജാതിയും

മറ്റു പിന്നാക്ക വിഭാഗങ്ങളും (ഒബിസി) അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങളും (ഇബിസി) ചേർന്നാൽ സംസ്ഥാനത്തെ ജനസംഖ്യയുടെ പകുതിയിലേറെയായി. ഇബിസി 26, യാദവ് 14, ‌കുശ്‌വാഹ 6.4, കുർമി 4 എന്നിങ്ങനെയാണ് ഉൾപ്പിരിവ്. ഇബിസിയിൽ 18% ഹിന്ദുക്കളാണ്. 8% മുസ്‌ലിങ്ങളും. മഹാദലിത്, ദലിത് വിഭാഗങ്ങൾ ജനസംഖ്യയുടെ 16%. ആദിവാസികൾ 1.3%, മുസ്‌ലിംകൾ 16.9%, മേൽജാതിക്കാർ 17%. ബ്രാഹ്മണർ (5.7) ഭുമിഹാർ (4.7) രജപുത്രർ (5.2), കായസ്ത (1.5) തുടങ്ങിയ വിഭാഗങ്ങൾ ഉൾപ്പെട്ടതാണു മേൽജാതി.

ഹിന്ദുക്കളും മു‌സ്‌ലിങ്ങളും ഉൾപ്പെട്ട അങ്ങേയറ്റം പിന്നാക്കക്കാർ ജാതി, മതങ്ങൾക്കപ്പുറം പ്രത്യേക വിഭാഗമാകുന്നതു കൂടി ശ്രദ്ധിക്കുക. അത്, ഓരോ മണ്ഡലത്തിലെയും ജാതിയുടെയും ഉപജാതിയുടെയും കണക്കുകളെ വീണ്ടും കൂട്ടിക്കുഴയ്ക്കുന്നു. ഇവിടെ പിഴയ്ക്കാതിരിക്കേണ്ടതു രാഷ്ട്രീയകക്ഷികൾക്കു നിർണായകം. പിഴച്ചാൽ ബിഹാറിലെ രാഷ്ട്രീയ യുദ്ധഭൂമിയിൽ അടിതെറ്റും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com