പ്രിയങ്ക പരാജയപ്പെട്ട പരീക്ഷണമാകും; യുപിയിൽ ബിജെപി 74 സീറ്റ് നേടും: യോഗി
Mail This Article
ഗോരഖ്പുർ∙ ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി – ബഹുജൻ സമാജ്‌വാദി പാർട്ടി സഖ്യം ജാതിരാഷ്ട്രീയം പയറ്റുന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സഖ്യം സംസ്ഥാനത്ത് 74 സീറ്റുകള്‍ നേടും. പ്രിയങ്കാ ഗാന്ധിയെ രംഗത്തിറക്കിയത് പരാജയപ്പെട്ട പരീക്ഷണമാകും. കേരളത്തില്‍ ബിജെപി വൻ മുന്നേറ്റമുണ്ടാക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
രാജ്യം മുഴുവന്‍ ഒരേ മുദ്രാവാക്യമാണ്. ഒരുവട്ടം കൂടി മോദി സര്‍ക്കാര്‍ എന്ന മുദ്രാവാക്യം. 2019ല്‍ 2014ലേക്കാള്‍ വലിയ വിജയം ബിജെപി നേടും. സാധാരണ ജനങ്ങള്‍ മോദിക്കൊപ്പമാണ്. പ്രിയങ്ക ഗാന്ധിയെ കടന്നാക്രമിച്ച യോഗി പ്രിയങ്ക ഗാന്ധിക്ക് ഒരു സ്വാധീനവും ചെലുത്താനാവില്ലെന്നും പറഞ്ഞു. കഴിഞ്ഞതവണ അവർ പ്രചാരണം നടത്തിയപ്പോഴും തോറ്റെന്നും യോഗി പറഞ്ഞു.
മഹാസഖ്യം ജാതിരാഷ്ട്രീയം കളിക്കുകയാണ്. ജാതിരാഷ്ട്രീയം യുപിയും ഇന്ത്യയും ഉപേക്ഷിച്ചതാണ്. യുപിയില്‍ ബിജെപി സഖ്യം 74 ലധികം സീറ്റ് നേടും. ദേശീയതലത്തില്‍ 400ലധികം സീറ്റ് നേടും. കേരളത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും യോഗി പ്രതീക്ഷ പ്രകടിപ്പിച്ചു.