ADVERTISEMENT

അന്തരിച്ച കെ.എം.മാണിയെക്കുറിച്ച്, അദ്ദേഹത്തെ ഏറെ അടുത്തറിഞ്ഞ മലയാള മനോരമ തിരുവനന്തപുരം ചീഫ് ന്യൂസ് എ‍ഡിറ്റർ മർക്കോസ് ഏബ്രഹാം അനുസ്മരിക്കുന്നു

പ്രതിസന്ധികളെ തരണം ചെയ്യാൻ കെ.എം.മാണി ഓരോ അവസരത്തിലും കാട്ടിയ മെയ്‌വഴക്കം കേരള രാഷ്ട്രീയത്തിൽ എന്നും വേറിട്ടതായിരുന്നു.  മാണിസാറിന്റെ ശക്തമായ ഇടപെടൽ കൊണ്ടുമാത്രം ഉമ്മൻചാണ്ടി മന്ത്രിസഭയുടെ രാജി ഒരിക്കൽ ഒഴിവായ സംഭവം മറക്കാനാവില്ല. 2011ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായശേഷം അധികം വൈകാതെ ആയിരുന്നു സംഭവം.

കെ.കരുണാകരന്റെ കാലത്തെ പാമൊലിൻ ഇടപാടിൽ അന്നു ധനമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കും വ്യക്തമായ അറിവ് ഉണ്ടായിരുന്നുവെന്നു വിജിലൻസ് കോടതി പരാമർശം നടത്തിയപ്പോൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻതന്നെ ഉമ്മൻചാണ്ടി തീരുമാനിച്ചു. മന്ത്രിമാരായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനുമെല്ലാം സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഒത്തുകൂടി. എത്ര നിർബന്ധിച്ചിട്ടും ഉമ്മൻചാണ്ടി വഴങ്ങിയില്ല.

മാണിസാർ അപ്പോൾ ഈ കോടതി പരാമർശവും മുഖ്യമന്ത്രിയുടെ രാജി ആലോചനയുമൊന്നും അറിയാതെ സെക്രട്ടേറിയറ്റിൽ നിന്ന് അകലെ കൈമനത്ത് ടെലികമ്യൂണിക്കേഷൻസ് ഹാളിൽ വിൽപന നികുതി ഉദ്യോഗസ്ഥരുടെ സംസ്ഥാനതല യോഗത്തിലായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം പാതിവഴി എത്തും മുൻപേ മന്ത്രിയുടെ സ്റ്റാഫിലെ ഒരംഗം അടിയന്തരമെന്ന നിലയിൽ ഒരു കുറിപ്പ് മാണി സാറിനു കൈമാറി. മാണി സാറുമായി ഏറെ അടുപ്പമുള്ള പത്രപ്രവർത്തകൻ നൽകിയതായിരുന്നു അതിലെ വിവരം. യോഗം അവിടെ അവസാനിപ്പിച്ച് നിമിഷങ്ങൾക്കകം അദ്ദേഹത്തിന്റെ സ്റ്റേറ്റ് കാർ സെക്രട്ടേറിയറ്റിലേക്കു കുതിച്ചു.

വഴിയിലുടനീളം അദ്ദേഹം ഹൈക്കോടതിയിലെ മുതിർന്ന നിയമ വിദഗ്ധരുമായി ഫോണിൽ നിയമോപദേശം തേടുകയായിരുന്നു. നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലേക്ക് ഇരച്ചെത്തിയ മാണി നിമിഷങ്ങൾക്കുള്ളിൽ ഉമ്മൻചാണ്ടിയെ രാജി തീരുമാനത്തിൽനിന്നു പിന്തിരിപ്പിച്ചു. മുഖ്യമന്ത്രി രാജിവച്ചു എന്നു കേട്ട പത്രക്കാരുടെ മുന്നിലേക്ക് ഉമ്മൻചാണ്ടിയുടെ കൈപിടിച്ചു മാണി പറഞ്ഞു, ഒരു പ്രശ്നവുമില്ല. 

എംഎൽഎ പദത്തിൽ അരനൂറ്റാണ്ടിലേറെ പിന്നിട്ടു റെക്കോർഡിട്ട കെ.എം.മാണിക്കു നിയമസഭാംഗത്വ രജതജൂബിലി വേളയിൽ കോട്ടയം തിരുനക്കര മൈതാനം നിറഞ്ഞുകവിഞ്ഞ ജനസഞ്ചയം നൽകിയ വൻസ്വീകരണം ആവേശഭരിതമായിരുന്നു. ഇ.കെ.നായനാരും എ.കെ.ആന്റണിയും കെ.കരുണാകരനും ഉൾപ്പെടെ കേരള രാഷ്ട്രീയത്തിലെ എല്ലാ പ്രമുഖരും അണിനിരന്ന വേദി. മലയാള മനോരമയുടെ മുഖ്യ പത്രാധിപരായിരുന്ന കെ.എം.മാത്യു അന്നു നടത്തിയ ഹ്രസ്വമായ പ്രസംഗം സദസ്സ് ഒന്നാകെ കയ്യടിച്ചു സ്വീകരിച്ചതു മറക്കാനാവില്ല. 

അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ഞങ്ങൾ മനോരമയിൽ പത്രപ്രവർത്തകരാകാൻ പരിശീലനത്തിന് ആളെ എടുക്കുമ്പോൾ മുഖ്യമായും ഒരു കാര്യമാണ് നോക്കുന്നത്. അവർക്ക് ചീഫ് എഡിറ്റർ മെറ്റീരിയൽ ഉണ്ടോയെന്ന്. അതുപോലെ നാട്ടുകാർ എംഎൽഎമാരെ തിരഞ്ഞെടുക്കുമ്പോൾ നോക്കേണ്ടത് ഒറ്റ കാര്യമാണ്. അവർക്ക് ചീഫ് മിനിസ്റ്റർ മെറ്റീരിയൽ ഉണ്ടോയെന്ന്. മാണി സാറിനു തീർച്ചയായും സിഎം മെറ്റീരിയൽ ഉണ്ടായിരുന്നു. പിന്നെ എന്തുകൊണ്ട് ആയില്ലായെന്നു ചോദിച്ചാൽ അതിനു മാണിസാറിനെ തന്നെ ഉദ്ധരിച്ചു മാത്തുക്കുട്ടിച്ചായൻ പറഞ്ഞ ഉത്തരമേയുള്ളു: അദ്ദേഹം വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്ത പാർട്ടിയിലായിപ്പോയി!

∙∙∙

പ്രതിസന്ധികൾ തരണം ചെയ്യുന്നതിൽ ഒരു പരിധി വരെ മാണിസാറും കെ.കരുണാകരനും ഒരു പോലെയായിരുന്നു.  യുഡിഎഫിനു പ്രതിച്ഛായ നഷ്ടപ്പെട്ടുവെന്നു പലരും പറഞ്ഞ ഒരു തിരഞ്ഞെടുപ്പ് കാലം. മാണി വിഭാഗവും ജോസഫ് വിഭാഗവും അന്നു കൊമ്പുകോർക്കുകയായിരുന്നു. കരുണാകരന്റെ മധ്യസ്ഥതയിൽ ഒടുവിൽ ഒത്തുതീർപ്പായി. മാണി തൊടുപുഴയിൽ പോയി ജോസഫിനുവേണ്ടി വോട്ടുചോദിക്കണം. ജോസഫ് പാലായിൽ ചെന്നു മാണിക്കു വേണ്ടിയും. പിറ്റേന്നു തൊടുപുഴയിൽ ജോസഫിന്റെ വേദിയിൽ മാണി എത്തിയപ്പോൾ ജോസഫ് ദൂരെ പ്രചാരണത്തിലായിരുന്നു. മാണി കാത്തുനിന്നു. എല്ലാ കാലുഷ്യവും ഉള്ളിലേറ്റി. പിന്നെ മൈക്കിലൂടെ ആ പ്രസംഗം: തൊടുപുഴയിൽ ജോസഫിന്റെ വിജയം എന്റെ വിജയമാണ്. പാലായിൽ എന്റെ വിജയം ജോസഫിന്റേതാണ്. രണ്ടാംനാൾ ജോസഫും പാലായിൽ എത്തി പ്രസംഗിച്ചു.

∙∙∙

‘77ൽ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്നതു തിരഞ്ഞെടുപ്പ് കേസ് തോറ്റപ്പോഴാണ്. പകരം പി.ജെ.ജോസഫ് മന്ത്രിയാകുന്നത് ഒറ്റ വ്യവസ്ഥയിലാണ്. മാണി കേസ് ജയിച്ചു തിരിച്ചു വരുന്ന ദിവസം ജോസഫ് മാറിക്കൊടുക്കണം. ഒരു വർഷത്തോളം കഴിഞ്ഞു മാണി കേസ് ജയിച്ചകാര്യം രാവിലെ 11 മണി കഴിഞ്ഞ പാടെ അറിഞ്ഞു. തിരുവനന്തപുരത്തെ പത്രക്കാരാകെ അതോടെ ചോദ്യമായി, ജോസഫ് എപ്പോൾ രാജിവയ്ക്കും. നീണ്ടുപോയ ഓരോ മണിക്കൂറിലും ഉദ്വേഗം കൂടിവന്നു. ഒടുവിൽ മൂന്നു മണിയോടെ ജോസഫ് രാജിവച്ചു.

∙∙. 

ഏതു പ്രതിസന്ധിയേയും സധൈര്യം നേരിട്ട മാണി താൻ അംഗമായ സ്വന്തം മന്ത്രിസഭയുടെ  കാലത്തു തനിക്കെതിരെ വിജിലൻസ് കേസ് റജിസ്റ്റർ ചെയ്തപ്പോൾ ഏറെ പതറി. അന്വേഷണം പ്രോസിക്യൂഷനിലേക്കാണു നീങ്ങുന്നതെന്നു ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ ഇടപെടുന്നതിനു മുഖ്യമന്ത്രിയിലും മറ്റും  സമ്മർദ്ദം ചെലുത്തണമെന്നു പലരും മാണിയെ ഉപദേശിച്ചു. തന്റെ സ്വന്തം കാര്യം താൻ തന്നെ  എങ്ങനെ പറയുമെന്നായിരുന്നു അതിനു മാണിയുടെ മറുപടി . അതിനു തീർപ്പും ഉണ്ടായി . മാണി പ്രതിയായി കേസ്. അതിന് ഇനിയും അവസാനം ആയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com