ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്നു ഭീകരരെ സൈന്യം വധിച്ചു
Mail This Article
ശ്രീനഗർ ∙ ജമ്മു കശ്മീരിലെ ഷോപിയാനിലും ബന്ദിപോർ മേഖലയിലും മൂന്നു ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ബന്ദിപ്പോറിൽ ഭീകരർ ബന്ദിയാക്കിയിരുന്ന പതിനൊന്നുകാരനും കൊല്ലപ്പെട്ടു. ഷോപിയാൻ ജില്ലയിലെ ഇമാം ഷഹാബ് മേഖലയിലെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടർന്ന് പുലർച്ചെ നാലരയോടെയാണ് സുരക്ഷാ സേന വീടു വളഞ്ഞത്. വീടിനകത്തുനിന്ന് സൈന്യത്തിന് നേരെ വെടിവയ്പ്പുണ്ടായപ്പോൾ സൈന്യം തിരിച്ചടിക്കുയായിരുന്നു.
ബന്ദിപോറിൽ പ്രദേശവാസികളെ ഭീകരർ ബന്ദികളാക്കിയിരുന്നതിനാൽ വളരെ ജാഗ്രതയോടെയായിരുന്നു സൈന്യത്തിന്റെ ഇടപെടൽ. പക്ഷേ ഭീകരർ ബന്ദിയാക്കിയ പതിനൊന്നുകാരനെ രക്ഷിക്കാനായില്ല. വെടിവയ്പ്പിൽ തകർന്ന കെട്ടിടത്തിൽനിന്നു ബാലന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് രണ്ട് മുതിർന്നവർക്കൊപ്പം ബാലനെ ഭീകരർ തടവിലാക്കിയത്.
സോപാറിൽ സിആർപിഎഫ് ജവാൻമാർക്കു നേരെ വീണ്ടും ഭീകരർ ഗ്രനേഡ് ആക്രമണം നടത്തി. രണ്ടു തവണയായി നടന്ന ആക്രമണത്തിൽ ഒരു സൈനികനും രണ്ടു പൊലീസുകാർക്കും പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ ഒൻപതോടെയാണ് സിആർപിഎഫ് ക്യാംപിന് നേരെ ആക്രമണമുണ്ടായത്. പരുക്കേറ്റ പൊലീസുകാരിൽ ഒരാൾ എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.