ADVERTISEMENT

കോഴിക്കോട്∙ മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ (79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നു ചികിൽസയിലായിരുന്നു. എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്‌ദുവിന്റെയും മകനായി ജനനം. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളർന്നത്. 

ശരത്‌ചന്ദ്ര മറാഠെയുടെ കീഴിൽ രണ്ടുവർഷം സംഗീതം പഠിച്ചു. എം.എം. റോഡിലെ ടെലിച്ചേറി മ്യൂസിക്കിൽ നിത്യസന്ദർശകനായിരുന്ന കെ.രാഘവനാണു മൂസയെ മാപ്പിളപ്പാട്ടിൽ പ്രോൽസാഹിപ്പിച്ചത്. കേരള ഫോക്‌ലോർ അക്കാദമി വൈസ് പ്രസിഡന്റാണ്. തലശേരിയിലെ വീട്ടിൽ ഏറെ നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നു വിശ്രമത്തിലായിരുന്നു.

മിഅ്റാജ് രാവിലെ കാറ്റേ, മാണിക്യ മലരായ പൂവി തുടങ്ങി നൂറുകണക്കിനു ഹിറ്റ് മാപ്പിളപ്പാട്ടുകൾക്കു ശബ്ദം നൽകിയ കലാകാരനാണ്. അസുഖത്തെ തുടർന്നു നഷ്ടപ്പെട്ട ശബ്ദം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെയാണ് അന്ത്യം. രാജ്യത്തിനകത്തും പുറത്തുമായി ആയിരത്തോളം വേദികളിൽ മാപ്പിളപ്പാട്ടു പാടിയിട്ടുണ്ട്. ദിലീപിന്റെ ഗ്രാമഫോൺ സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞാമി. മക്കൾ: നസീറ, നിസാർ, സാദിഖ്, നസീറ, സമീം, സാജിദ.

Eranholi Moosa

മാണിക്യമലരായ പൂവി പാട്ട് ജനിച്ച കഥ

കെ.പി. സഫീന

മാണിക്യമലരായ പൂവ് വിടർന്നതു തലശ്ശേരിയിലാണ്. കൊടുങ്ങല്ലൂർ സ്വദേശിയായ പി.എം.എ. അബ്ദുൽ ജബ്ബാർ എഴുതിയ ആ വരികൾ തലശ്ശേരി കെ. റഫീഖിന്റെ ഈണത്തിൽ വിരിഞ്ഞ്, എരഞ്ഞോളി മൂസയുടെ ശബ്ദത്തിൽ സുഗന്ധം പരത്തി. 40 വർഷം മുൻപു കല്യാണവീടുകളിൽ തലശ്ശേരി റഫീഖും 30 വർഷം മുൻപ് ഓഡിയോ കസെറ്റിൽ എരഞ്ഞോളി മൂസയും പാടിയ ആ പാട്ട് ഇന്നു സമൂഹ മാധ്യമങ്ങളിലും പടരുന്നു. ഒരുകാര്യം ഉറപ്പാണ്, ലോകത്തിന്റെ ഏതു കോണിൽ പാറി വീണാലും ആ പാട്ടിന്റെ ജീവൻ ഇവിടെത്തന്നെയാണ്. മാപ്പിളപ്പാട്ടിന്റെ ജന്മനാടായ തലശ്ശേരിയിൽ. തലമുറകൾ പിന്നിട്ട് മാണിക്യമലരായ പൂവി... തരംഗമാകുമ്പോൾ പാട്ടിന്റെ പെറ്റമ്മയും പോറ്റമ്മയുമായ രണ്ടു കലാകാരൻമാർ തലശ്ശേരി കെ.റഫീഖ്, എരഞ്ഞോളി മൂസ രണ്ടുപേരും തലശ്ശേരിയിലിരുന്ന് അത് ആസ്വദിക്കുന്നുണ്ട്. മാനുഷികമായ ചില വികാരങ്ങൾ മൂലം മാണിക്യമലരിനെ ചൊല്ലി രണ്ടുപേരും ഇടക്കാലത്ത് അൽപകാലം പിണങ്ങി നിന്നിട്ടുണ്ട്. പക്ഷേ, അനുഗ്രഹീതരായ രണ്ടു കലാകാരൻമാരുടെ ഹൃദയങ്ങൾ അതിനെക്കാൾ മുകളിലായതിനാൽ രണ്ടുപേരും പരസ്പരം ഇപ്പോഴും ബഹുമാനിക്കുന്നു.

ആദ്യമായി റിക്കോർഡ് ചെയ്തത് എന്റെ ശബ്ദം: എരഞ്ഞോളി മൂസ

വളരെ ചെറുപ്പം മുതലേ കേൾക്കുന്ന പാട്ടാണു മുത്തവൈരക്കല്ല് വച്ച... രത്നമാല മാറിൽ ചാർത്തി... എന്ന പാട്ട്. മാളിയേക്കൽ ജലീൽ ഈണമിട്ട് പീർ മുഹമ്മദ് പാടിയ ആ പാട്ട് അക്കാലത്തു വലിയ ഹിറ്റ് ഗാനങ്ങളിൽ ഒന്നായിരുന്നു. അങ്ങനെയിരിക്കെയാണ് അതേ ഈണത്തിൽ മാണിക്യമലരായ പൂവി... എന്ന പാട്ട് കേൾക്കുന്നത്. അത് ആരുടെ പാട്ടാണ്, ആരാണ് എഴുതിയത് എന്നൊന്നും അറിയില്ലായിരുന്നു. അന്നൊന്നും ആരും പാട്ടുകൾ റജിസ്റ്റർ ചെയ്യുകയോ അവകാശ രേഖകൾ തയാറാക്കുകയോ ഒന്നും ചെയ്യാറില്ല. എന്റെ എത്രയോ പാട്ടുകൾ ഇങ്ങനെ മറ്റുള്ളവർ പാടിയിരിക്കുന്നു. ഈ പാട്ട് ഞാനും സിബില സദാനന്ദനും ചേർന്ന് ഓഡിയോ കസെറ്റിൽ പാടി. ഏഴു പാട്ടുകളുണ്ടായിരുന്നു ആ കസെറ്റിൽ. എന്റെ ശബ്ദത്തിലൂടെ ഈ പാട്ട് കൂടുതൽ ആൾക്കാർ കേട്ടു എന്നത് എന്റെ തെറ്റല്ല. അതിന് ഒരിടത്തും ഞാൻ അവകാശവാദം പറഞ്ഞിട്ടുമില്ല. ഈ പാട്ട് ഞാനോ റഫീഖോ മാത്രമല്ല മറ്റു പലരും പാടിയിട്ടുണ്ട്. എന്നാൽ ആദ്യമായി റിക്കോർഡ് ചെയ്തത് എന്റെ ശബ്ദത്തിലായിരിക്കുമെന്നാണു ഞാൻ വിശ്വസിക്കുന്നത്.

മൂന്നു വർഷം മുൻപ് ജിദ്ദയിലെ ഒരു പരിപാടിക്കിടെയാണ് പി.എം.എ. ജബ്ബാറിനെ ആദ്യമായി കണ്ടത്. അന്ന് അദ്ദേഹം വളരെ വികാരാധീനനായി സംസാരിച്ചു. എത്രയോ പാട്ടുകൾ എഴുതിയിട്ടുണ്ടെങ്കിലും ഈ പാട്ടിലൂടെ ആളുകൾ അദ്ദേഹത്തെ അറിയുന്നു. അതിനു കാരണക്കാരൻ ഞാനാണ് എന്നെല്ലാം പറഞ്ഞു. അന്ന് അദ്ദേഹവുമായി സൗഹൃദം പങ്കിട്ടാണു മടങ്ങിയത്. ആരു പാടി, ആര് എഴുതി എന്ന തർക്കമൊക്കെ അപ്രസക്തമാണ്. അരനൂറ്റാണ്ടു പിന്നിടുന്ന ആ പാട്ട് നല്ല അസ്സൽ മാണിക്യം തന്നെയാണെന്നു തെളിഞ്ഞു കഴിഞ്ഞു.

ആദ്യം പാടിയത് ഞാൻ: തലശ്ശേരി കെ. റഫീഖ്

കൊടുങ്ങല്ലൂരുകാരിയായ ഭാര്യയുടെ മൂത്തമ്മയുടെ മകനാണു പി.എം.എ. ജബ്ബാർ. അദ്ദേഹം നാൽപതിലേറെ മാപ്പിളപ്പാട്ടുകൾ എഴുതിയിട്ടുണ്ട്. 1978ൽ ആണ് ഞാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് എനിക്ക് മാണിക്യമലരായ പൂവി.. എന്നു തുടങ്ങുന്ന ഗാനം എഴുതിത്തരുന്നത്. കല്യാണ വീടുകളിലും അയലത്തെ മൊഞ്ചത്തി എന്നു പേരിട്ട കസെറ്റിലും ദൂരദർശനിലും ഞാൻ ആ പാട്ട് പാടിയിട്ടുണ്ട്. 1987 – 1989 കാലഘട്ടം. തലശ്ശേരി ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ മാളിയേക്കൽ തറവാട്ടിലെ വിവാഹം നടക്കുന്ന ദിവസം. അന്നു ഞാൻ ആ പാട്ട് പാടിക്കൊണ്ടിരിക്കെ എരഞ്ഞോളി മൂസ കടന്നു വന്നു. നല്ല പാട്ടാണെന്നും അഭിനന്ദിച്ചു. കുറച്ചുനാളുകൾക്കു ശേഷം അദ്ദേഹം ഒരു കസെറ്റ് ഇറക്കുന്നുണ്ടെന്നും ഈ പാട്ട് അതിൽ ചേർത്തോട്ടെ എന്നും ചോദിച്ചു. പിന്നീട് അദ്ദേഹത്തിന്റെ പാട്ടായി മാണിക്യമലർ അറിയപ്പെട്ടു. 

ഇടക്കാലത്തു കേരളത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രതിഭാധനനായ മാപ്പിളപ്പാട്ടു ഗായകനാണ് എരഞ്ഞോളി മൂസ. മാപ്പിളപ്പാട്ട് ലോകത്ത് അദ്ദേഹത്തെ അടയാളപ്പെടുത്താൻ എത്രയോ പാട്ടുകളുണ്ട്. പക്ഷേ എനിക്കോ? ഞാൻ എന്റെ ജീവിതത്തിൽ ആകെ ഈ ഒറ്റപ്പാട്ടു മാത്രമാണു ചിട്ടപ്പെടുത്തിയത്. ആ പാട്ട് മറ്റൊരാളുടേതായി പറഞ്ഞു കേൾക്കുമ്പോൾ ഒരുപാട് വിഷമം തോന്നിയിരുന്നു. സിനിമ ഇറങ്ങിയപ്പോൾ പാട്ടിനെക്കുറിച്ച് അന്വേഷിച്ചവരോട് ജബ്ബാർ വസ്തുത വെളിപ്പെടുത്തിയതോടെ ആ പാട്ടിലുള്ള എന്റെ അവകാശം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. എന്റെ കുഞ്ഞിനെ എനിക്കു തിരിച്ചു കിട്ടി. അഡാർ ലവിന്റെ അണിയറ പ്രവർത്തകർ സിനിമയിൽ പാട്ട് ഉൾപ്പെടുത്തുന്ന കാര്യം സംസാരിക്കാനായി വന്നിരുന്നു.

എഴുത്തുകാരൻ ജബ്ബാർ ഇവിടെയുണ്ട്

തൃശുർ ജില്ലയിലെ കരുപ്പടന്ന സ്വദേശി പുതിയവീട്ടിൽ മുഹമ്മദ് അബ്ദുൽ ജബ്ബാർ എന്ന പി.എം.എ. ജബ്ബാർ ആണു മാണിക്യ മലരിന്റെ രചയിതാവ്. മുപ്പതു വർഷമായി ഗൾഫിലാണ്. ഇപ്പോൾ സൗദി അറേബ്യയിലെ റിയാദിൽ ഒരു കടയിൽ ജോലി ചെയ്യുന്നു. കൊടുങ്ങല്ലൂർ ഗവ. കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോളജിൽ പ്രീഡിഗ്രി കഴിഞ്ഞു കരൂപ്പടന്ന മൻസിലുൽ ഹുദാ മദ്രസ്സയിൽ അധ്യാപകനായി ജോലി ചെയ്യുന്ന കാലത്താണു പാട്ടെഴുത്തു തുടങ്ങിയത്. അഞ്ഞൂറിലേറെ ഗാനങ്ങൾ രചിച്ചു. തലശ്ശേരി റഫീഖിനു വേണ്ടി 40 വർഷം മുൻപെഴുതിയ പാട്ട് പണ്ടേ ഹിറ്റാണെങ്കിലും, ഏറ്റുപാടിയവരിൽ ഒട്ടുമിക്കവർക്കും അറിയില്ലായിരുന്നു എഴുതിയതാരെന്ന്. ഇന്റർനെറ്റിൽ പാട്ടു ഹിറ്റായപ്പോൾ ഒറ്റദിവസം കൊണ്ടു ജബ്ബാറും താരമായി. 

English Summary: Eranholi Moosa Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com