ആത്മവിശ്വാസം അമിതമായെന്നു കോൺഗ്രസ്; മോദിയിൽ ഉടക്കിവീണ് മമതയും നായിഡുവും
Mail This Article
ന്യൂഡൽഹി ∙ ബിജെപിയും എൻഡിഎയും വീണ്ടും സർക്കാരുണ്ടാക്കാൻ ഒരുങ്ങുന്നു. പലയിടത്തും സഖ്യങ്ങളുണ്ടാക്കാതെ മൽസരിക്കുകയെന്ന ആത്മവിശ്വാസം ആത്മഹത്യപരമായെന്നു കോൺഗ്രസ് തിരിച്ചറിയുന്നു, പ്രതിപക്ഷത്തെ ഏകോപിപ്പിക്കാൻ ഉൽസാഹിച്ച ചന്ദ്രബാബു നായിഡുവിനെ ജഗൻ മോഹൻ റെഡ്ഡി മലർത്തിയടിക്കുന്നു, നവീൻ പട്നായിക് പിടിച്ചുനിൽക്കുന്നു, മമത ബാനർജി പ്രതീക്ഷിക്കാത്ത നഷ്ടം ബിജെപി തൃണമൂലിനുണ്ടാക്കുന്നു – 50 ശതമാനം വോട്ട് എണ്ണുമ്പോൾ ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും തെളിയുന്ന ചിത്രമിതാണ്.
ഗുജറാത്തിലും മധ്യപ്രദേശിലും രാജസ്ഥാനിലും ശക്തി ചോരില്ലെന്ന ബിജെപിയുടെ ഉറപ്പ് ശരിയെന്ന് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. പ്രതീക്ഷിച്ച നഷ്ടം യുപിയിലുണ്ടായി. മഹാരാഷ്ട്രയിലും കർണാടകയിലും കൂടുതൽ ശക്തരാകാമെന്നും യുപിയിലെ നഷ്ടം ബംഗാളും ഒഡിഷയും വഴി നികത്താമെന്നുമുള്ള പ്രതീക്ഷയും ബിജെപിപക്ഷത്ത് ശരിയാകുന്നതിന്റെ സൂചനകളാണുള്ളത്. ബിഹാറിൽ െജഡിയു നേടുമ്പോഴും ബിജെപിക്കു ചില നഷ്ടങ്ങളുടെ ലാഞ്ചനയുണ്ട്.
കോൺഗ്രസിനൊപ്പം ഉറച്ചുനിൽക്കുന്നതു കേരളവും പഞ്ചാബുമാണ്. കേരളത്തിൽ മോദി വിരുദ്ധവികാരവും ശബരിമലയും യുഡിഎഫിന് ബലം നൽകുന്നു. പഞ്ചാബിൽ അമരീന്ദർ സിങ് വീണ്ടും കരുത്തു തെളിയിക്കുന്നു. ശിരോമണി അകാലിദളും ആം ആദ്മി പാർട്ടിയുമൊക്കെ അവിടെ ദുർബലമായി. ഡൽഹിയിൽ സഖ്യമുണ്ടാക്കണമോ വേണ്ടയോ എന്ന് ഒരു മാസത്തിലേറെ ആലോചിച്ച് ഒടുവിൽ പിണങ്ങിപ്പിരിഞ്ഞതിന്റെ ഫലമാണ് കോൺഗ്രസിനും ആം ആദ്മിക്കും ലഭിക്കുന്നത്.
ഇടതുപക്ഷം ഏറ്റവും കൂടുതൽ സീറ്റ് പ്രതീക്ഷിച്ചതു ഭരണമുള്ള കേരളത്തിലാണ്. എന്നാൽ, രണ്ടക്കമല്ല, രണ്ട് എത്തുമോയെന്ന സംശയമാണ് ഇപ്പോഴത്തെ ലീഡ് നില മുന്നോട്ടുവയ്ക്കുന്നത്. ബംഗാളിൽ ബിജെപിക്കുണ്ടാകുന്ന മുന്നേറ്റം ഇടതിനും നഷ്ടമാവാം. തമിഴ്നാട്ടിൽ ഡിഎംകെ തരംഗത്തിന്റെ നേട്ടം പങ്കിടാനുമാവും. ലീഡുകൾ മാത്രമാണ് ഇപ്പോൾ വ്യക്തമാകുന്നതെങ്കിലും കേന്ദ്രത്തിൽ ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടുമെന്നുതന്നെ ബിജെപിക്കാർ പറയുന്നു. ശിവസേനയുൾപ്പെടെ എൻഡിഎയിലെ മറ്റുകക്ഷികൾ അധികബലം മാത്രമാണ്. ഉച്ചതിരിഞ്ഞ് പാർട്ടി ഒാഫിസിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയപ്രഖ്യാപനം നടത്തുമെന്നാണ് സൂചന.
എൻഡിഎ പക്ഷത്തു വലിയ നഷ്ടമുണ്ടായതു ജയലളിത ഇല്ലാത്ത അണ്ണാ ഡിഎംകെയ്ക്കാണ്. അതുകൊണ്ടുതന്നെ, സ്വാഭാവികമായും യുപിഎ പക്ഷത്ത് ഏറ്റവും വലിയ നേട്ടം ഡിഎംകെയുടേതാണ്. മാതൃകാപരമായ സഖ്യമെന്നാണു തമിഴ്നാട്ടിൽ ഡിഎംകെ നേതൃത്വം നൽകിയ മുന്നണി വിശേഷിപ്പിക്കപ്പെട്ടത്. കോൺഗ്രസിന് ഇനി അതു കണ്ടുപഠിക്കാം. കാരണം, മറ്റു പലയിടത്തും സഹകരിക്കാൻ മടിച്ചതിലെ പിഴവ് ഇപ്പോഴെങ്കിലും വ്യക്തമാകുന്നു. യുപിയിൽ ബിഎസ്പി – എസ്പി മഹാസഖ്യം മോശമല്ലാത്ത നേട്ടമാണ് ഉണ്ടാക്കുന്നത്.
അപ്പോഴും, ബിഎസ്പിക്ക് കൂടുതൽ സീറ്റ് എന്നത്, ബിഎസ്പി വോട്ടുകൾ കാര്യമായ തോതിൽ എസ്പി സ്ഥാനാർഥികൾക്കു ലഭിച്ചില്ല എന്നതിന്റെ സൂചനയെന്നു വിലയിരുത്തപ്പെടുന്നു. റഫാലും സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമൊന്നുമല്ല, മതാധിഷ്ഠിത ദേശീയതയും ദേശീയ സുരക്ഷയെക്കുറിച്ച് ഉന്നയിക്കുന്ന ആശങ്കയും പരമപ്രധാനമെന്ന പ്രചാരണവും സൂക്ഷ്മതയുള്ള തന്ത്രങ്ങളും ചേർത്തുള്ള വിജയം ബിജെപി ആഘോഷിക്കുന്നു. തിരഞ്ഞെടുപ്പു ജയിക്കാൻ മോദി വിരുദ്ധയെന്നതിലുള്ള യോജിപ്പു മാത്രം പോരെന്ന് പ്രതിപക്ഷം തിരിച്ചറിയുന്നു.
English Summary: Lok Sabha Election Results 2019, BJP, NDA, Congress