ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട് രാഷ്ട്രീയത്തിൽ തനിക്കു വ്യക്തമായ പദ്ധതികളുണ്ടെന്നുറപ്പിച്ച് സൂപ്പർ താരം രജനികാന്ത്. സംസ്ഥാനത്തു നിയമസഭാ തിരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും താൻ തയാറാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു. മേയ് 23നു വോട്ടെണ്ണലിനു ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനം.

തമിഴ്നാട്ടിൽ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെക്കു തിരിച്ചടിയേറ്റാൽ മന്ത്രിസഭ വീഴും. അങ്ങനെയെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് താൻ തയാറാണെന്ന് രജനികാന്ത് വ്യക്തമാക്കിയത്. കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരുമോയെന്ന ചോദ്യത്തിന് ‘മേയ് 23ന് അറിയാം’ എന്നായിരുന്നു മറുപടി.

അറുപത്തിയെട്ടുകാരനായ രജനികാന്ത് 2017ലാണ് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്. ലോക്സഭയിലേക്കു മത്സരിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും 2021ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണു തന്റെ ലക്ഷ്യമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഉപതിരഞ്ഞെടുപ്പിലും മത്സരിക്കേണ്ടെന്നത് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിലും മൽസരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതിനു പിന്നാലെ രജനി മക്കൾ മൻട്രത്തിന്റെ ജില്ലാ കമ്മിറ്റികൾ സ്ഥാപിക്കുന്ന പ്രവർത്തനവും സജീവമായി. പല തവണ രജനി പാർട്ടി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹമുണ്ടായെങ്കിലും ഇതുവരെ നടന്നിട്ടില്ല. 

അതിനിടയിലാണ് 18 അണ്ണാ ഡിഎംകെ എംഎൽഎമാർക്ക് അയോഗ്യത വരുന്നത്. ഇവരുടെ ഉൾപ്പെടെ ആകെ 22 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പ്. ദിനകരൻ പക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചതിനാണ് 18 അണ്ണാഡിഎംകെ എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയത്. മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയിൽ വിശ്വാസമില്ലെന്നു കാണിച്ചു ഗവർണറെ കണ്ടതിനാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎൽഎമാരെ അയോഗ്യരാക്കിയത്.

ഏപ്രിൽ 18നു രണ്ടാംഘട്ട ലോക്സഭാ വോട്ടെടുപ്പിനൊപ്പം 18 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പു നടന്നു. ശേഷിക്കുന്ന നാലു മണ്ഡലങ്ങളിലേക്ക് മേയ് 19നാണ് വോട്ടെടുപ്പ്. ഇതിൽ തിരുവാരൂർ, സൂലൂർ, തിരുപ്പറംകുണ്ട്രം എന്നിവിടങ്ങളിൽ സിറ്റിങ് എംഎൽഎമാരുടെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. 1998ൽ ഡിഎംകെ സർക്കാരിനെതിരെ നടന്ന സമരത്തിൽ പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ മുന്‍ മന്ത്രി കൂടിയായ കെ. ബാലകൃഷ്ണ റെഡ്ഡി 3 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടതോടെയാണു ഹൊസൂർ മണ്ഡലത്തിൽ ഒഴിവു വന്നത്.

ഉപതിരഞ്ഞെടുപ്പു നടക്കുന്ന 21 മണ്ഡലങ്ങളും അണ്ണാ ഡിഎംകെ സിറ്റിങ് സീറ്റുകളാണ്. മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ മരണത്തെത്തുടർന്നു ഒഴിവു വന്ന തിരുവാരൂരാണു ഡിഎംകെയുടെ ഏക സിറ്റിങ് സീറ്റ്. 235 അംഗ നിയമസഭയിൽ നിലവിൽ 213 പേരാണുള്ളത്. അണ്ണാ ഡിഎംകെക്ക് 113 പേരുടെ പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 107 അംഗങ്ങളും. ഇപ്പോൾ പാർട്ടിയുടെ നില സുരക്ഷിതമാണ്. എന്നാൽ 22 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പുഫലം വരുന്നതോടെ കേവലഭൂരിപക്ഷത്തിനു വേണ്ടത് 117 ആകും.

അണ്ണാ ഡിഎംകെയിലെ മൂന്ന് എംഎൽഎമാർ ഇതിനോടകം ടി.ടി.വി. ദിനകരനു പരസ്യപിന്തുണ പ്രഖ്യാപിച്ചതും ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യങ്ങളിൽ വിള്ളൽ വീണതും എടപ്പാടി–പനീർസെൽവം കൂട്ടുകെട്ടിനു ക്ഷീണമായിട്ടുണ്ട്. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകത്തിനു പത്തിലേറെ മണ്ഡലങ്ങളിലും സ്വാധീനമുണ്ട്. അതിനാൽ സുരക്ഷിത സ്ഥാനത്ത് എത്തണമെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ കുറഞ്ഞത് 10 സീറ്റുകളിലെങ്കിലും അണ്ണാ ഡിഎംകെക്ക് വിജയം അനിവാര്യമാണ്.

ഡിഎംകെ സഖ്യത്തിന് നിലവിൽ 97 സീറ്റുകളാണുള്ളത്. 20 സീറ്റുകൾ നേടാനായാൽ ഡിഎംകെ സഖ്യത്തിനു കേവല ഭൂരിപക്ഷം ലഭിക്കും, സർക്കാർ വീഴും. ഈ സാഹചര്യത്തിലായിരുന്നു രജനികാന്തിനോടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യം. ലോക്സഭാ തിരഞ്ഞെടുപ്പിൽ 38 മണ്ഡലങ്ങളിലും നടനും സംവിധായകനുമായ കമൽ ഹാസന്റെ മക്കൾ നീതി മയ്യം മത്സരത്തിനുണ്ട്.

English Summary: Ready To Face Polls In Tamil Nadu Whenever They Are Held: Rajinikanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com