പാക്ക് എഫ് 16 ഇന്ത്യ തകർത്തു; റഡാർ ചിത്രങ്ങൾ പുറത്തുവിട്ട് വ്യോമസേന
Mail This Article
ന്യൂഡൽഹി∙ പാക്കിസ്ഥാന്‍റെ എഫ്-16 പോര്‍വിമാനം തകര്‍ത്തതിന് തെളിവുണ്ടെന്ന് ഇന്ത്യൻ വ്യോമസേന. വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ മിഗ്–21 ബൈസൺ ഉപയോഗിച്ച് എഫ്–16 തകർക്കുന്നതിന്റെ റഡാർ ചിത്രങ്ങൾ വ്യോമസേന പുറത്തുവിട്ടു. പാക്കിസ്ഥാൻ ഒന്നിലധികം അംറാം മിസൈലുകൾ തൊടുത്തതിന്റെ തെളിവുകളുണ്ട്. നിയന്ത്രണ രേഖയ്ക്ക് സമീപമാണ് എഫ് 16 തകർന്നു വീണത്.
ദൗത്യത്തിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനവും തകർന്നു. അതിൽ നിന്നു സുരക്ഷിതമായി ഇജക്ട് ചെയ്ത അഭിനന്ദൻ പാക്കിസ്ഥാന്റെ പിടിയിലാകുകയായിരുന്നുവെന്ന് എയർ സ്റ്റാഫ് (ഓപ്പറേഷൻസ്) അസിസ്റ്റന്റ് ചീഫ് എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂർ പറഞ്ഞു. എഫ് 16 തകർന്നതു സംബന്ധിച്ച് കൂടുതൽ തെളിവുകൾ വ്യോമസേനയുടെ പക്കലുണ്ടെന്നും എന്നാൽ സുരക്ഷാ കാരണങ്ങളാൽ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും വൈസ് മാർഷൽ പറഞ്ഞു.
പാക്കിസ്ഥാന്റെ പക്കലുള്ള മുഴുവൻ എഫ്–16 വിമാനങ്ങളും ഇപ്പോഴും അവരുടെ കൈവശമുണ്ടെന്നു യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു അമേരിക്കൻ മാധ്യമമായ ‘ഫോറിൻ പോളിസി’ റിപ്പോർട്ട് െചയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ വ്യോമസേന വ്യക്തത വരുത്തിയത്. വിഷയത്തിൽ പാക്കിസ്ഥാനും ഇന്ത്യയുടെ പ്രതികരണം തേടിയിരുന്നു.
പാക്ക് അധിനിവേശ കശ്മീരിലെ (പിഒകെ) നൗഷേര മേഖലയിലാണ് എഫ് 16നെ വീഴ്ത്തിയതെന്നു വ്യേമസേന നേരത്തെ അറിയിച്ചിരുന്നു. വ്യോമാക്രമണം നടന്ന ഫെബ്രുവരി 27ന് അവരുടെ വിമാനം തിരിച്ചെത്തിയില്ലെന്ന കാര്യം പാക്ക് വ്യോമസേനയുടെ റേഡിയോ ആശയവിനിമയത്തിലും വ്യക‌്തമായിരുന്നു. വിമാനങ്ങളിൽ നിന്നുള്ള ‘ഇജക്‌ഷൻ’ സംബന്ധിച്ച ഇലക്ട്രോണിക് സിഗ്നേച്ചറുകളിലും പാക്കിസ്ഥാന്റേത് എഫ്–16 ആണെന്ന സൂചനയുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ വ്യോമസേന പുറത്തുവിട്ടിരിക്കുന്നത്.
പാക്കിസ്ഥാൻ എഫ്–16 ഉപയോഗിച്ചത് റഡാർ സിഗ്നേച്ചറും അംറാം മിസൈലിന്റെ അവശിഷ്ടങ്ങളും കാട്ടി ഇന്ത്യ അന്നേ സ്ഥിരീകരിച്ചിരുന്നു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ഇക്കാര്യം അവകാശപ്പെടുകയും ചെയ്തിരുന്നു.
English Summary: Amid Calls For Proof, Air Force Shows Radar Images Of Pak F-16 Encounter