കലാഭവൻ മണിയുടെ ദുരൂഹ മരണം: നുണ പരിശോധന ഇന്നു മുതൽ
Mail This Article
ചാലക്കുടി ∙ കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച കേസ് അന്വേഷണവുമായി ബന്ധപ്പെട്ടു സിബിഐ ഉദ്യോഗസ്ഥർ മണിയുടെ അടുത്ത സുഹൃത്തുക്കളും അദ്ദഹത്തോട് അടുപ്പമുണ്ടായിരുന്നവരെയും ഇന്നും നാളെയുമായി എറണാകുളം സിബിഐ ഓഫിസിൽ നുണ പരിശോധനയ്ക്ക് വിധേയരാക്കും.
മണിയുടെ മാനേജരായിരുന്ന ജോബി സെബാസ്റ്റ്യൻ, മണിയുടെ ഭാര്യ നിമ്മിയുടെ ബന്ധു എം.ജി. വിപിൻ, സുഹൃത്ത് സി.എ. അരുൺ, എന്നിവരെ ഇന്നും കെ.സി. മുരുകൻ, അനിൽകുമാർ എന്നിവരെ നാളെയുമാണ് പരിശോധനയ്ക്ക് വിധേയരാക്കുക. സിനിമാതാരങ്ങളായ ജാഫർ ഇടുക്കി, സാബുമോൻ, എന്നിവരെയും പരിശോധനയ്ക്കു വിധേയരാക്കുന്നുണ്ട്.
2016 മാർച്ച് 6നാണ് മണി മരിച്ചത്. 2017ൽ കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. മണിയുടെ ശരീരത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന രാസപരിശോധന ഫലമാണ് ദുരൂഹതയ്ക്കു വഴിയൊരുക്കിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്ന വിഷാംശം എങ്ങനെ മണിയുടെ ശരീരത്തിൽ എത്തിയെന്നു കണ്ടെത്തുകയാണ് സിബിഐയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.