ADVERTISEMENT

കോട്ടയം ∙ കരിങ്ങോഴയ്ക്കല്‍ മാണി മാണിയെന്ന കെ.എം. മാണി തൃശ്ശിനാപ്പള്ളിയില്‍ ബിരുദപഠനത്തിനായി ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍ മുറിയില്‍നിന്ന് വാര്‍‌ഡന് ഒരു പുസ്തകം കിട്ടി- കാള്‍ മാര്‍ക്സിന്റെ മൂലധനം. കോളജില്‍നിന്നു പുറത്തായ മാണി പിന്നീട് രാഷ്ട്രീയത്തിലെത്തി ‘അധ്വാനവര്‍ഗ സിദ്ധാന്തം’ രൂപീകരിച്ചു.

സിദ്ധാന്തത്തെക്കാളേറെ പ്രായോഗികവാദത്തിന് മുന്‍തൂക്കം നല്‍കിയപ്പോള്‍ മധ്യകേരളത്തിന്റെ രാഷ്ട്രീയ മണ്ണില്‍ പൊന്നു വിളയിച്ചു. ഒരു മണ്ഡലം രൂപീകരിച്ചതിനുശേഷം എല്ലാ തിരഞ്ഞടുപ്പിലും അവിടെനിന്നു വിജയിക്കുന്ന ജനപ്രതിനിധിയെന്നതടക്കം നിരവധി റെക്കോര്‍ഡുകള്‍ കൂടെപ്പോന്നു. കോട്ടയം ജില്ലയിലെ പാലായെന്ന നാട് മാണിയിലൂടെ ലോകമറിഞ്ഞു. മാണി ‘പാലായുടെ മാണിക്യമായി’.

മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയെന്ന ഗ്രാമത്തിലെ സാധാരണ കർഷകകുടുംബത്തിലെ കരിങ്ങോഴയ്ക്കൽ തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടെയും മകൻ നേടിയ വിജയങ്ങൾ കഠിനാധ്വാനത്തിലൂടെ വെട്ടിപ്പിടിച്ചതാണ്. മാണിയുടെ കുട്ടിക്കാലത്ത്, പുരോഹിതരാകാൻ താൽപര്യമുള്ള കുട്ടികളെ കണ്ടെത്താൻ കൂനൂരിൽനിന്നു പുരോഹിതര്‍ വരുമായിരുന്നു. മാണിക്ക് കൂനൂരു പോകണമെന്നുണ്ടായിരുന്നു. പക്ഷേ പോയില്ല. പോയിരുന്നെങ്കിൽ പുരോഹിതനാകുമായിരുന്നു. മരങ്ങാട്ടുപള്ളി സെന്റ് തോമസിലും കടപ്ലാമറ്റം സെന്റ് ആന്റണീസിലും കുറവിലങ്ങാട് സെന്റ് മേരീസിലും പാലാ സെന്റ് തോമസിലുമൊക്കെയായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.

KM Mani with Indira gandhi
കെ.എം.മാണി ഇന്ദിരാ ഗാന്ധിക്കൊപ്പം (ഫയൽ ചിത്രം)

‘തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിനുള്ള പ്രക്ഷോഭം നടക്കുമ്പോൾ ഞാൻ ഹൈസ്കൂളിലാണ്. പഠിപ്പുമുടക്കിന് ആഹ്വാനവുമായി ഞങ്ങൾ വിദ്യാർഥികൾ പാലാ സെന്റ് തോമസ് സ്കൂളിൽനിന്നു പ്രകടനമായി പോയി. വഴിയിൽവച്ചാണ്, തിരുവിതാംകൂറിന് ഉത്തരവാദഭരണം അനുവദിച്ച് ഉത്തരവിട്ട വിവരം അറിയുന്നത്. ഞങ്ങൾ ആർത്തുവിളിച്ചതൊക്കെ ഇപ്പോഴും ഓർക്കുന്നു’ - മാണി അഭിമുഖങ്ങളില്‍ ഓര്‍ത്തെടുത്തു.

KM Mani with CPM Leaders
ജി.സുധാകരനും വാസവനുമൊപ്പം കെ.എം.മാണി

തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്‌സിലും തേവര സേക്രഡ് ഹാർട്സിലുമായിരുന്നു കോളജ് വിദ്യാഭ്യാസം. മദ്രാസ് ലോ കോളജിൽനിന്ന് 1955ൽ നിയമബിരുദം നേടി. ഹൈക്കോടതി ജഡ്ജിയായിരുന്ന പി. ഗോവിന്ദമേനോൻ അഭിഭാഷകനായിരുന്നപ്പോൾ അദ്ദേഹത്തിന്റെ കീഴിലാണ് പ്രാക്ടീസ് തുടങ്ങിയത്. കോഴിക്കോട് മുനിസിപ്പൽ ചെയർമാൻ ആയിരുന്നു ഗോവിന്ദമേനോൻ. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിച്ചായിരുന്നു തുടക്കം. ഒരുവർഷത്തെ പ്രാക്ടീസിനുശേഷം കോഴിക്കോടുനിന്ന് പാലായിൽ മടങ്ങിയെത്തിയ മാണിയെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന പി.ടി. ചാക്കോയാണ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത്. ആദ്യം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്. 1959ൽ കെപിസിസി അംഗമായി. 1964ൽ കോട്ടയം ഡിസിസിയുടെ സെക്രട്ടറിയായി. രാഷ്ട്രീയ വളര്‍ച്ചയുടെ നാളുകള്‍ ഇവിടെനിന്നു തുടങ്ങുന്നു.

പി.ടി. ചാക്കോയുടെ വിയോഗത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍‌ ആഭ്യന്തരപ്രശ്നങ്ങള്‍ രൂക്ഷമായിരുന്നു. തൃശൂരിലേക്കു യാത്രപോയ ആഭ്യന്തരമന്ത്രി പി.ടി. ചാക്കോയുടെ വാഹനം ഒരു കൈവണ്ടിയിലിടിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ കാറില്‍ ഒരു സ്ത്രീ ഇരിക്കുന്നതു കണ്ടുവെന്ന കഥയില്‍നിന്നാണ് വിവാദങ്ങളുടെ തുടക്കം. കാറിലുണ്ടായിരുന്നത് ഒരു വനിതാ കോണ്‍ഗ്രസ് നേതാവാണെന്ന വിശദീകരണമൊന്നും മുഖവിലയ്ക്കെടുക്കാതെ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ സംഭവം വിവാദമാക്കി. പി.ടി. ചാക്കോയ്ക്ക് മന്ത്രിപദം രാജിവയ്ക്കേണ്ടിവന്നു. അതിനുശേഷം അഭിഭാഷകനായി ജോലി നോക്കുന്നതിനിടയിലാണ് ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് പി.ടി. ചാക്കോ മരിക്കുന്നത്. പാർട്ടി ചാക്കോയോട് അനീതിയാണു കാട്ടിയതെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ഉറച്ചു വിശ്വസിച്ചു. കെ.എം. ജോർജിന്റെയും ആര്‍. ബാലകൃഷ്ണപിള്ളയുടെയും നേതൃത്വത്തിൽ 15 എംഎൽഎമാർ കോൺഗ്രസ് വിട്ടു. 1964 ഒക്ടോബര്‍ 8ന് തിരുനക്കരയിൽ മന്നത്തു പത്മനാഭൻ കേരള കോൺഗ്രസിനു തിരിതെളിച്ചു. കോട്ടയം ഡിസിസി ഏതാണ്ട് അതേപടി കേരള കോൺഗ്രസിന്റെ ജില്ലാക്കമ്മിറ്റിയായി. കെ.എം. ജോര്‍ജ് പാര്‍ട്ടി ചെയര്‍മാനായി. മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍ ജനറല്‍ സെക്രട്ടറി.

കെ.എം.മാണി, പി.ജെ.ജോസഫ്, ജോസ് കെ. മാണി (ഫയൽ ചിത്രം)
കെ.എം.മാണി, പി.ജെ.ജോസഫ്, ജോസ് കെ. മാണി

1965ല്‍ തിരഞ്ഞെടുപ്പ് വന്നപ്പോഴാണ് പുതുതായി രൂപീകരിച്ച പാലാ മണ്ഡലത്തിലേക്ക് സ്ഥാനാര്‍ഥിയാരെന്ന ചോദ്യമുയര്‍ന്നത്. നന്നായി പ്രസംഗിക്കുന്ന മാണിയുടെ പേരാണ് കൂടുതല്‍പേരും നിര്‍ദേശിച്ചത്. മത്സരിക്കാനുള്ള പണം പാര്‍ട്ടി നേതാക്കള്‍ നല്‍കി. 1965 മാര്‍ച്ച് 4ന് നടന്ന തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് 26 സീറ്റുകള്‍ കിട്ടി. കോണ്‍ഗ്രസിന് 40, സിപിഎമ്മിന് 36. ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനായില്ല. 1971ലും 1972ലും കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായതോടെ മാണി പാര്‍ട്ടിയില്‍ സ്വാധീനമുറപ്പിച്ചു തുടങ്ങി. 1976 ഡിസംബര്‍ 11ന് കെ.എം. ജോര്‍ജ് നിര്യാതനായി. അതിനുശേഷം പാര്‍ട്ടിയില്‍ മാണിയുടെ വളര്‍ച്ചയുടെ നാളുകളായിരുന്നു. കേരള കോണ്‍ഗ്രസ് ചെയര്‍മാനായ മാണി അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി. ശേഷം ചരിത്രം.

കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ മാണി കേരള കോണ്‍ഗ്രസിലൂടെയാണ് വളര്‍ന്നത്. പ്രാദേശിക രാഷ്്ട്രീയ പാര്‍ട്ടികളുണ്ടാക്കി മുന്നേറ്റം സ്വപ്നം കണ്ട പല പ്രമുഖരും പരാജയപ്പെട്ടിടത്ത് കേരള കോണ്‍ഗ്രസ്(എം) എന്ന പാര്‍ട്ടി ശക്തമായി നിലനില്‍ക്കുന്നതിനു പിന്നില്‍ മാണിയുടെ മാത്രം മിടുക്കാണെന്ന് എതിരാളികളും സമ്മതിക്കും. ഭരണത്തിലും മുന്നണിയിലും മാറ്റമുണ്ടായപ്പോഴും പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായി പാര്‍ട്ടിയെ നിര്‍ണായക ശക്തിയാക്കാന്‍ മാണിക്ക് കഴിഞ്ഞു. കേരള കോണ്‍ഗ്രസില്‍നിന്ന് തെറ്റിപ്പിരിഞ്ഞ് പുതിയ കേരള കോണ്‍ഗ്രസ് ഉണ്ടാക്കിയവര്‍ക്കോ മറ്റു പാര്‍ട്ടികള്‍ക്കോ ഈ നേട്ടം അവകാശപ്പെടാനില്ല. തെറ്റിപ്പിരിഞ്ഞവര്‍ പിന്നീട് മാണിക്കൊപ്പം വരികയോ രാഷ്ട്രീയത്തില്‍ തളരുകയോ ചെയ്തു. അവസരങ്ങള്‍ ഉപയോഗിക്കുന്നതിലെ മിടുക്കും പോരാട്ടവീര്യവും ഒത്തുചേര്‍ന്നപ്പോള്‍ അധികാരസ്ഥാനങ്ങള്‍ മാണിക്കൊപ്പംവന്നു. മധ്യകേരളത്തില്‍ പാര്‍ട്ടി വളര്‍ന്നു. സൂക്ഷ്മതയോടെ കാര്യങ്ങള്‍ പഠിച്ചു മികച്ച ഭരണാധികാരിയെന്ന പേരെടുത്തു. ഒപ്പം പാലായെന്ന മണ്ഡലത്തെ വികസനപ്രവര്‍ത്തനങ്ങളിലൂടെ 52 വര്‍ഷം ഒപ്പം നിര്‍ത്തി. മറ്റൊരു നേതാവിനും സാധ്യമാകാത്ത കാര്യം. ഉമ്മന്‍ചാണ്ടി മാത്രമാണ് ഇക്കാര്യത്തില്‍ തൊട്ടുപിന്നിലുള്ളത്. തനിക്കു നേരെ ഉയര്‍ന്ന വിവാദങ്ങള്‍ നിരാശനാകാതെ നേരിട്ടു. ബാര്‍കോഴ ആരോപണത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ചു കോണ്‍ഗ്രസിനോട് അകലം പാലിച്ചെങ്കിലും പിന്നീട് യുഡിഎഫിലേക്ക് തിരിച്ചുവന്ന മാണി തുല്യതയില്ലാത്ത രാഷ്ട്രീയചരിത്രം ബാക്കിവച്ചാണ് യാത്രയാകുന്നത്.

English Summary: KM Mani Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com