സംസ്ഥാന കമ്മിറ്റി ഉടൻ വിളിക്കില്ല; ജോസ് കെ. മാണിക്ക് വർക്കിങ് ചെയർമാനാകാം: ജോസഫ്
Mail This Article
തൊടുപുഴ∙ കേരള കോണ്‍ഗ്രസിലെ അധികാരസ്ഥാനത്തിനായുള്ള പിടിവലി കൂടുതല്‍ മൂര്‍ച്ചിക്കുന്നു. കേരള കോണ്‍ഗ്രസ്(എം) സംസ്ഥാന കമ്മിറ്റിയോഗം ഉടന്‍ വിളിക്കില്ലെന്നാണു പി.ജെ. ജോസഫിന്റെ നിലപാട്. ഇതുസംബന്ധിച്ച ജോസ് കെ. മാണി വിഭാഗത്തിന്റെ ആവശ്യം തള്ളി.
സംസ്ഥാന കമ്മിറ്റി യോഗം വിളിക്കണമെങ്കിൽ ആദ്യം ഇതിനുള്ള സാഹചര്യം അറിയിക്കണം. ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടത് സമവായത്തിലൂടെയാണ്. സി.എഫ്.തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകും. ജോസ് കെ.മാണിക്ക് വര്‍ക്കിങ് ചെയര്‍മാനാകാം എന്ന നിലപാടും ജോസഫ് മുന്നോട്ടുവയ്ക്കുന്നു. പാർലമെന്ററി പാർട്ടി നേതാവ് മരിച്ചാൽ ഡപ്യുട്ടി ലീഡറെ പാർലമെന്ററി പാർട്ടി നേതൃസ്ഥാനം ഏൽപ്പിക്കണമെന്നാണു ചട്ടമെന്നും ജോസഫ് വ്യക്തമാക്കുന്നു.
അതേസമയം, കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങൾക്കിടെ കോട്ടയത്ത് ഇന്ന് കെ.എം.മാണി അനുസ്മരണ സമ്മേളനം നടക്കും. പാര്‍ട്ടി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ യുഡിഎഫിന്‍റെ പ്രമുഖ നേതാക്കൾ പങ്കെടുക്കും. പി.ജെ.ജോസഫും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പരമാവധി പ്രവർത്തകരെ പങ്കെടുപ്പിച്ച് ശക്തി തെളിയിക്കാനുള്ള അവസരമായാണ് ഇരുവിഭാഗവും സമ്മേളനത്തെ കാണുന്നത്. പാർട്ടി ചെയർമാനെ തിരഞ്ഞെടുക്കാൻ സംസ്ഥാന കമ്മറ്റി വിളിച്ചു ചേർക്കണമെന്നാണ് മാണി വിഭാഗത്തിന്റെ ആവശ്യം.