തലസ്ഥാനത്തു ഗൂണ്ടാ വിളയാട്ടം: പഞ്ചായത്ത് ഉണ്ണി ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ
Mail This Article
തിരുവനന്തപുരം ∙ ഗൂണ്ടാസംഘാംഗത്തെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ കുപ്രസിദ്ധ ഗൂണ്ട പഞ്ചായത്ത് ഉണ്ണി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍. എതിര്‍ സംഘത്തില്‍പ്പെട്ട ഉണ്ണിക്കുട്ടനെയാണു ബൈക്കില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു വഴിയില്‍ തള്ളിയത്. ശ്രീവരാഹത്തു ലഹരി സംഘങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി അര്‍ജുനും പിടിയിലായി.
ഗൂണ്ടാ– ലഹരിമരുന്ന് മാഫിയയ്ക്കെതിരെ നടപടികള്‍ ശക്തമാക്കിയതായി പൊലീസ് അവകാശപ്പടെുന്നതിനിടെ വീണ്ടും അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം. ഞായർ രാത്രി ഏഴുമണിയോടെ മേനംകുളത്ത് വച്ചാണു പഞ്ചായത്ത് ഉണ്ണിയുടെ നേതൃത്വത്തിലുള്ള ഗൂണ്ടാസംഘം എതിര്‍ വിഭാഗത്തില്‍പ്പെട്ട ഉണ്ണിക്കുട്ടനെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയത്.
ഉണ്ണിക്കുട്ടന്റെ കരച്ചില്‍ കേട്ട നാട്ടുകാരാണു പൊലീസില്‍ വിവരമറിയിച്ചത്. മര്‍ദിച്ച് അവശനാക്കി കണിയാപുരം ഭാഗത്ത് ഉപേക്ഷിച്ച ഉണ്ണിക്കുട്ടനെ തിരച്ചില്‍ നടത്തിയ പൊലീസുകാരാണു കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്. കസ്റ്റഡിയിലുള്ളവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
ഇവരും മര്‍ദനമേറ്റ ഉണ്ണിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. അതേസമയം, തിരുവനന്തപുരം ശ്രീവരാഹത്തു ലഹരി സംഘാംഗങ്ങള്‍ തമ്മിലുള്ള തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. പടിഞ്ഞാറേക്കോട്ട സ്വദേശി അർജുനാണു പിടിയിലായത്.
വ്യാഴാഴ്ച രാത്രിയാണു ശ്യാം എന്ന യുവാവ് കൊല്ലപ്പെട്ടത്. പൊതുവഴിയിലിരുന്നു ശ്യാമിന്റെ നേതൃത്വത്തിലെ സംഘം മദ്യപിച്ചതിനെ ചൊല്ലിയുള്ള തർക്കമായിരുന്നു കൊലയിൽ കലാശിച്ചത്. അക്രമി സംഘത്തിലെ രണ്ടുപേർ അന്നു തന്നെ പിടിയിലായിരുന്നു.