വിവാദ ഭൂമി ഇടപാട്: മാർ ആലഞ്ചേരിക്കെതിരെ കോടതി കേസെടുത്തു
Mail This Article
കൊച്ചി∙ സിറോ മലബാർ സഭ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ തൃക്കാക്കര മജിസ്ട്രേറ്റ് കോടതി കേസെടുത്തു. അതിരൂപത പ്രൊക്യുറേറ്ററായിരുന്ന ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗീസ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഹർജിക്കാരന്റെയും സാക്ഷികളുടെയും മൊഴികൾ പരിശോധിച്ച് ഇടപാടിൽ ക്രമക്കേടുണ്ടെന്ന് ഒറ്റനോട്ടത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്നാണു കേസെടുത്തിരിക്കുന്നത്. പ്രതികൾക്കു കോടതി നോട്ടിസ് അയച്ചു.
പെരുമ്പാര്‍ സ്വദേശി ജോഷി വര്‍ഗീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കോടതി കേസെടുത്തത്. ഭൂമി ഇടപാടില്‍ വിവിധ കോടതികളിലായി ആകെ ഏഴു പരാതികളാണു നല്‍കിയിട്ടുള്ളത്. സഭാ ഉടമസ്ഥതയിലുള്ള ഭൂമികളുടെ വിൽപനയിൽ കോടികൾ സഭയ്ക്കു നഷ്ടം വന്നതായി കാണിച്ചാണു സ്വകാര്യ അന്യായം കോടതിയിലെത്തിയത്. സഭയുമായി ബന്ധപ്പെട്ട വിവിധ സമിതികളുമായി വേണ്ടത്ര ആലോചിക്കാതെ ഇടപാടുകൾ നടത്തിയെന്നാണു ഹർജിക്കാരന്റെ വാദം.
English Summary: Case against Cardinal Mar George Alencherry, Syro Malabar Church, Land Deal