3 സ്ഥാനാർഥികളും സാക്ഷി; ശാന്തിഗിരി പ്രണവപത്മം ഏറ്റുവാങ്ങി മോഹൻലാൽ
Mail This Article
തിരുവനന്തപുരം. മതാതീത ആത്മീയതയുടെ ചൈതന്യം നിറഞ്ഞുനിന്ന ഉത്സവാന്തരീക്ഷത്തില്‍ നടന്‍ മോഹന്‍ലാല്‍ ശാന്തിഗിരി പ്രണവപത്മം പുരസ്കാരം ഏറ്റുവാങ്ങി. ഇടയ്ക്കയും സോപാനസംഗീതവും തീര്‍ത്ത മാസ്മര പ്രകടനത്തോടൊപ്പം ജനസഹസ്രങ്ങളുടെ ഹര്‍ഷാരവവും കൂടി കലര്‍ന്നപ്പോള്‍ ശാന്തിഗിരി മുറ്റം വിസ്മയമോഹനമായി.
ഗുരുവിന്‍റെ ഹൃദയഭാഷ ലയിച്ച ഈ പുരസ്ക്കാരം വാങ്ങുമ്പോൾ ശിരസ് ഗുരുവിന്‍റെ മുന്നില്‍ നമിക്കുകയാണ്. മഹിമ നിറഞ്ഞുനില്‍ക്കുന്ന ഈഅന്തരീക്ഷത്തില്‍ ഒരു പുരസ്ക്കാരം വാങ്ങാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ജലാനാഥ് ഖനാല്‍ പുരസ്ക്കാര ശില്പം മോഹന്‍ലാലിന് സമ്മാനിച്ചു. ചടങ്ങിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ പ്രധാന മുന്നണികളിലെ സ്ഥാനാർഥികളായ ശശി തരൂർ, സി.ദിവാകരൻ, കുമ്മനം രാജശേഖരൻ എന്നിവർ സന്നിഹിതരായിരുന്നു
വൈകിട്ട് ആറിന് ആശ്രമത്തിലെത്തിയ മോഹന്‍ലാല്‍ പര്‍ണ്ണശാലയില്‍ പുഷ്പസമര്‍പ്പണം നടത്തി. തുടര്‍ന്ന് ആശ്രമത്തില്‍ ശിഷ്യപൂജിതയെ സന്ദര്‍ശിച്ചു. ശാന്തതനിറഞ്ഞ ആശ്രമാന്തരീക്ഷം തന്‍റെ ശരീരത്തിലേക്ക് ആത്മീയ തരംഗം സൃഷ്ടിക്കുന്നതായി അദ്ദേഹം ശിഷ്യപൂജിതയെ അറിയിച്ചു. സ്വാമി ചൈതന്യ ജ്ഞാനതപസ്വി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മന്ത്രി കടകംപളളി സുരേന്ദ്രന്‍ , മന്ത്രി കെ.കെ. ഷൈലജ, അടൂര്‍ പ്രകാശ് എംഎല്‍എ, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായർ,ആനാവൂര്‍ നാഗപ്പന്‍. നെയ്യാറ്റിന്‍കര സനല്‍ , ഗോകുലം ഗോപാലന്‍, വിജിതമ്പി, കെ.മധുപാല്‍,ലോകനാഥ് ബെഹ്റ, തുടങ്ങി ആയിരങ്ങള്‍ പുരസ്കാര സമർപ്പണത്തിനു സാക്ഷ്യം വഹിച്ചു.
വെള്ള വസ്ത്രമണിഞ്ഞ മാലാഖകളെപോലുള്ള അന്‍പതിലധികം കുട്ടികള്‍ താമരപുഷ്പം നല്‍കി മോഹന്‍ലാലിനെ സ്വീകരിച്ചു. ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിലെ പെണ്‍കുട്ടികള്‍ നൃത്താവിഷ്ക്കാരം സദസ്സിനെ ഏറെ ആകര്‍ഷിച്ചു.