ADVERTISEMENT

കോട്ടയം∙ കെ.എം.മാണി എന്ന അതികായനായ രാഷ്ട്രീയക്കാരനപ്പുറം അയാൾക്കെല്ലാം കുട്ടിയമ്മയും പാലാ മണ്ഡലവുമായിരുന്നു. എല്ലാം എന്റെ പാലയ്ക്ക് എന്ന് കൗതുകവും ആരാധനയും ഒളിപ്പിച്ചു വിമർശകർ തന്നെ പലകുറി പറഞ്ഞിട്ടുണ്ട്. അവസാനനിമിഷം കുട്ടിയമ്മയുടെ കൈ മുറുകെപ്പിടിച്ചു  തന്നെയാണ് അദ്ദേഹം വിടവാങ്ങിയതും. കൈ ചേർത്തു പിടിച്ച് കുട്ടിയമ്മ ആ കിടക്കയ്ക്ക് സമീപം ഉണ്ടായിരുന്നു.  മരണവിവരം പുറത്തുവിട്ട ഡോക്ടർമാർ തന്നെയാണ് ഈ  അവസാനനിമിഷത്തെ പറ്റിയും വെളിപ്പെടുത്തിയത്.

60 വർഷത്തിലേറെയായി കെ.എം മാണി എന്ന മനുഷ്യന്റെ നിഴലായി കുട്ടിയമ്മയുണ്ട്.  ‘എന്റെ രാഷ്ട്രീയത്തിലെ ഉയർച്ചയ്ക്കു കുട്ടിയമ്മയാണ് കാരണം. ഞാൻ വീട്ടുകാര്യം ഒന്നും നോക്കാറില്ലായിരുന്നു. കൃഷിയും കുട്ടികളുടെ വിദ്യാഭ്യാസവും എല്ലാം കുട്ടിയമ്മയാണു നോക്കിയത്. അത്തരം ടെൻഷൻ ഇല്ലാതെ പൊതുരംഗത്തു നിൽക്കാൻ പറ്റി. അതിൽ കൂടുതൽ ഭാഗ്യം എന്തുവേണം.’ വിവാഹത്തിന്റെ 60–ാം വാർഷികം ആഘോഷിക്കുമ്പോൾ നിറഞ്ഞചിരിയോടെ മാണി പറഞ്ഞ വാക്കുകളായിരുന്നു. 

വിട വാങ്ങി മാണി സർ

രാഷ്ട്രീയ കേരളത്തിലെയും കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെയും അതികായന്‍ കെഎം മാണി ഇനി ഓര്‍മ.കേരള കോൺഗ്രസ് (എം) ചെയർമാനും മുൻ ധനമന്ത്രിയുമായ കെ.എം.മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മുൻപ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ശേഷം ഡിസ്ചാർജ് ചെയ്തിരുന്നെങ്കിലും ഗുരുതര ശ്വാസതടസ്സത്തെ തുടർന്നു കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയെന്ന അപൂർവ ബഹുമതിക്ക് ഉടമയാണ് അദ്ദേഹം. ഭാര്യ: കുട്ടിയമ്മ. മക്കൾ: ജോസ് കെ.മാണി, എൽസമ്മ, ആനി, സ്മിത, ടെസ്സി, സാലി.

ഭൗതികശരീരം ഇന്ന് എംബാം ചെയ്തു ലേക് ഷോറിൽ സൂക്ഷിക്കും. നാളെ രാവിലെ പത്തു മണിയോടെ വിലാപയാത്രയായി പുറപ്പെട്ടു കോട്ടയത്തെത്തും. കേരളാ കോൺഗ്രസ് ഓഫിസ്, തിരുനക്കര മൈതാനം എന്നിവിടങ്ങളിൽ പൊതു ദർശനത്തിനു വയ്ക്കും. വൈകിട്ടോടെ മൃതദേഹം പാലായിലെ വസതിയിലേക്കു കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ച കഴിഞ്ഞു പാലാ കത്തീഡ്രലിൽ സംസ്കാരം നടത്താനാണ് കുടുംബാംഗങ്ങള്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

English Summary; Veteran Kerala Politician,Kerala Congress (M) leader KM Mani dies at 86

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com