ADVERTISEMENT

ന്യൂഡൽഹി∙ തര്‍ക്കത്തിനും ആശങ്കകള്‍ക്കുമൊടുവില്‍ കെ.മുരളീധരന്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. തര്‍ക്കത്തില്‍ ഇടപെട്ട് മുസ്‌ലിം ലീഗും മുതിര്‍ന്ന നേതാക്കളും രംഗത്ത്‌ എത്തിയതിനു പിന്നാലെയാണ് നിര്‍ണായക തീരുമാനം. സ്ഥാനാര്‍ഥിയാവാന്‍ മുരളീധരന്‍ സമ്മതിച്ചെന്ന്  കെപിസിസി പ്രസി‍ഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ആരായാലും ജയിക്കും, മുരളിയായാല്‍ വിജയം അനായാസമാണെന്നും ഒൗദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. നിലവിൽ വട്ടിയൂർക്കാവ് എംഎൽഎയാണ് മുരളീധരൻ.

പാർട്ടി ഏൽപ്പിക്കുന്ന ഏതു ദൗത്യവും ഏറ്റെടുക്കുമെന്ന് കെ.മുരളീധരൻ പ്രതികരിച്ചു. എതിരാളി ആരെന്നത് പ്രശ്നമല്ല. ആശയപരമായ പോരാട്ടമാണ് ഇത്. ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള മത്സരമാണ് ഇതെന്നും മുരളീധരൻ പറഞ്ഞു.

വടകരയില്‍ മല്‍സരിക്കാന്‍ കെപിസിസി അധ്യക്ഷനുമേല്‍ സമ്മര്‍ദം തുടരുന്നതിനിടെയാണ് തീരുമാനം. ഉമ്മന്‍ ചാണ്ടിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മുല്ലപ്പള്ളിയുമായി ഫോണില്‍ സംസാരിച്ചു. എന്നാൽ മല്‍സരിക്കാനില്ലെന്ന നിലപാടിൽ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉറച്ചുനിന്നതോടെയാണ് മുരളീധരന്റെ പേര് നേതൃത്വം പരിഗണിച്ചത്. 

കെപിസിസി സെക്രട്ടറി കെ. പ്രവീണ്‍കുമാറിന്റെ പേരും വടകരയില്‍ പരിഗണനയിലുണ്ടായിരുന്നു. വി.എം.സുധീരന്‍ അടക്കം ധാരാളം നേതാക്കളെയും പാര്‍ട്ടി സമീപിച്ചു. വടകര ലോക്സഭാ മണ്ഡലത്തിലെ  സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ യൂത്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. രക്തസാക്ഷികളെ ഒാര്‍ത്തെങ്കിലും വടകര മണ്ഡലത്തെ ഗൗരവത്തോടെ കാണണമെന്നാണ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂർ ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

മുരളീധരന്റെ സ്ഥാനാർഥിത്വത്തോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എംഎൽഎമാരുടെ എണ്ണം ഒമ്പതായി. കോൺഗ്രസിൽ നിന്നു മൂന്നും സിപിഎം,സിപിഐയിൽ നിന്ന് ആറും എംഎൽഎമാരാണ് മത്സര രംഗത്തുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com