ADVERTISEMENT

ന്യൂഡൽഹി∙ ഇനി ഒരൊറ്റ ഘട്ടം കൂടി, അതു കഴിഞ്ഞാൽ വോട്ടെണ്ണൽ. നേതാക്കളുടെ ഹൃദയമിടിപ്പ് കൂട്ടി ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ആറു സംസ്ഥാനങ്ങളിലും ദേശീയ തലസ്ഥാന പ്രദേശമായ ഡൽഹിയിലുമായി 59 മണ്ഡലങ്ങളിലേക്കാണു വോട്ടെടുപ്പ്. കേന്ദ്ര മന്ത്രിമാരും പാർട്ടി തലവന്മാരും ഉൾപ്പെടെ പ്രമുഖ നേതാക്കളുടെ തലവിധി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് ഇന്നു നടക്കുന്നത്. കേന്ദ്രമന്ത്രിമാരായ രാധ മോഹൻ സിങ്, ഹർഷ്‌വർധൻ, മേനക ഗാന്ധി, എസ്പി തലവൻ അഖിലേഷ് യാദവ്, കോൺഗ്രസ് നേതാക്കളായ ദിഗ്‌വിജയ് സിങ്, ജ്യോതിരാദിത്യ സിന്ധ്യ, ബിജെപിയുടെ പ്രജ്ഞ സിങ് ഠാക്കൂർ തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖർ.

ആറാം ഘട്ടത്തിൽ 979 സ്ഥാനാർഥികളാണുള്ളത്. ആകെ 10.17 കോടി വോട്ടർമാർമാർക്കായി 1.13 ലക്ഷം പോളിങ് സ്റ്റേഷനുകളും. വോട്ടെടുപ്പ് നടക്കുന്ന 59ൽ 45 മണ്ഡലത്തിലും 2014ൽ ബിജെപിക്കായിരുന്നു വിജയം. തൃണമൂൽ കോൺഗ്രസ് 8, കോൺഗ്രസ് 2, എസ്പി, എൽജെപി ഒന്നു വീതവും സീറ്റ് നേടി. ഉത്തർപ്രദേശിൽ ഇന്നു വോട്ടെടുപ്പു നടക്കുന്ന 14ൽ 13 മണ്ഡലങ്ങളും കഴിഞ്ഞ തവണ ബിജെപിക്കായിരുന്നു. നഷ്ടപ്പെട്ട ഒരേയൊരു സീറ്റ് അസംഗഡ്– അവിടെ ജയം എസ്പിയുടെ മുലായം സിങ് യാദവിനും. പിതാവിന്റെ സിറ്റിങ് സീറ്റിൽ ഇത്തവണ മത്സരിക്കുന്നതാകട്ടെ അഖിലേഷ് യാദവും.

UP-lok-sabha-election-2014-results-info-graphic-map-MAL

2017 ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കു തോൽവി സംഭവിച്ച ഫുൽപുരും ഇന്നാണു വോട്ടെടുപ്പ്. സുൽത്താൻപുരിൽ 2014ൽ ബിജെപിയുടെ വരുൺ ഗാന്ധി ജയിച്ച മണ്ഡലത്തിൽ ഇത്തവണ അദ്ദേഹത്തിന്റെ മാതാവും കേന്ദ്ര മന്ത്രിയുമായ മേനക ഗാന്ധിയാണു മത്സരിക്കുന്നത്. അലഹബാദ്, അംബേദ്കർ നഗർ, ബസ്തി, ഭദോഹി, ദോമരിയഗഞ്ച്, ജൗൻപുർ, ലാൽഗഞ്ച്, മച്ച്‌ലിഷെഹർ, പ്രതാപ്ഗഡ്, സന്ത് കബീർ നഗർ, ശ്രാവസ്തി, സുൽത്താന്‍പുർ മണ്ഡലങ്ങളിലും ഇന്നാണു വോട്ടെടുപ്പ്.

Madhya-Pradesh-MAL-lok-sabha-election-2014-results-info-graphic-map-ENG

നാലു ഘട്ടങ്ങളിലായി വോട്ടെടുപ്പു നടക്കുന്ന മധ്യപ്രദേശിൽ മൂന്നാം ഘട്ടമാണ് ഇന്ന്. ഭോപാൽ, മൊറീന, ഭിന്ദ് (എസ്‌സി), ഗ്വാളിയർ, ഗുണ, വിദിഷ, രാജ്ഗഢ്, സാഗർ എന്നീ എട്ടു സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ബിജെപിയുടെ പ്രജ്ഞ സിങ് ഠാക്കൂറും മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമാണ് ഭോപാൽ. ഗുണയിലാണ് ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുന്നത്. മൊറീനയിൽ കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറാണ് ബിജെപി സ്ഥാനാർഥി.

ഡൽഹിയിൽ ഏഴു സീറ്റുകളിലായി 164 പേരാണു മത്സരിക്കുന്നത്. ഇവരിൽ 18 വനിതാ സ്ഥാനാർഥികളുമുണ്ട്. കോൺഗ്രസുമായി എഎപിക്കു സഖ്യത്തിനു സാധിക്കാതെ വന്നതോടെ ബിജെപി ഉൾപ്പെടെ ത്രികോണ മത്സരമാണ് ഡൽഹിയിൽ. മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്, ബോക്സര്‍ വിജേന്ദർ സിങ്, കേന്ദ്രമന്ത്രി ഹർഷ്‌വർധൻ, ക്രിക്കറ്റ് താരം ഗൗതം ഗംഭീർ എന്നിവരാണ് ഡൽഹിയിലെ പ്രമുഖ സ്ഥാനാർഥികൾ. ചാന്ദ്നി ചൗക്ക്, ഈസ്റ്റ് ഡൽഹി, ന്യൂ ഡൽഹി, സൗത്ത് ഡൽഹി, വെസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, നോർത്ത് ഈസ്റ്റ് ഡൽഹി എന്നീ സീറ്റുകളിലേക്കാണു വോട്ടെടുപ്പ്.

Haryana lok sabha elections results map

ഹരിയാനയിലെ 10 സീറ്റുകളിലേക്കായി നടക്കുന്ന വോട്ടെടുപ്പിൽ ആകെ 223 സ്ഥാനാർഥികളുണ്ട്. കേന്ദ്രമന്ത്രിമാരായ റാവു ഇന്ദ്രജിത് സിങ്, ക്രിഷൻ പൽ ഗുർജർ എന്നിവരിവിടെ ജനവിധി തേടുന്നു. മുൻ മുഖ്യമന്ത്രിയും റോത്തക്ക് സിറ്റിങ് എംഎൽഎയുമായ കോൺഗ്രസിന്റെ ഭൂപീന്ദർ സിങ് ഹൂഡയും മത്സരിക്കുന്നുണ്ട്. സോനിപ്പത്തിൽ നിന്നാണു മത്സരം.
ഹരിയാനയിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ: അംബാല, ഭിവാനി–മഹേന്ദ്രഗഡ്, ഫരിദാബാദ്, ഗുരുഗ്രാം, ഹിസാർ, കർണാൽ, കുരുക്ഷേത്ര, റോത്തക്ക്, സിർസ, സോനിപ്പത്ത്

Bihar-Constituency-2014-Seat-Share

ബിഹാറിൽ വോട്ടെടുപ്പ് നടക്കുന്നത്: ഗോപാൽഗഞ്ച്, മഹാരാജ്ഗഞ്ച്, പശ്ചിം ചമ്പാരൻ, പൂർവി ചമ്പാരൻ, ഷിയോഹർ, സിവൻ, വൈശാലി, വാത്മീകി നഗർ. കേന്ദ്രമന്ത്രി രാധ മോഹൻ സിങ് ഉൾപ്പെടെ നാല് സിറ്റിങ് എംപിമാർ മത്സരിക്കുന്നുണ്ട് സംസ്ഥാനത്ത്.

Bengal-lok-sabha-election-2014-results-infographic-map-MAL

അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് ബംഗാളിലെ വോട്ടെടുപ്പ്. മാവോയിസ്റ്റ് സ്വാധീന മേഖലകളായ ബാങ്കുര, ഝാർഗ്രം, പുരുലിയ, വെസ്റ്റ് മിഡ്നാപുർ എന്നീ ജില്ലകളിലെ മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പ് നടക്കുന്നു. ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്: ബാങ്കുര, ബിഷ്ണുപുർ, ഘാട്ടൽ, ഝാർഗ്രം, കാന്തി, മേദിനിപുർ, പുരുലിയ, തംലുക്ക്

Jharkhand-2014-Election-Seat-Share-Map

ജാർഖണ്ഡിൽ വോട്ടെടുപ്പ് നടക്കുന്നത് ധൻബാദ്, ഗിരിദി, ജംഷഡ്പുർ, സിങ്ഭും മണ്ഡലങ്ങളിലാണ്. 2014ൽ ഈ നാലു മണ്ഡലങ്ങളിലും ബിജെപിക്കായിരുന്നു വിജയം. സംസ്ഥാന മന്ത്രി ചന്ദ്രപ്രകാശ് ചൗധരി, മുൻ ക്രിക്കറ്റ് താരം കീർത്തി ആസാദ്, മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യ ഗീത എന്നിവർ ഉൾപ്പെടെ 67 സ്ഥാനാർഥികളുണ്ട് ഇത്തവണ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com