ADVERTISEMENT

ന്യൂഡല്‍ഹി∙ ന്യുസീലൻഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലെ ഭീകരാക്രമണത്തിനു പ്രതികാരമെന്നോളം ഇന്ത്യയിലെ ജൂതകേന്ദ്രങ്ങൾക്കു നേരേ ഭീകാരാക്രമണത്തിനു സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.

ഏത് സമയം കരുതിയിരിക്കാൻ ഇന്റലിജൻസ് വൃത്തങ്ങൾ ന്യൂഡൽഹി, മുംബൈ, ഗോവ എന്നിവിടങ്ങളിലെ പൊലീസിന് കർശന നിർദേശം നൽകി. ഇസ്രായേൽ എംബസിക്കുളള സുരക്ഷ വൻ തോതിൽ വർധിപ്പിച്ചു. രാജ്യത്തെ ജൂതപളളികളും സ്ഥാപനങ്ങളും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും രാജ്യത്തെ സിനഗോഗുകൾക്കും ജൂത സ്മാരകങ്ങൾക്കുമുളള സുരക്ഷ വർധിപ്പിക്കാനും നിർദേശമുണ്ട്. 

മാർച്ച് 20–ാം തീയതിയാണ് ഐഎസിന്റെതായുളള ആദ്യ സന്ദേശം പുറത്തു വന്നത്. ഐഎസ് വക്താവ് അബു ഹസൻ അൽ മുജാഹിറിന്റെതായി പുറത്തു വന്ന ഓഡിയോ ക്ലിപ്പിൽ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലെ മുസ്‍ലിം കൂട്ടക്കുരുതിക്ക് പ്രതികാരം ചെയ്യാൻ അണികളെ ആഹ്വാനം ചെയ്തിരുന്നു. ഓൺലൈനിലെ രഹസ്യ ഗ്രൂപ്പുകളിലാണ് ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പ്രചരിക്കപ്പെട്ടത്.

ന്യൂസീലൻഡ് കൂട്ടക്കൊലയ്ക്ക് പ്രതികാര നടപടിയുണ്ടാകുമെന്ന് തന്നെയാണ് സൂചനയെന്നാണ് നിഗമനം. ട്രക്കോ കാറോ പോലെയുളള വാഹനങ്ങളോ മൂർച്ചയേറിയ ആയുധങ്ങളോ ഉപയോഗിച്ചാകും ആക്രമണമെന്നും സന്ദേശങ്ങളിൽ സൂചനയുണ്ട്. മാർച്ച് 23 ന് പുറത്തു വന്ന രണ്ടാം സന്ദേശം അൽ ഖായിദയുടേതാണ്. ഇന്ത്യയിലെ സിനോഗോഗുകൾക്കും ജുതൻമാരുടെ സ്ഥാപനങ്ങൾക്കും സ്മാരകങ്ങൾക്കുമെതിരെ സാധ്യമായ ആക്രമണ പരമ്പര അഴിച്ചു വിടാൻ സന്ദേശത്തിൽ പറയുന്നു. 

ക്രൈസ്റ്റ്ചർച്ചിലെ കൊലയാളി 29 കാരനായ ബ്രന്റൻ ടെറാന്റ്  വലതുപക്ഷ തീവ്രനിലപാടുകൾ ഉളളയാളാണെന്നു െപാലീസ് കണ്ടെത്തിയിരുന്നു. വിദ്വേഷ പ്രസ്താവനകൾ നിറച്ച 74 പേജ് കുറിപ്പ് ടെറാന്റിന്റേതായി കണ്ടെത്തി.

യൂറോപ്പിലേക്കു കുടിയേറുന്ന നിരക്കുകൾ കുറയ്ക്കണമെന്ന് ഇയാൾ ഈ കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇയാൾ പുകഴ്ത്തുന്നുണ്ട്. ബ്രന്റൻ ടെറാന്റ്  2016-ൽ ഇസ്രയേൽ സന്ദർശിച്ചതായി സ്ഥിരീകരണമുണ്ടായിരുന്നു. മൂന്നുമാസത്തെ സന്ദർശകവിസയിൽ 2016 ഒക്ടോബറിൽ ഇസ്രയേലിലെത്തിയ ടെറാന്റ് ഒമ്പതുദിവസമാണ് അവിടെ തങ്ങിയത്.

ഇസ്രയേൽ ഇമിഗ്രേഷൻ വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഓസ്ട്രേലിയയിൽ ജനിച്ചുവളർന്ന ടെറാന്റ് സമീപകാലങ്ങളിൽ ഒട്ടേറെ വിദേശരാജ്യങ്ങൾ സന്ദർശിച്ചതായാണ് അയാളുടെ ഫെയ്സ്ബുക്ക് പേജിൽനിന്ന് വ്യക്തമായിരുന്നു. ഇസ്രയേലിനു പുറമേ, പാക്കിസ്ഥാൻ , ഉത്തരകൊറിയ, ഗ്രീസ്, ക്രൊയേഷ്യ, ബൾഗേറിയ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ ഇയാൾ സന്ദർശിച്ചിരുന്നു.

കഴിഞ്ഞ മൂന്നുവർഷത്തിനിടെ ടെറാന്റ് ഓസ്ട്രേലിയയിൽ തങ്ങിയത് 45 ദിവസം മാത്രമാണെന്ന് ആഭ്യന്തരമന്ത്രി പീറ്റർ ഡട്ടൻ വ്യക്തമാക്കിയിരുന്നു. ന്യൂസീലൻഡിലെ സൗത്ത് ഐലൻഡിലുള്ള ഡുനെഡിനിലാണ് ഇയാൾ 2017 മുതൽ കഴിഞ്ഞിരുന്നത്. ഇവിടുത്തെ ഗൺ ക്ലബിൽ ഇയാൻ നിരന്തരം പരീശീലനത്തിനു പോയിരുന്നു.

ബ്രന്റന്‍ ടെറാന്റ് മൂന്നാമതൊരു ആക്രമണത്തിനു മുതിരവേയാണ് പിടിയിലായത്. ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടു മസ്ജിദുകളില്‍ വെടിവയ്പ് നടത്തുന്നതിനു ഒന്‍പത് മിനിറ്റ് മുമ്പ് ബ്രന്റന്‍ ടെറാന്റ് സ്വന്തം തീവ്രനിലപാടുകള്‍ വിശദീകരിച്ചുള്ള നയരേഖ ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് ഇ മെയില്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

74 പേജുള്ള രേഖയില്‍ എവിടെയാകും ആക്രമണം നടത്തുകയെന്ന സൂചനയുണ്ടായിരുന്നില്ല. ഓസ്‌ട്രേലിയക്കാരനായ അക്രമിയുടെ സന്ദേശം തനിക്ക് ലഭിച്ച കാര്യം പ്രധാനമന്ത്രി ആര്‍ഡേന്‍ തന്നെയാണു വെളിപ്പെടുത്തിയത്.

English Summary: Twin threats from Islamic State and al-Qaida 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com