തിരഞ്ഞെടുപ്പിൽ അനധികൃത പണമൊഴുക്ക് തടയാൻ പൊലീസ്
Mail This Article
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അനധികൃതമായി പണം വിനിയോഗിക്കുന്നതു കണ്ടെത്താൻ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പതിനാലു ടീമുകളാണ് പ്രവർത്തിക്കുക. ഒരു യൂണിറ്റിൽ 15 അംഗങ്ങളുണ്ടാവും. ഇതുസംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി ചീഫ് ഇലക്ട്രൽ ഓഫീസർക്ക് നൽകി.
രേഖകളില്ലാത്ത പണവും സ്വർണവും സംഘം പിടികൂടും. പത്തു ലക്ഷം രൂപയ്ക്ക് മുകളിൽ മൂല്യമുള്ള പണവും മറ്റു വസ്തുക്കളും കണ്ടെത്താൻ ആദായനികുതി വകുപ്പും പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ചീഫ് ഇലക്ടറൽ ഓഫിസർക്ക് പൊലീസ് നൽകിയ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ ജനുവരി മുതൽ ഇതുവരെ അനധികൃതമായി സൂക്ഷിച്ച 5,71, 26,200 രൂപയും 1,73,11125 കോടി രൂപ വില മതിക്കുന്ന 5799 ഗ്രാം സ്വർണവും പലരിൽനിന്നായി പിടികൂടിയിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നാണ് ഇവ പിടിച്ചത്.
സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി എല്ലാ ദിവസവും ചീഫ് ഇലക്ടറൽ ഓഫിസർക്ക് റിപ്പോർട്ട് നൽകുന്നുണ്ട്. 1177 അനധികൃത ആയുധങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 7898 ആയുധ ലൈസൻസുകൾ പൊലീസ് കരുതലിൽ ലഭിച്ചു. സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ 32 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രശ്‌നങ്ങളുണ്ടാക്കാൻ സാധ്യതയുള്ള 1648 പേരെ കണ്ടെത്തി. ഇതിൽ 381 പേർക്കെതിരെ നടപടിയെടുക്കാൻ തീരുമാനമുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസിന്റെ പ്രവർത്തനത്തിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ തൃപ്തി രേഖപ്പെടുത്തി.