ADVERTISEMENT

കോട്ടയം ∙ കെ.എം.മാണിയുടെ വിയോഗത്തിന്റെ നടുക്കം മാറിയിട്ടില്ല കേരള കോൺഗ്രസ് (എം) പ്രവർത്തകർക്ക്. ആ സങ്കടത്തിലേക്കാണു ‘മാണിസാറിന്റെ’ വിഡിയോ പറന്നുവീണത്; ചിരിയുടെ ആശ്വാസക്കാറ്റുമായി. കുടുംബമായിരുന്നു കെ.എം.മാണിയുടെ സ്വകാര്യ ഇഷ്ടം. മക്കളോടും കൊച്ചുമക്കളോടുമുള്ള ഇഷ്ടത്തിന് അടിവരയിടുകയാണ് ഒരു അപൂർവ വിഡിയോ.

കൊച്ചുമക്കൾക്കൊപ്പം വീടിനുള്ളിൽ ഫുട്ബോൾ കളിക്കുന്ന വിഡിയോ കൗതുകം ഉണർത്തുന്നതാണ്. കുട്ടികൾക്കൊപ്പം അവരുടെ അപ്പൂപ്പനായി കളിച്ചുചിരിക്കുന്ന മാണി രാഷ്ട്രീയകേരളത്തിന് പുതിയ മുഖമാണ്. ‘എടാ അത് സെൽഫ് ഗോളല്ലെടാ’ എന്നു കൊച്ചുമക്കളോട് തർക്കിക്കുന്ന മാണിയെയും വിഡിയോയിൽ കാണാം. ആദ്യ കിക്കിൽ പന്തിനേക്കാൾ മുമ്പേ അദ്ദേഹത്തിന്റെ ചെരുപ്പു തെറിച്ചുപോയപ്പോൾ പൊട്ടിചിരിച്ച് അത് ആസ്വദിക്കുന്നതും കാണാം.

പുകവലി നിർത്തിയ നേർച്ച

ഹൈസ്കൂൾ കാലം മുതൽ കൂടെ കൂടിയ ഒരു ശീലമായിരുന്നു മാണിക്ക് പുകവലി. രാഷ്ട്രീയത്തിന്റെ പിരിമുറുക്കത്തിലും അത് തുടർന്നു. പലതവണ ഉപദേശങ്ങൾക്കു വഴങ്ങി നിർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാൽ ജീവിതത്തിൽ കടന്നു വന്ന ഒരു നിമിഷത്തിൽ അദ്ദേഹം തീരുമാനിച്ചു, ഇനി ഞാൻ വലിക്കില്ല. കൗതുകവും സ്നേഹവും നിറഞ്ഞ ആ സംഭവം ഇങ്ങനെ:

അദ്ദേഹത്തിന്റെ മകൾ എൽസമ്മ അമ്മയാകാൻ പോകുന്നുവെന്ന വാര്‍ത്തയറിഞ്ഞ നിമിഷം മുതൽ സന്തോഷത്തിന്റെ കൊടുമുടിയിലായിരുന്നു അദ്ദേഹം. പക്ഷേ, ഗര്‍ഭകാലം അത്ര സുഖകരമായിരുന്നില്ല. ആരോഗ്യനില വഷളായ മകളെ ആശുപത്രിയിലാക്കി. അമ്മയുടേയും കുഞ്ഞിന്‍റെയും ജീവൻ ആശങ്കയിലായ നിമിഷത്തിൽ ആശുപത്രി വരാന്തയിൽ ഏറെ അസ്വസ്ഥനായി അദ്ദേഹം.

ഇരുന്നും നടന്നുമൊക്കെ അദ്ദേഹം സകല ദൈവങ്ങളോടും പ്രാർഥിച്ചു, ഒരാപത്തും വരുത്തരുതേയെന്ന്. അങ്ങനെയെങ്കിൽ പുകവലി നിർത്താമെന്നു നേർച്ച േനർന്നു. ആ പ്രാർഥന ദൈവം കേട്ടു. ഒരാപത്തും കൂടാതെ എൽസമ്മ പ്രസവിച്ചു. പറഞ്ഞ വാക്ക് മാണിയും പാലിച്ചു. പുകവലി പൂർണമായും നിർത്തി. അന്നു കുത്തിക്കെടുത്തിയ സിഗരറ്റ് പിന്നീടൊരിക്കലും മാണി കൈ കൊണ്ട് തൊട്ടിട്ടില്ലെന്നു കുട്ടിയമ്മയും പറഞ്ഞിട്ടുണ്ട്.

English Summary: KM Mani playing with children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com