തിരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ള പൊലീസുകാർക്ക് മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം: മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി കൊണ്ടുപോകുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കു മടക്കയാത്രയിലടക്കം മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദ്ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പ് കമ്മിഷനോടും സിആര്‍പിഎഫിനോടും ആവശ്യപ്പെട്ടു. ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട കേരളത്തില്‍നിന്നുള്ള പൊലീസുകാര്‍ക്കു ദുരിതപൂര്‍ണ്ണമായ സാഹചര്യത്തിലാണു മടങ്ങേണ്ടിവന്നത് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രി ഈ ആവശ്യമുന്നയിച്ചത്. ഉദ്യോഗസ്ഥരുടെ അഭിമാനം മനുഷ്യാന്തസ്സ് എന്നിവ ഉയര്‍ത്തിപ്പിടിക്കാന്‍ അവരെ സര്‍വീസിനു നിയോഗിക്കുന്നവര്‍ക്കു ചുമതലയുണ്ട്.
ബിഹാറില്‍ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട പൊലീസുകാര്‍ക്കു മടങ്ങിവരാന്‍ ബര്‍ത്തോ സീറ്റോ ഇല്ലായിരുന്നു. ജനറല്‍ കംപാര്‍ട്ട്മെന്റില്‍ ഇതര യാത്രക്കാര്‍ക്കിടയില്‍ സ്വയം തിങ്ങിഞെരുങ്ങി യാത്ര ചെയ്യേണ്ട നിലയിലായിരുന്നു ഇവര്‍. വിശ്രമരഹിതമായ ജോലിക്കു തൊട്ടുപിന്നാലെയാണ് ഇതെന്നോര്‍ക്കണം. ലക്ഷദ്വീപിലെ ഡ്യൂട്ടിക്കു പിന്നാലെയാണ് ഇവരില്‍ പലരും ബിഹാറിലേക്കു പോയത്.
ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഇവരുടെ യാത്രയ്ക്കായി ഒരു തീവണ്ടിയില്‍ ഒരു പ്രത്യേക ബോഗി അനുവദിക്കാവുന്നതേയുള്ളൂ. കുറച്ച് സ്ലീപ്പര്‍ ബര്‍ത്തുപോലും ഇവര്‍ക്കായി നീക്കിവയ്ക്കാന്‍ അധികാരികള്‍ തയാറായില്ല. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികളുണ്ടാകണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോടും സിആര്‍പിഎഫിനോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.