തിങ്കളാഴ്ചയും മന്ത്രവാദം; ലേഖ എതിർത്തു: സ്ഥിരീകരിച്ച് സഹോദരീ ഭര്‍ത്താവ്
Mail This Article
തിരുവനന്തപുരം∙ ചന്ദ്രന്‍റെ വീട്ടില്‍ മന്ത്രവാദം നടന്നുവെന്നു സഹോദരീ ഭര്‍ത്താവ് ദേവരാജന്‍. വസ്തു വില്‍ക്കാന്‍ വേണ്ടി തിങ്കളാഴ്ചയും പൂജ നടത്തി. അതിനു ലേഖ എതിരായിരുന്നുവെന്നു ദേവരാജന്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. എന്നാൽ ഭാര്യയും തന്റെ അമ്മയും തമ്മില്‍ വഴക്കുണ്ടായിരുന്നതായി ചന്ദ്രന്‍ പറഞ്ഞു.ആത്മഹത്യാക്കുറിപ്പിലെ തനിക്കെതിരായ ആരോപണങ്ങള്‍ ശരിയല്ലെന്നായിരുന്നു ചോദ്യം ചെയ്യൽ വേളയിൽ ചന്ദ്രൻ പറഞ്ഞത്.
മന്ത്രവാദം നടത്തിയിട്ടില്ല. ഗള്‍ഫില്‍ നിന്നു വന്നിട്ട് ആറുമാസമേ ആയിട്ടുളളൂ. ബാങ്ക് അധികൃതർ ഇന്നലെ ജപ്‌തി നടപടികൾക്കായി വന്നിരുന്നെന്നും ചന്ദ്രന്‍ പറഞ്ഞു.കേസില്‍ മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ഭര്‍തൃമാതാവ് കൃഷ്ണമ്മ, സഹോരി ശാന്ത, ഭര്‍ത്താവ് കാശി എന്നിവരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ആത്മഹത്യയ്ക്ക് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്ന ലേഖയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്‌റ്റ്.
ബാങ്ക് അധികൃതരുടെ ഭീഷണിയാണ് ലേഖയുടെയും മകളുടെയും ആത്മഹത്യയിലേക്കു നയിച്ചെന്ന രീതിയിലാണ് ആദ്യഘട്ടത്തിൽ വാർത്തകൾ വന്നത്. എന്നാൽ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതാണ് കേസിൽ വഴിത്തിരിവായത്. ലേഖയും വൈഷ്ണവിയും തീകൊളുത്തിമരിച്ച മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലായിരുന്നു ഭര്‍ത്താവിനെയും ബന്ധുക്കളെയും പഴിക്കുന്ന കുറിപ്പ്.
ബാങ്കില്‍ നിന്നുള്ള ജപ്തിഭീഷണി ഇപ്പോള്‍ അന്വേഷണപരിധിയിലില്ല. ചന്ദ്രനും ബന്ധുക്കളും ബാങ്കിനെ പഴിപറഞ്ഞതു തെറ്റിദ്ധാരണ പരത്താനാണോ എന്നും പൊലീസ് അന്വേഷിക്കും. ഇന്നുരാവിലെയും മാധ്യമങ്ങള്‍ക്കു മുന്നില്‍ ചന്ദ്രന്‍ ബാങ്കിനെ പഴിപറഞ്ഞിരുന്നു.
English Summary: Police Arrest 4 people after mother-daughter duo commit suicide