മൊറട്ടോറിയം: കൃഷിമന്ത്രിക്ക് അതൃപ്തി; വിശദീകരിച്ച് ചീഫ് സെക്രട്ടറി
Mail This Article
തിരുവനന്തപുരം ∙ കാര്‍ഷിക വായ്പകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം സംബന്ധിച്ച് ഉത്തരവിറങ്ങാത്തതില്‍ കൃഷിമന്ത്രിക്ക് അതൃപ്തി. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുംമുന്‍പ് ഉത്തരവിറക്കാത്തത് എന്താണെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ചീഫ് സെക്രട്ടറിയോട് ആരാഞ്ഞു. നേരത്തേ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന് ഒക്ടോബര്‍ വരെ കാലാവധിയുള്ളതിനാലാണ് പുതിയ ഉത്തരവ് ഇറക്കാത്തതെന്ന് ചീഫ് സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കാര്‍ഷിക വായ്പകള്‍ക്കും കര്‍ഷകരുടെ കാര്‍ഷികേതര വായ്പകള്‍ക്കും ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍, മാര്‍ച്ച് അഞ്ചാം തീയതി ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. പക്ഷെ മാര്‍ച്ച് പത്തിന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരികയും മാതൃകാ പെരുമാറ്റചട്ടം നിലവില്‍വരികയും ചെയ്യുന്നത് വരെ, മൊറട്ടോറിയം സംബന്ധിച്ച വിജ്ഞാപനം ഇറങ്ങിയില്ല. കൃഷിവകുപ്പ് ഉത്തരവിറക്കിയിട്ടും മറ്റ് വകുപ്പുകൾ നടപടി വൈകിച്ചത് എന്താണെന്ന് അറിയില്ലെന്ന് കൃഷിമന്ത്രി പറഞ്ഞു ചീഫ് സെക്രട്ടറിയോട് മന്ത്രി അതൃപ്തി അറിയിക്കുകയും വിശദീകരണം തേടുകയും ചെയ്തു.
എന്നാല്‍ കാര്‍ഷിക വായ്പ, വിദ്യാഭ്യാസ വായ്പകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ കടങ്ങള്‍ക്കും ഇപ്പോള്‍തന്നെ ഒക്ടോബര്‍ വരെ മൊറട്ടോറിയം നിലവിലുണ്ടെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഇത് രണ്ടു മാസം നീട്ടാനായിരുന്നു മന്ത്രിസഭാ തീരുമാനം. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് ബാങ്കുകള്‍ തുടര്‍നടപടികൾ സ്വീകരിച്ചു വരികയാണെന്നും ടോം ജോസ് പറയുന്നു. ഇത് സംബന്ധിച്ച് കര്‍ഷകര്‍ക്ക് വേവലാതി വേണ്ടെന്നും ചീഫ് സെക്രട്ടറിയുടെ വാര്‍ത്താകുറിപ്പിലുണ്ട്. അതേസമയം, മൊറട്ടോറിയം നീട്ടാന്‍ റിസര്‍വ് ബാങ്ക് നല്‍കേണ്ട അനുമതി ഇതുവരെ ലഭ്യമായിട്ടില്ല.