എല്ലാം നിരീക്ഷണത്തിലാകും; ചെറിയ റെയിൽവേ സ്റ്റേഷനുകളിലും ഇനി ക്യാമറ
Mail This Article
പാലക്കാട്∙ യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമാക്കിയുള്ള നിർദിഷ്ട സിസിടിവി ക്യാമറപദ്ധതിയിൽ ചെറിയ റെയിൽവേ സ്റ്റേഷനുകളെയും ബന്ധിപ്പിക്കാൻ തീരുമാനം. പ്രധാന സ്റ്റേഷനുകളിൽ മാത്രം ക്യാമറ സ്ഥാപിക്കാനാണ് റെയിൽവേ ബോർഡിന്റെ തീരുമാനമെങ്കിലും ഇ–ഗ്രേഡ് സ്റ്റേഷനുകളെക്കൂടി ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കാൻ മന്ത്രാലയമാണു നിർദേശം നൽകിയത്.
പാസഞ്ചറുകൾക്കു സ്റ്റോപ്പുള്ള സ്റ്റേഷനുകളാണ് ഈ വിഭാഗത്തിൽ കൂടുതലുള്ളത്. സ്റ്റേഷന്റെ എല്ലാവശങ്ങളും ചിത്രീകരിക്കുന്ന രീതിയിലായിരിക്കും സംവിധാനം. കഴിഞ്ഞ ദിവസം പാലക്കാട് എത്തിയ ബോർഡ് അംഗം എൻ.കാശിനാഥ് പദ്ധതി വിപുലീകരണത്തെക്കുറിച്ചു വകുപ്പു മേധാവികളുമായി ചർച്ചചെയ്തു. ക്യാമറകളുടെ നിരീക്ഷണത്തിനു റെയിൽവേ സുരക്ഷാസേന(ആർപിഎഫ്) സ്റ്റേഷനുകൾ കേന്ദ്രീകരിച്ചായിരിക്കും നിയന്ത്രണ, റെക്കോർഡ് സംവിധാനവും ഉണ്ടാവുക. ഇതുവഴി ആർപിഎഫ് ഇല്ലാത്ത സ്റ്റേഷനുകളും സേനയുടെ മുഴുവൻ സമയ നിരീക്ഷണത്തിലാകും.
സ്റ്റേഷൻ മാസ്റ്റർമാരുടെ ഉത്തരവാദിത്വത്തിലായിരിക്കും ഇവയുടെ പ്രവർത്തനം. ഇതോടെ ചെറിയ സ്റ്റേഷനുകളിലെ സംഭവങ്ങളിലും ആർപിഎഫിനു വേഗത്തിൽ ഇടപെടാൻ കഴിയുമെന്നാണു പ്രതീക്ഷ. നിലവിൽ ലോക്കൽ പൊലീസാണ് ഇത്തരം സ്റ്റേഷനുകളിൽ നടപടി സ്വീകരിക്കുന്നത്. ക്യാമറ പദ്ധതി കഴിഞ്ഞ വർഷം അംഗീകരിച്ചതാണെങ്കിലും യോജിച്ച ടെൻഡർ ലഭിക്കാത്തതിനാൽ നടപ്പാക്കുന്നതു വൈകി. വീണ്ടും ടെൻഡർ ക്ഷണിച്ചതായാണു സൂചന.
ഇതോടൊപ്പം ട്രെയിനുകളുടെ സർവീസ് കാര്യക്ഷമത വർധിപ്പിക്കാനുള്ള നടപടികൾക്കും തുടക്കമാകും. ട്രെയിനുകളുടെ പോക്കുവരവ് അറിയിക്കാൻ ബോർഡുകൾ അടക്കമുള്ള സംവിധാനങ്ങൾ കൂടുതൽ സ്ഥാപിക്കാൻ സ്പോൺസർമാരെ കണ്ടത്താനും നിർദേശമുണ്ട്.
English Summary: CCTV camera surveillance for small railway stations