ADVERTISEMENT

എഴുപത്തഞ്ചുകാരുടെ മുറുമുറുപ്പ് മെല്ലെ കെട്ടടങ്ങുമ്പോൾ ബിജെപി, വിജയകരമായി രാഷ്ട്രീയ വിരമിക്കൽ പ്രായം പ്രഖ്യാപിക്കുന്നു. ഇനി മുതൽ 75 തികയാത്തവരുടെ ‘യുവജന’ പ്രസ്ഥാനമാകുന്നു, ഭാരതീയ ജനതാ പാർട്ടി. ‘വിരമിക്കുമ്പോൾ ‘വൈ’ എന്ന ചോദ്യമുയരട്ടെ എന്നാണു ബിജെപിയുടെ ഒരു പ്രമുഖ നേതാവു പറഞ്ഞത്. ഇപ്പോൾ വിരമിക്കേണ്ടിയിരുന്നില്ല എന്നു ജനങ്ങൾക്കു തോന്നണം. ഇപ്പോഴേ വിരമിച്ചല്ലോ എന്നു ദുഃഖം പോലുമുണ്ടാവണം.. അതല്ലാതെ തട്ടിയും മുട്ടിയും സ്വന്തം രാഷ്ട്രീയം മാത്രം പരിപോഷിപ്പിച്ചു മുന്നോട്ടു നീങ്ങിയാൽ ‘വൈ നോട്ട്’ എന്ന ചോദ്യമുയരും. ഇത്രയായില്ലേ, വിരമിച്ചു കൂടേ എന്നാണ് അതിനർഥം.

പുതിയ തലമുറയ്ക്കുവേണ്ടി വഴിമാറുകയെന്ന ആശയം പല പാർട്ടികളിലും നിർദേശക തത്വം മാത്രമാണ്. മുതിർന്ന നേതാക്കൾ സ്ഥാനമാനങ്ങൾ കൈവശം വയ്ക്കുന്നതിനെക്കുറിച്ചു യുവാക്കൾ ഉയർത്തുന്ന ചെറുവിപ്ലവങ്ങൾ പെട്ടെന്നു കെട്ടടങ്ങുന്നതാണു പതിവ്. അക്കാര്യം പാർട്ടി നയമെന്ന നിലയിൽ രൂപപ്പെട്ടാലേ നടപ്പാക്കാനാവൂ എന്നാണു ബിജെപി തിരിച്ചറിയുന്നത്.

എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, കൽരാജ് മിശ്ര, ശാന്തകുമാർ, ബി.സി. ഖണ്ഡൂരി, ഭഗത് സിങ് കോഷ്യാരി, സുമിത്ര മഹാജൻ തുടങ്ങിയ മുതിർന്ന നേതാക്കൾക്കെല്ലാം പ്രായപരിധി കടന്നതോടെ സീറ്റ് നഷ്ടമായി. സുമിത്രയുടെ കാര്യത്തിൽ നടപടി അൽപം ക്രൂരമായെന്നു പറയാം. കഴിഞ്ഞ ദിവസം അവർക്ക് 75 തികഞ്ഞതേയുള്ളൂ. സ്വന്തം മണ്ഡലമായ ഇൻഡോറിൽ സ്ഥാനാർഥിനിർണയം വൈകിച്ചതോടെ പിന്മാറാൻ അവർ നിർബന്ധിതയാകുകയായിരുന്നു.

‘75 വയസ് വിരമിക്കാൻ പറ്റിയ പ്രായം. താരതമ്യേന ചെറുപ്പമല്ലെങ്കിൽ ജനപ്രതിനിധികൾ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ബുദ്ധിമുട്ടും. വിരമിക്കൽ പ്രായം പാർട്ടി അച്ചടക്കത്തിന്റെ ഭാഗമാണ്. അതു പൂർണ തോതിൽ നടപ്പാക്കാനാണു നേതൃത്വത്തിന്റെ ശ്രമം’ മോദി സർക്കാരിലെ പ്രമുഖ നേതാവു വിശദീകരിക്കുന്നു.

രാജ്യം ആദ്യം, പാർട്ടി പിന്നിട്, സ്വാർഥം ഏറ്റവുമൊടുവിൽ എന്നതാണു ബിജെപി പിന്തുടരുന്ന പ്രമാണമെന്നായിരുന്നു സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെ അഡ്വാനിയുടെ പ്രതികരണം. പാർട്ടി സ്ഥാപകദിനത്തോടനുബന്ധിച്ചു പുറപ്പെടുവിച്ച പ്രസ്താവനയാണെങ്കിലും അതിനെ നിലവിലുള്ള രാഷ്ട്രീയസാഹചര്യങ്ങളിൽനിന്നു മാറ്റിനിർത്താനാവുമായിരുന്നില്ല. പ്രധാനമന്ത്രി മോദിയെ ഉന്നംവച്ചാണിതെന്നായിരുന്നു പ്രധാന വ്യാഖ്യാനം. എന്നാൽ, ആത്യന്തികമായി പാർട്ടിയെ അനുസരിക്കുന്നുവെന്ന് അതിലുള്ള വ്യംഗ്യം തള്ളിക്കളയാനാവുമായിരുന്നില്ല.

എന്നും സ്വന്തം വഴിക്കു സഞ്ചരിച്ചു ശീലിച്ച മുരളി മനോഹർ ജോഷിയും പാർട്ടിക്കൊപ്പം തന്നെ നിന്നതു ശ്രദ്ധേയം. അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ പോലും ‌ഇടഞ്ഞും ഇടറിയും തന്റെ വഴിയേ സഞ്ചരിച്ചയാളാണു ജോഷി. പിന്നീടു ബിജെപി പ്രതിപക്ഷത്തായപ്പോൾ പ്രതിപക്ഷത്തിന്റെ പ്രതിപക്ഷത്തു നിന്നു, അദ്ദേഹം. 2ജി അഴിമതി അന്വേഷിക്കാൻ ജെപിസി വേണമെന്നു പാർട്ടി ആവശ്യപ്പെട്ടപ്പോൾ, അതു തന്റെ അധ്യക്ഷതയിലുള്ള പിഎസിയുടെ ചുമതലയാണെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. എന്നാൽ, എഴുപത്തഞ്ചുകാരെ സ്ഥാനാർഥിത്വത്തിൽനിന്ന് ഒഴിവാക്കാനുള്ള സംഘടനാ തീരുമാനം ജോഷിയും അനുസരിക്കുന്നു.

രാമക്ഷേത്ര പ്രക്ഷോഭത്തിലൂടെ ബിജെപിയെ കെട്ടിപ്പടുത്ത അഡ്വാനിക്കും പാർട്ടിയുടെ ബൗദ്ധിക പിൻബലമായ ജോഷിക്കും ടിക്കറ്റില്ലെങ്കിൽ ആർക്കും ടിക്കറ്റ് നിഷേധിക്കപ്പെടാം എന്നൊരു സന്ദേശം കൂടിയാണു ബിജെപി നൽകുന്നത്. അതുവഴി ഉറപ്പാക്കുന്നത് അച്ചടക്കത്തിന്റെ വാൾ വീശാതെ തന്നെ ഉൾപ്പാർട്ടി അച്ചടക്കം.

75 പിന്നിട്ടവരും സിറ്റിങ് എംപിമാരുമായ എഴുപതോളം പേർക്കാണു ബിജെപി ഇത്തവണ ടിക്കറ്റ് നിഷേധിച്ചത്. ഇതോടെ നടപ്പായതു തലമുറ മാറ്റത്തിന്റെ രണ്ടാം ഘട്ടമാണ്. 75 പിന്നിട്ടവർക്കു മന്ത്രി പദവി നിഷേധിച്ചതായിരുന്നു ആദ്യ ഘട്ടം. നയം കർക്കശമാക്കിയതോടെ നിരവധി പേർ മന്ത്രിസഭയിൽനിന്ന് ഒഴിവായി. രണ്ടാം ഘട്ടമാണു സീറ്റ് നിഷേധിക്കൽ.

പ്രായപരിധിയുടെ പേരിൽ ലോക്സഭാ ടിക്കറ്റ് നിഷേധിക്കില്ലെന്ന സൂചനയാണ് ആദ്യം നേതൃത്വം നൽകിയിരുന്നത്. വിമത നീക്കത്തിനുള്ള സാധ്യതയില്ലാതാക്കാനുള്ള തന്ത്രമായിരുന്നു അതെന്നു കൂടി ഇപ്പോൾ വ്യക്തമാകുന്നു.

English Summary: BJP retirement age, Political Angle Column, Elections 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com