ADVERTISEMENT

വാഷിങ്ടൻ∙ തീവ്രവാദത്തിനെതിരെ ഫലപ്രദവും ശക്തവുമായ നടപടിയെടുക്കാൻ പാക്കിസ്ഥാനോട് ആഹ്വാനം ചെയ്ത് യുഎസ്. ഇനിയും ഇന്ത്യയ്ക്കെതിരെ ഒരു ഭീകരാക്രമണം ഉണ്ടായാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്നും യുഎസ് പാക്കിസ്ഥാനു മുന്നറിയിപ്പു നൽകി. സ്വന്തം മണ്ണിൽ വേരോട്ടമുളള ജയ്ഷെ മുഹമ്മദ്, ലഷ്കറെ തയിബ തുടങ്ങിയ തീവ്രവാദി സംഘടനകൾക്കെതിരെ ശക്തവും ഫലപ്രദവുമായ നടപടിയാണു ലോകരാഷ്ട്രങ്ങൾ പാക്കിസ്ഥാനിൽ നിന്നു പ്രതീക്ഷിക്കുന്നതെന്നും വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോടു പറഞ്ഞു.

‘തീവ്രവാദത്തിനെതിരെയുള്ള നടപടികളിൽ പാക്കിസ്ഥാനു കാര്യമായ വീഴ്ചയുണ്ടാകുകയും ഇനിയും ഭീകരാക്രമണങ്ങൾ സംഭവിക്കുകയും ചെയ്താൽ കാര്യങ്ങൾ കൂടുതൽ വഷളാകും. ഇരുരാജ്യങ്ങളെയും അത് അപകടകരമായി ബാധിക്കുകയും ചെയ്യും. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തീവ്രവാദത്തിനെതിരെ പ്രാരംഭ നടപടികൾ പാക്കിസ്ഥാൻ തുടങ്ങിയത‌ു വാസ്തവമാണ്. എന്നാൽ ഭീകരവാദത്തെ വേരോടെ പിഴുതെറിയാൻ അത് അപര്യാപ്തമായിരുന്നു– യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ചില തീവ്രവാദസംഘടനകളുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും ചില പ്രധാന നേതാക്കളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ജയ്ഷെ മുഹമ്മദിന്റെ ചില കേന്ദ്രങ്ങളുടെ നിയന്ത്രണം പാക്കിസ്ഥാൻ സൈന്യം പിടിച്ചെടുത്തിരുന്നു. സമ്മർദം അവസാനിക്കുമ്പോൾ പിടിയിലായ ഭീകരരെ വിട്ടയക്കുന്നതാണ് പാക്കിസ്ഥാന്റെ ചരിത്രം. പാക്കിസ്ഥാനിൽ സ്വതന്ത്രമായി വിഹരിക്കുന്ന തീവ്രവാദി നേതാക്കൾ ലോകമെമ്പാടും സഞ്ചരിക്കുന്നതും റാലികൾ നടത്തുന്നതും നാം കണ്ടിട്ടുള്ളതാണ്. ലോകരാഷ്ട്രങ്ങൾക്കൊപ്പം ചേർന്നു ഭീകരവാദത്തിനെതിരെ ഫലപ്രദമായ നടപടിയെടുക്കാൻ പാക്കിസ്ഥാനു മേൽ ശക്തമായ സമ്മർദം ചെലുത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

അയൽക്കാരായ രണ്ടു രാജ്യങ്ങൾ തമ്മിൽ സഹവർത്തിത്വത്തിലും സമാധാനത്തിലും കഴിയാൻ പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് ആത്മാർഥമായ ശ്രമം ഉണ്ടാകണം. ഇരുരാജ്യങ്ങളുടെ ഭാഗത്തു നിന്നുള്ള സൈനിക നടപടി ഈ മേഖലയിലെ സമാധാനത്തെ തകർക്കും. തീവ്രവാദത്തെ വേരോടെ പിഴുതയെറിയുകയെന്നതാണ് യുഎസിന്റെ നിലപാടെന്നും ഇത്തരം ശക്തികൾക്കെതിരെ ഫലപ്രദവും നീണ്ടുനിൽക്കുന്നതുമായ നടപടിയാണ് പാക്കിസ്ഥാനിൽ നിന്നു പ്രതീക്ഷിക്കുന്നതെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

ഭയാനകമായ സാഹചര്യമെന്നായിരുന്നു പുല്‍വാമ ഭീകരാക്രമണത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചത്. പുൽവാമ ഭീകരാക്രമണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമാക്കും. ഇന്ത്യ-പാക് തര്‍ക്കങ്ങള്‍ അവസാനിച്ച് ഇരുരാജ്യങ്ങളും പരസ്പരം യോജിപ്പിലെത്തുകയാണെങ്കില്‍ അത‌ു വളരെ അത്ഭുതകരമായിരിക്കുമെന്നും പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ട്രംപ് മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.

English Summary: Another terror attack on India will be "extremely problematic": US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com