ബാങ്ക് പരിശോധനാ റിപ്പോർട്ട് നല്‍കണം: ആര്‍ബിഐക്ക് സുപ്രീം കോടതി അന്ത്യശാസനം
Mail This Article
ന്യൂഡൽഹി∙ ബാങ്കുകളുമായി ബന്ധപ്പെട്ട വാർഷിക പരിശോധനാ റിപ്പോർട്ടും മനഃപൂര്‍വം വായ്പ തിരിച്ചടയ്ക്കാത്തവരുടെ പട്ടികയും വിവരാവകാശ നിയമപ്രകാരം പുറത്തുവിടണമെന്ന് റിസർവ് ബാങ്കിനോട് സുപ്രീം കോടതി. ആർബിഐയ്ക്കെതിരെ വിവരാവകാശ പ്രവർത്തകരായ സുഭാഷ് ചന്ദ്ര അഗ്രവാൾ, ഗിരീഷ് മിത്തൽ എന്നിവർ നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതി നിര്‍ദേശം. നയം പുനഃപരിശോധിക്കാൻ റിസർവ് ബാങ്കിന് അവസാന അവസരം നൽകുകയാണെന്നു സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു. കൂടുതൽ ലംഘനങ്ങളുണ്ടായാൽ വിഷയം ഗൗരമായെടുക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
വിവരാവകാശ നിയമപ്രകാരം വാർഷിക റിപ്പോർട്ട് പുറത്തുവിടാത്ത നടപടിക്കെതിരെ സുപ്രീം കോടതി കഴിഞ്ഞ ജനുവരിയിൽ റിസർവ് ബാങ്കിന് കോടതിയലക്ഷ്യത്തിനു നോട്ടിസ് അയച്ചിരുന്നു. സുപ്രീം കോടതി വിധി മനഃപൂർവം റിസർവ് ബാങ്ക് നിഷേധിക്കുകയാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. ബാങ്കുകളുടെ വിവരാവകാശ നിയമപരിധിയിന്മേലുള്ള നയം പരിശോധിക്കണമെന്ന് ജസ്റ്റിസ് എൽ. നാഗേശ്വര റാവു തലവനായിട്ടുള്ള ബെഞ്ചിന്റെ നിർദേശമുണ്ട്. വിഷയത്തിൽ പുനർവിചിന്തനം ആവശ്യമാണെന്നും റിസർവ് ബാങ്കിനോട് സുപ്രീം കോടതി നിർദേശിച്ചു. 2015ലെ വിധിയുടെ ലംഘനമാണ് റിസർവ് ബാങ്കിന്റെ നയമെന്നും സുപ്രീം കോടതി നിലപാടെടുത്തു.
ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ എന്നിവിടങ്ങളിൽ 2011 മുതൽ 2015 വരെ നടത്തിയ പരിശോധനയുടെ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടായിരുന്നു ഹർജിക്കാരൻ വിവരാവകാശ അപേക്ഷ നൽകിയത്. എന്നാൽ ചട്ടങ്ങൾ ചൂണ്ടിക്കാട്ടി ആർബിഐ വിവരങ്ങൾ കൈമാറാൻ വിസമ്മതിക്കുകയായിരുന്നു. സുപ്രീം കോടതി ഇതിനെ എതിർത്തെങ്കിലും കൂടുതൽ പ്രതിരോധിക്കാനായിരുന്നു റിസർവ് ബാങ്കിന്റെ ശ്രമം.
English Summary: Top Court Orders RBI To Disclose Bank Inspection Reports