പോളിങ്ഏജന്റിന്റെ മകന്‍റെ പേരിൽ കള്ളവോട്ട്; മകനോ എന്ന ചോദ്യത്തിന് മൗനം ഉത്തരം
Mail This Article
കണ്ണൂർ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലും കള്ളവോട്ട് നടന്നെന്ന് ആക്ഷേപം. ധർമടം മണ്ഡലത്തിലെ 52, 53 നമ്പർ ബൂത്തുകളിൽ സിപിഎം പ്രവർത്തകൻ കള്ളവോട്ട് ചെയ്തുവെന്നു തെളിയിക്കുന്ന വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ മനോരമ ന്യൂസിനു ലഭിച്ചു. സിപിഐ നേതാവ് പോളിങ് ഏജന്റായി ഇരുന്ന ബൂത്തില്‍ അദ്ദേഹത്തിന്‍റെ മകന്‍റെ വോട്ടാണ് കള്ളവോട്ടായി ചെയ്തത്.
നാൽപത്തിയേഴാം നമ്പർ ബൂത്തായ കല്ലായി സ്കൂളിലെ 188 നമ്പർ വോട്ടറാണു സായൂജ്. രാത്രി എട്ടുമണിക്ക് കുന്നിരിക്ക യുപി സ്കൂളിലെ അമ്പത്തിരണ്ടാം ബൂത്തിലാണ് ഇയാൾ വോട്ടു ചെയ്യാനെത്തിയത്. വോട്ട് ചെയ്തതാകട്ടെ ഇവിടുത്തെ പോളിങ് ഏജന്റും മുൻ പഞ്ചായത്തംഗവും സിപിഐ പ്രാദേശിക നേതാവുമായ സുരേന്ദ്രൻ അത്തിക്കയുടെ മകൻ അഖിൽ അത്തിക്കയുടെ വോട്ടും. യുഡിഎഫ് ഏജന്റുമാർ എതിർത്തെങ്കിലും കള്ളവോട്ട് തടയാനായില്ല.
പോളിങ് ഏജന്റായ സുരേന്ദ്രനോട് മകനാണോ സായൂജെന്ന് ചോദ്യം ഉയർന്നെങ്കിലും മൗനമായി ഇരിക്കുകയായിരുന്നു. പ്രസൈഡിങ് ഓഫിസർ തടഞ്ഞില്ലെന്നും യുഡിഎഫ് പോളിങ് ഏജന്റ് കെ.ദീപേഷ് പറഞ്ഞു. സായൂജ് കുന്നിരിക്ക സ്കൂളിലെ 53–ാം നമ്പർ ബൂത്തിലും കള്ളവോട്ട് ചെയ്തെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
English Summary: Bogus vote in Dharmadam also congress alleges