ADVERTISEMENT

ഭോപ്പാൽ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് ദിഗ്‍വിജയ് സിങ്ങിനെ ഇറക്കി ബിജെപി ശക്തികേന്ദ്രമായ ഭോപ്പാൽ പിടിക്കാനുള്ള കോണ്‍ഗ്രസ് തന്ത്രത്തിനു മറുതന്ത്രവുമായി ബിജെപി. ദിഗ്‍വിജയ് സിങ്ങിനെതിരെ കരുത്തനായ ഒരു നേതാവിനെതന്നെ തിരഞ്ഞെടുപ്പ് ഗോദയിലിറക്കാനാണു ബിജെപിയുടെ ശ്രമം. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയായ ശിവ്‍രാജ് സിങ് ചൗഹാൻ‌ ബിജെപി സ്ഥാനാർഥിയാകുമെന്നാണു ലഭിക്കുന്ന വിവരം.

കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ശിവ്‍രാജ് സിങ് ചൗഹാൻ സര്‍ക്കാരിനെ പുറത്താക്കിയാണു മധ്യപ്രദേശിൽ കമല്‍നാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരത്തിലേറിയത്. ഈ സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളുന്നയിക്കുന്ന നേതാവാണ് ശിവ്‍രാജ് സിങ്. ഇതിനായി ലഭിക്കുന്ന അവസരങ്ങളെല്ലാം അദ്ദേഹം ഉപയോഗിക്കാറുമുണ്ട്. മൂന്ന് തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവ‍്‍രാജ് സിങ് ചൗഹാന്‍ 15 വർഷത്തോളം വിദിഷയിൽനിന്നുള്ള ലോക്സഭാംഗമായിരുന്നു. മുഖ്യമന്ത്രിയുടെ ചുമതല ലഭിച്ചതോടെ പിന്നീട് അദ്ദേഹം ബുധ്‍നി നിയമസഭാ സീറ്റിലേക്കു മാറി.

അതേസമയം, മാലെഗാവ് സ്ഫോടനക്കേസിൽ കുറ്റവിമുക്തയായ സാധ്വി പ്രജ്ഞ സിങ് താക്കൂർ ഭോപ്പാലിൽനിന്നു മത്സരിക്കുന്നതിനു സന്നദ്ധത അറിയിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലധികമായി ബിജെപിയുടെ ഉരുക്കുകോട്ടയാണ് ഭോപ്പാൽ സീറ്റ്. 1984ൽ ജയിച്ച മുൻ രാഷ്ട്രപതി കൂടിയായ ശങ്കർ ദയാൽ ശർമയാണ് ഇവിടെനിന്നു തിരഞ്ഞെടുക്കപ്പെട്ട അവസാനത്തെ കോൺഗ്രസ് നേതാവ്. 1989 മുതൽ മൂന്ന് തവണ ബിജെപിയുടെ സുശീൽ ചന്ദ്രവർമയാണ് ഭോപ്പാലിൽനിന്നു ജയിച്ചത്. 1999ൽ ഉമാഭാരതി ഭോപ്പാലിൽനിന്നു ലോക്സഭയിലെത്തി. എന്നാൽ മുഖ്യമന്ത്രിയുടെ ചുമതല ലഭിച്ചതോടെ ലോക്സഭാംഗത്വം ഇവർ രാജിവച്ചു. നിലവിൽ‌ അലോക് സഞ്ജറാണ് ഭോപ്പാലിൽനിന്നുള്ള ലോക്സഭാംഗം.

ദിഗ്‍വിജയ് സിങ്ങിന്റെ സ്ഥാനാർഥിത്വം തീരുമാനിക്കുന്നതിനു മുൻപ് മേയർ അലോക് ശർമയെയോ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി വി.ഡി. ശർമയെയോ ആണ് ബിജെപി സീറ്റിലേക്കു പരിഗണിച്ചിരുന്നത്. അതേസമയം കോണ്‍ഗ്രസിനകത്തെ കലഹങ്ങളുടെ ഭാഗമായാണു നീക്കമെന്നു ബിജെപി പ്രതികരിച്ചു. കോൺഗ്രസ് ഇവിടെ തോറ്റുകഴിഞ്ഞാല്‍ സംസ്ഥാനത്ത് കമൽനാഥിന്റെ മേധാവിത്വത്തിനു വെല്ലുവിളികളില്ലാതാകുമെന്ന് ബിജെപി വക്താവ് രാഹുൽ കോത്താരി പറഞ്ഞു. എന്നാൽ ദിഗ്‍വിജയ് സിങ്ങിന്റെ സ്ഥാനാർഥിത്വത്തെ ഭയക്കേണ്ടതുണ്ടെന്നാണ് ബിജെപിയിലെ അണിയറ സംസാരം. ഭോപ്പാൽ ലോക്സഭാ സീറ്റിലെ 8 നിയമസഭാ മണ്ഡലങ്ങളിൽ മൂന്നെണ്ണത്തിൽ കോൺഗ്രസ് അംഗങ്ങളാണു നിലവിലുള്ളത്.

ലോക്സഭയിലേക്കു മത്സരിക്കുന്ന കാര്യത്തിൽ ദിഗ്‍വിജയ് സിങ്ങും സമ്മതം അറിയിച്ചിട്ടുണ്ട്. നിലവിൽ രാജ്യസഭാംഗമാണ് അദ്ദേഹം. നേരത്തേ രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള രാജ്ഗഡിൽനിന്നു ലോക്സഭയിലേക്കു മത്സരിക്കാനാണു താൽപര്യമെന്ന് ദിഗ്‍വിജയ് സിങ് നേരത്തേ വ്യക്തമാക്കിയിരുന്നു. രാജ്ഗഡും നിലവിൽ ബിജെപിയുടെ സിറ്റിങ് സീറ്റാണ്. പക്ഷേ, പലതവണ കോൺഗ്രസിനൊപ്പം നിന്ന ചരിത്രമുള്ള മണ്ഡലമാണ് രാജ്ഗഡ്.

English Summary: Digvijaya Singh versus Shivraj Chouhan? Congress move drives BJP rethink

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com