ബിജെപിക്ക‌് 120 സീറ്റ് മാത്രമെന്ന് അഡ്വാനിക്ക് കത്ത്; പരാതിയുമായി എം.എം.ജോഷി
Mail This Article
ന്യൂഡൽഹി∙ തന്റെ പേരിൽ പ്രചരിക്കുന്ന കത്തിനെ കുറിച്ചു തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതിയുമായി മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി. എൽ.െക.ആഡ്വാനിക്ക് അയച്ചതെന്ന പേരിൽ പ്രചരിക്കുന്ന കത്തിനെതിരെയാണ് ജോഷി പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ജോഷി പരാതിയിൽ പറയുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനു ശേഷമാണ് മുരളി മനോഹർ ജോഷി എൽ.കെ.അഡ്വാനിക്ക് അയച്ചെന്ന പേരിൽ ഒരു കത്ത് വാട്സാപ്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. ജോഷിയുടെ ലെറ്റർ പാഡിൽ എഎൻഐ വാട്ടർമാർക്ക് ഉൾപ്പെടെയാണ് കത്ത്.
ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക‌് ആകെ 120 സീറ്റുകളും അദ്യഘട്ട വോട്ടെടുപ്പ് നടന്ന 91 മണ്ഡലങ്ങളിൽ 8–10 സീറ്റുകളും മാത്രമെ ലഭിക്കുയെന്നുമാണ് കത്തിൽ പറയുന്നത്. മാത്രമല്ല, തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുന്നതിന് സമാജ്‌വാദി പാർട്ടിയും ബിഎസ്പിയും തന്നെ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ കുടുംബാംഗങ്ങൾ പുറത്താക്കിയിട്ടും കുടുംബം വിട്ടുപോകാൻ മനസ്സ് വരുന്നില്ലെന്നും ജോഷി കത്തിൽ വെളിപ്പെടുത്തുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കാൻപൂരിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നു മുരളി മനോഹർ ജോഷി പ്രതിപക്ഷ സഖ്യത്തിന്റെ പൊതുസ്ഥാനാർഥിയാകുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു. കത്ത് പ്രചരിച്ചതിനെ തുടർന്നു ജോഷിയും അഡ്വാനിയും പാർട്ടിവിടുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാണ് നടക്കുന്നത്. എന്നാൽ ഇത്തരമൊരു കത്ത് പുറത്തുവിട്ടിട്ടില്ലെന്നു എഎൻഐ പ്രസ്താവനയിൽ പറഞ്ഞു.
English Summary: Over "Fake" Letter To LK Advani, Murli Manohar Joshi Writes To Poll Body