സ്വർണം വാങ്ങിയതു ഹക്കീമിനു വേണ്ടി; ബിജു ഇടനിലക്കാരൻ: കുരുക്ക് മുറുകുന്നു
Mail This Article
തിരുവനന്തപുരം∙രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു പിടികൂടിയ 25 കിലോ സ്വര്‍ണം കൊണ്ടുവന്നതു മലപ്പുറം സ്വദേശിയായ ഹക്കീമിനു വേണ്ടിയെന്നു റവന്യൂ ഇന്റലിജന്‍സ്. തിരുവനന്തപുരത്തു ജ്വല്ലറിയുള്ള ഹക്കീം അഡ്വ. ബിജു മനോഹരന്റെ സംഘത്തെ ഉപയോഗിച്ചു പലതവണ സ്വര്‍ണം കടത്തിയതായി തെളിവു ലഭിച്ചു. സ്വർണക്കടത്തിൽ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നു.
എട്ടേകാല്‍ കോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വര്‍ണമാണു ദുബായില്‍ നിന്നു കടത്തുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിയത്. സ്വര്‍ണവുമായി പിടിയിലായ കഴക്കൂട്ടം സ്വദേശി സെറീന ഷാജിയെയും തിരുമല സ്വദേശി സുനില്‍കുമാറിനെയും നിയോഗിച്ചത് അഭിഭാഷകനായ ബിജുവാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ സ്വര്‍ണം വാങ്ങിയത് മലപ്പുറം സ്വദേശിയും തിരുവനന്തപുരം കിഴക്കേകോട്ടയില്‍ ജ്വല്ലറി നടത്തുകയും ചെയ്യുന്ന ഹക്കീമാണെന്നാണ് ഡിആര്‍ഐയുടെ പുതിയ കണ്ടെത്തല്‍.
ഹക്കീമിനു വേണ്ടി തിരുവനന്തപുരത്തും മലപ്പുറത്തും തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ബിജു മനോഹരനെ ഇടനിലക്കാരനാക്കി ഹക്കീം പലതവണ ദുബായില്‍ നിന്നു സ്വര്‍ണം കടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന സംശയം ബലപ്പെടുകയാണ്. സൂപ്രണ്ടടക്കം മൂന്ന് ഉദ്യോഗസ്ഥരെ ഡിആര്‍ഐ ഇന്നലെ രാത്രിയും ചോദ്യം ചെയ്തു. കര്‍ശന നിരീക്ഷണത്തില്‍ വയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.