കോട്ടയത്ത് വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; ദുരൂഹത
Mail This Article
കോട്ടയം∙ ഏറ്റുമാനൂർ കാണക്കാരിയിൽ വയോധികയുടെ മൃതദേഹം വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കാണക്കാരി പട്ടിത്താനം വിക്ടർ ജോർജ് റോഡിനു സമീപം വാഴക്കാലായിൽ ചിന്നമ്മ ജോസഫിന്റെ(80) മൃതദേഹമാണു വീടിനു മുന്നിലെ പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇവരും മകൻ ബിനുവും മാത്രമാണ് വീട്ടിലുള്ളത്.
അമ്മയുടെ മൃതദേഹം കണ്ട് ബിനു പഞ്ചായത്തംഗത്തെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുറവിലങ്ങാട് പൊലീസ് സംഘം സ്ഥലത്ത് എത്തി. 10.45 ഓടെ വീടിനു പുറത്ത് എത്തിയപ്പോൾ അമ്മയെ കണ്ടില്ല, തുടർന്നു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയതെന്നാണ് ബിനുവിന്റെ മൊഴി. മൃതദേഹത്തിലെ വസ്ത്രം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. തലമുടിയും പുർണമായും കത്തിയിട്ടുണ്ട്. തീ കത്തി മുഖം വികൃതമായിട്ടുണ്ട്. പുരയിടത്തിലെ വാഴയും പുല്ലും കത്തിയതായും കണ്ടെത്തി.
മകൻ ബിനുവിൽനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കുകയാണ്. ഇതിനുശേഷമേ സംഭവം എന്തെന്നു വ്യക്തമാകൂ. ബിനുവിനു പൊള്ളലേറ്റിട്ടുണ്ടോയെന്നും പരിശോധിക്കും. മൃതദേഹം പരിശോധിച്ച ശേഷമേ സംഭവത്തിലെ ദുരുഹത നീക്കാനാവൂ എന്നും കുറവിലങ്ങാട് പൊലീസ് അറിയിച്ചു. പ്രാഥമിക ഇൻക്വസ്റ്റ് നടപടികൾ നടക്കുകയാണ്.