മുഖ്യമന്ത്രിയായി തുടരാനാകില്ല: തിരഞ്ഞെടുപ്പ് തിരിച്ചടിക്കു പിന്നാലെ മമത
Mail This Article
കൊൽക്കത്ത∙ ബംഗാൾ മുഖ്യമന്ത്രിയായി തുടരേണ്ട ആവശ്യമില്ലെന്നും ഇക്കാര്യം തൃണമൂൽ കോൺഗ്രസിൽ അറിയിച്ചതായും മമതാ ബാനർജി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ കനത്ത തിരിച്ചടി നേരിട്ടതിനുപിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണു മമതയുടെ പ്രതികരണം. ആറു മാസം എനിക്കു പ്രവർത്തിക്കാനാകില്ലെന്നു പാർട്ടിയെ അറിയിച്ചിട്ടുണ്ട്. കരുത്ത് കുറഞ്ഞ മുഖ്യമന്ത്രിയാണു ഞാൻ. അത് അംഗീകരിക്കാനാകില്ല– മമത പറഞ്ഞു.
മുഖ്യമന്ത്രി കസേര എനിക്ക് ഒന്നുമല്ല. പാർട്ടി ചിഹ്നമാണു പ്രധാനം. ശക്തമായ തീരുമാനങ്ങൾ ജനങ്ങളെടുത്താലേ മുഖ്യമന്ത്രിയായി തുടരാൻ സാധിക്കൂ. പാർട്ടിയുടെ വോട്ടു വിഹിതം വർധിപ്പിക്കേണ്ടത് ആവശ്യമാണ്. ഇടതുപക്ഷത്തിന്റെ വോട്ടാണ് ബിജെപിക്കു ലഭിക്കുന്നത്. ഇതു ഗണിതശാസ്ത്രമാണ്– മമത ആരോപിച്ചു. ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിൽ 18 ഇടത്താണ് എൻഡിഎ വിജയിച്ചത്. 2014ൽ ബംഗാളിൽ ബിജെപിക്ക് 2 സീറ്റുകളാണ് ആകെയുണ്ടായിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂല്‍ കോൺഗ്രസിന് 22 സീറ്റും ലഭിച്ചു.
രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളിൽ ബിജെപിക്ക് എങ്ങനെയാണ് ഇത്രയേറെ സീറ്റുകളിൽ വിജയിക്കാനാകുന്നത്. സംസാരിക്കുന്നതിനു ജനങ്ങൾ ഭയക്കുകയാണ്. എന്നാൽ എനിക്കു ഭയമില്ല– മമതാ ബാനർജി പറഞ്ഞു. ബിജെപി 303 സീറ്റുകളും എൻഡിഎ ആകെ 352 സീറ്റുകളുമാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വന്തമാക്കിയത്.
English Summary: I Don't Want To Continue As Chief Minister: Mamata Banerjee